സഭയില്‍ കത്തി ദത്ത് വിവാദം, ശിശുക്ഷേമ സമിതിയെ ന്യായീകരിച്ച് വീണാ ജോർജ്ജ്

അനുപമയുടെ കുഞ്ഞിനെ മാറ്റിയ സംഭവത്തിൽ ശിശുക്ഷേമ സമിതിയെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സമിതിക്ക് യാതൊരു വീഴ്ചയും പറ്റിയിട്ടില്ല എന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് സർക്കാർ. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അമ്മയുടെ അനുമതി ഇല്ലാതെ കുട്ടിയെ ദത്ത് നൽകിയ സംഭവത്തിൽ ശിശുക്ഷേമ സമിതിയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ട്. ഇക്കാര്യം ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടത്. വടകര എംഎൽഎ കെകെ രമയാണ് അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്. കുട്ടിക്ക് അമ്മയെ നേടിക്കൊടുക്കുന്ന കാര്യത്തിൽ ശിശുക്ഷേമ സമിതിയ്ക്കും മറ്റു സംവിധാനങ്ങൾക്കും വീഴ്ച ഉണ്ടായി. പിഞ്ചു കുഞ്ഞിനെ അമ്മയ്ക്ക് നഷ്ടപ്പെട്ടത് ഇത്തരത്തിലുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നാണ് കെകെ രമ ഉന്നയിച്ചത്.
എന്നാല്‍ ശിശുക്ഷേമ സമിതി നിയമപ്രകാരമാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 23ന് പുലർച്ചെ 12.45നും രാത്രി 9 നും രണ്ടു കുട്ടികളെ ശിശുക്ഷേമ സമിതിയിൽ ലഭിക്കുകയായിരുന്നു. അമ്മത്തൊട്ടിലിൽ ലഭിക്കുന്ന കുട്ടികളെ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആണ് പരിഗണിക്കുന്നത്. അത് അനുസരിച്ചുള്ള കാര്യങ്ങളാണ് നിയമപരമായി ശിശുക്ഷേമ സമിതി നിർവഹിച്ചത്. അനുപമയുടെ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ വിഷയം സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.
കുഞ്ഞിനെ കാണാതായതുമായി ബന്ധപ്പെട്ട വിവാദത്തിൽ പിതാവും പേരൂർക്കട സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ എസ് ജയചന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന മകൾ അനുപമ ആവശ്യപ്പെട്ടു. പാർട്ടിയുടെ പേര് പറഞ്ഞ് അച്ഛൻ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്തത് ശരിയായില്ല എന്നാണ് അനുപമ ചൂണ്ടിക്കാണിക്കുന്നത്. നേരത്തെയും ഷിജുഖാനെതിരേ നടപടി വേണമെന്ന് താൻ ആവശ്യപ്പെട്ടത് ഇതേ കാരണത്താലാണെന്നും അനുപമ വെളിപ്പെടുത്തി.
പാർട്ടി ഭാരവാഹിത്വം അച്ഛൻ ഇപ്പോഴും വഹിക്കുന്നുണ്ട്. കാര്യങ്ങൾ ഇത്രത്തോളമായിട്ടും അച്ഛനോട് പാർട്ടി ഇപ്പോഴും വിശദീകരണം ചോദിച്ചിട്ടില്ല. നടപടി സ്വീകരിക്കാത്തതിലും അതൃപ്തി പ്രകടിപ്പിരിക്കുകയാണ് അനുപമ . വിഷയത്തിൽ തനിക്ക് പിന്തുണ നൽകേണ്ട സമയത്ത് പാർട്ടി അതുതന്നിട്ടില്ല. ഇപ്പോൾ നൽകിയ വാക്കാലുള്ള പിന്തുണ ചെയ്തുകാണിച്ചാൽ മാത്രമേ വിശ്വസമാകുകയുള്ളൂവെന്നും അനുപമ പറഞ്ഞു. എന്നാൽ , ഒരുവശത്ത് പാർട്ടി പിന്തുണ നൽകുമ്പോൾ മറ്റൊരു വശത്ത് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ചില പാർട്ടി പ്രവർത്തകർ തന്നെയാണ് സൈബർ ആക്രമണം നടത്തുന്നതെന്നും അനുപമ വേദനയോടെ പറയുകയാണ്. ഇത്തരം പ്രചാരണങ്ങളിൽ തനിക്ക് സങ്കടമുണ്ടെന്ന് അനുപമ പറഞ്ഞു പാർട്ടിയുടെ പേജിൽനിന്നുതന്നെ സൈബർ ആക്രമണം വരുമ്പോൾ അതിന് തടയിടാൻ നേതൃത്വത്തിന് സാധിക്കില്ലേയെന്നും അനുപമ ചോദ്യം ഉന്നയിച്ചു .
https://www.facebook.com/Malayalivartha
























