കുന്നംകുളം നഗരസഭ പ്രഖ്യാപിച്ചതുപോലെ ലക്ഷ്യം നേടി;നവംബർ 1-ന് മുന്നേ സമ്പൂർണ്ണ ശുചിത്വപദവി കൈവരിച്ചു; സന്തോഷം പങ്കു വച്ച് തോമസ് ഐസക്ക് കുന്നംകുളം

നഗരസഭ പ്രഖ്യാപിച്ചതുപോലെ ലക്ഷ്യം നേടി. നവംബർ 1-ന് മുന്നേ സമ്പൂർണ്ണ ശുചിത്വപദവി കൈവരിച്ചു. കർശനമായ നിബന്ധയാണ് ഇതിനായി നിശ്ചയിച്ചിരുന്നത്. ഓരോ വാർഡും മുഴുവൻ വീടും ബയോബിന്നോ, ബയോഗ്യാസോ സ്ഥാപിച്ചിരിക്കണം. മുഴുവൻ വീടുകളും അജൈവമാലിന്യം നീക്കം ചെയ്യുന്നതിന് ഹരിതകർമ്മസേനയുമായി കരാർ ഒപ്പിട്ടിരിക്കണം.
ഓരോ വാർഡിലും ഈ ലക്ഷ്യം നേടുന്നതിനനുസരിച്ച് ശുചിത്വ പ്രഖ്യാപനങ്ങൾ നടത്തി. ഇത്തരത്തിൽ വാർഡടിസ്ഥാനത്തിൽ ശുചിത്വപദവി പ്രഖ്യാപനം കൃത്യമായി നടപ്പിലാക്കിയ ആദ്യത്തെ മുനിസിപ്പാലിറ്റിയാണ് കുന്നംകുളം.
കുന്നംകുളത്തിന്റെ പാഠങ്ങൾ എന്ത്?
1) സാങ്കേതികവിദ്യയെക്കുറിച്ച് ഇനി അധികം ഗവേഷണം വേണ്ട. ബയോഡൈജസ്റ്റർ അല്ലെങ്കിൽ കിച്ചൺബിൻ തന്നെ വീടിന് ഏറ്റവും അനുയോജ്യം. പക്ഷെ, ഇതു നിലനിർത്തുന്നതിന് ഹരിതകർമ്മസേന കൃത്യമായി പ്രവർത്തിക്കണം. ചകിരിച്ചോർ മിശ്രിതം പ്രാദേശികമായി ഉൽപ്പാദിപ്പിക്കണം.
2) ഉറവിട മാലിന്യസംസ്കരണത്തോടൊപ്പം സ്ഥാപനങ്ങളിലെ മാലിന്യങ്ങൾക്കുവേണ്ടി കേന്ദ്രീകൃത സംവിധാനം വേണം. കുന്നംകുളത്ത് ഉപയോഗിക്കുന്നതു വിൻഡ്രോ കമ്പോസ്റ്റിംഗാണ്. ഇതിൽ ചകിരിച്ചോർ മിശ്രിതമാണ് ഉത്തമം. യന്ത്രവൽക്കരണം ആവശ്യമാണ്.
3) ഏറ്റവും പ്രധാനം ബോധവൽക്കരണം. 50-60 വീടുകളുടെ മൈക്രോക്ലസ്റ്ററുകൾ രൂപീകരിച്ചു. പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകരാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. ദീപം തെളിയിക്കൽ, ഓണക്കാല മത്സരങ്ങൾ, കുട്ടികളുടെ ചിത്രരചന, കലാജാഥ തുടങ്ങിയ പ്രചരണോപാധികളെല്ലാം ഉപയോഗപ്പെടുത്തി. വാർഡടിസ്ഥാനത്തിലുള്ള പ്രഖ്യാപനങ്ങൾ മത്സരബോധവും വാശിയും സൃഷ്ടിച്ചു. ‘നല്ലവീട് നല്ലനഗരം’ എന്ന ഹരിനാരായണന്റെ സിഗ്നേച്ചർ ഗാനവുമുണ്ടായിരുന്നു. കുട്ടികളുടെ ചിത്രരചനാ മത്സരത്തിൽ നിന്നുള്ള ചില ചിത്രങ്ങളാണ് പോസ്റ്റിൽ.
4) എല്ലാ വീടുകളെയും സ്പർശിച്ചുകൊണ്ടുള്ള സമഗ്രവിവരശേഖരണം കൃത്യമായ ലക്ഷ്യങ്ങൾ നിർവ്വഹിക്കാൻ സഹായിച്ചു. അതിലുപരി വിവരശേഖരണം തന്നെ ബോധവൽക്കരണത്തിനുള്ള ഉപാധിയായി മാറ്റാനും കഴിഞ്ഞു.
5) ഹരിതകർമ്മസേന സംരംഭാടിസ്ഥാനത്തിലാണു പ്രവർത്തിച്ചത്. 15000 രൂപ പ്രതിമാസം അവർക്കെല്ലാംകൂടെ ഉറപ്പു നൽകാനാണു ശ്രമിക്കുന്നത്. ഹരിതകർമ്മസേനാംഗങ്ങൾക്ക് വൈദഗ്ദ്യവും ആത്മാഭിമാനബോധവും നൽകുന്നതിന് ഊന്നൽ നൽകും.
6) ഉദ്യോഗസ്ഥരുടെ പൂർണ്ണ പങ്കാളിത്തമുണ്ടായിരുന്നു. സെക്രട്ടറി റ്റി.കെ. സുജിത്ത് തന്നെയാണ് മുഖ്യസൂത്രധാരകരിൽ ഒരാൾ.
7) ജനപ്രതിനിധികൾ മുന്നിൽനിന്നു. രാഷ്ട്രീയവിഭാഗീയതമൂലം കോൺഗ്രസും ബിജെപിയും ആദ്യം മാറി നിന്നെങ്കിലും വാർഡടിസ്ഥാനത്തിലുള്ള മത്സരബോധവും പ്രചണ്ഡമായ പ്രചാരണവുംമൂലം ആർക്കും മാറിനിൽക്കാനാവാത്ത അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. ഇതിനു സഹായകരമായ നിലപാടാണ് മുനിസിപ്പൽ ചെയർപേഴ്സൺ സീതാ രവീന്ദ്രനും മറ്റുള്ളവരും സ്വീകരിച്ചത്.
സാങ്കേതിക സഹായത്തിനും സംഘാടനത്തിനും ഒരു അക്രെഡിറ്റഡ് ഏജൻസി ഉണ്ടാവുന്നതാണ് നല്ലത്. ഐആർറ്റിസിയാണ് കുന്നംകുളത്തെ ഏജൻസി. അതിന്റെ സംഘാടകൻ മുനിസിപ്പൽ ആസൂത്രണ സമിതി അംഗവും കൂടിയായ മനോജ്കുമാർ ആണ്.കുന്നംകുളത്ത് ഇത് ചെയ്യാമെങ്കിൽ ഒരു സംശയവും വേണ്ട ഏത് മുനിസിപ്പാലിറ്റിയിലും എന്തുകൊണ്ട് മറ്റു നഗരസഭകളിലുമായിക്കൂടാ?
https://www.facebook.com/Malayalivartha























