'എന്റെ കുഞ്ഞിനെ എനിക്ക് കൊല്ലാൻ തോന്നുന്നു എന്ന് കരഞ്ഞു പറയുന്ന ഒരു അമ്മ.. എങ്ങനെ ഏതു ലോജിക്കിൽ ആണ് നോർമൽ ആകുന്നത്.... കുഞ്ഞിനെ എന്റെ അടുത്ത് നിന്ന് ഒന്ന് മാറ്റി നിർത്തൂ എന്ന് നിസ്സഹായായി ഭർത്താവിനോടും ബന്ധുക്കളോടും കേഴുന്ന അമ്മ...' വൈറലായി കുറിപ്പ്
=പ്രസവാനന്തര വിഷാദം എന്നത് എത്രപേർക്ക് അറിയാം അതൊരു ക്രൂരമായ സത്യമാണ് എന്നത്. ഒരു അമ്മ കടന്നു പോകുന്ന ഭീകരമായ മാനസികാവസ്ഥ മറ്റുള്ളവർക്ക് സാധിച്ചെന്ന് വരില്ല. കുടുംബത്തിൽ നിന്നുള്ള ഒറ്റപ്പെടലുകളെയും പ്രസവാനന്തര വിഷാദത്തെയും തുടർന്ന് ഭ്രാന്തമായ മാനസികാവസ്ഥയിൽ എത്തിയ ദിവ്യ ജോണി എന്ന അമ്മയുടെ കഥ ഇവിടെ ഒരു തുറന്നുപറച്ചിൽ ആകുന്നു. ശപിക്കപ്പെട്ട ഏതോ ഒരു നിമിഷത്തിൽ സ്വന്തം കുഞ്ഞിനെ കൊന്ന അമ്മയുടെ കഥ മാധ്യമ പ്രവർത്തകനായ ഐപ്പ് വള്ളിക്കാടനാണ് പങ്കുവച്ചിരിക്കുന്നത്.
അത്തരത്തിൽ പോസ്റ്റ്പോർട്ടം ഡിപ്രഷനെ കുറിച്ച് നിഷ പി പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാകുകയാണ്. പ്രസവാനന്തരം ഉറക്കമില്ലാത്ത, മുറിവുണങ്ങാത്ത, ഒരു ശരീരവും മനസുമായി ജീവിക്കുന്ന പെണ്ണിനെ ചേർത്തു പിടിക്കാൻ ആളുണ്ടാകണമെന്ന് നിഷ ഫേസ്ബുക്കിൽ കുറിക്കുന്നു. അവൾ അനുഭവിക്കുന്ന വേദനകൾക്കിടെ കുഞ്ഞിന്റെ കരച്ചിൽ കേട്ടാൽ ഓടിയെടുത്തുന്ന പെറ്റമ്മയും ബന്ധുക്കളും വേണം.
ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:
എനിക്ക് അടുപ്പമുള്ള ഒരു സുഹൃത്തിനോട് ചോദിച്ചു.. ഈ പെൺകുട്ടിയെ കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ്. പോസ്റ്റ് പാർട്ടം ഡിപ്രഷനെ കുറിച്ച് എനിക്ക് വല്ല്യ ധാരണ ഇല്ല... പക്ഷെ ആ പെൺകുട്ടിയുടെ സ്വരത്തിൽ വല്ലാത്ത സങ്കടം ഉണ്ട്.. ഏതൊരു കൊലക്കും ചെറുതായി എങ്കിലും motive ഉണ്ടാവണം. ഈ സ്ത്രീക്ക് അത് കൊണ്ടൊരു ലാഭവും ഉണ്ടായതായി എന്റെ അറിവിലില്ല. അപ്പോ അതവരുടെ മനസികാവസ്ഥ തന്നെയാവണം.. അല്ലെങ്കിലും ഉണ്ടാക്കി വിടുന്നവനൊക്കെ. ഈ അവസ്ഥയിൽ ചേർത്ത് പിടിക്കണം എന്ന ധാരണ പോലും ഇല്ലാതെ ഈ പണിക്ക് നിക്കരുതായിരുന്നു...
അഭിമാനവും സന്തോഷവും തോന്നി,,, ഇത്രക്ക് ധാരണ മതി.... ഒരു പെൺകുട്ടിയെ അവൻ സന്തോഷമാക്കി വെച്ചു കൊള്ളും.. ഒരു പെൺകുട്ടി പൂർണമായും നിസ്സഹായയായി. പരാശ്രയം വേണ്ട ഒരു അവസ്ഥയിൽ എത്തിക്കുന്ന. ഒരു അവസ്ഥയാണ് പ്രസവം.. സുഖ പ്രസവം എന്ന് പേരിടുന്ന ആ സുഖത്തിൽ.. യോനി ഭാഗം നീളത്തിൽ മുറിച്ചകറ്റി,,, തുന്നി കെട്ടിയ ഒരു ശരീരം കൊണ്ടാണ് ആ സുഖം അവസാനിക്കുന്നത്.
സിസേറിയൻ എങ്കിൽ ഒരിക്കലും മായാത്ത ഒരറ്റം തൊട്ടു മറ്റേ അറ്റം വരെ എഴോളം പാളികൾ മുറിച്ചകറ്റി തുന്നി വെക്കുന്ന ഒരു വയറും ബാക്കിയാവുന്നു. ഈ വേദനക്കിടയിൽ താൻ ഊട്ടിയാൽ മാത്രം ജീവൻ നിലനിൽക്കുന്ന.. കണ്ണടച്ച് അലറികരയാൻ മാത്രം കഴിയുന്ന. ഒരു പളുങ്ക് പാത്രം പോലെ fragile ആയ ഒരു കുഞ്ഞ് ജീവിയുടെ മുഴുവൻ ഉത്തവാരവാദിത്വവും തലയിൽ പെറുമ്പോൾ അവൾക്ക് ചുറ്റും താങ്ങാൻ ആള് വേണം. മനസ് കൊണ്ടും ശരീരം കൊണ്ടും...
സുഖ പ്രസവം എങ്കിൽ ഒരു കസേരയിൽ ഉറച്ചിരിക്കാൻ കഴിയാതെ,,,, സിസേറിയൻ എങ്കിൽ ഇരിക്കുമ്പോൾ മടങ്ങുന്ന വയറിൽ ചുരുണ്ടു കൊളുത്തി വലിക്കുന്ന തുന്നി കെട്ടലുകളും കൊണ്ട്.. ഒരുദിവസം എണ്ണമറ്റ തവണ കുഞ്ഞിന് പാല് കൊടുക്കാൻ എണീറ്റിരിക്കുന്ന പെൺശരീരങ്ങളെ കണ്ടിട്ടില്ലേ. ഇതിനെല്ലാം പുറമെ. ആദ്യമായി മുലയൂട്ടുമ്പോൾ വിണ്ടു കീറി ചോര ഇറ്റാറായ മുലക്കണ്ണ് കുഞ്ഞിന്റെ വായിൽ വെച്ചു കൊടുത്തു.
പെരുവിരൽ തറയിൽ ഊന്നി കണ്ണടച്ച് വേദന കടിച്ചമർത്തുന്ന അവസ്ഥകൾ കണ്ടിട്ടില്ലേ.... ഒരു മുറിവ് തുന്നി കെട്ടിയാൽ വിശ്രമിക്കണം എന്ന് പറയാത്ത.. പ്രതീക്ഷിക്കാത്ത ഒരേ ഒരു ശരീരിക അവസ്ഥ പ്രസവം ആയിരിക്കണം.. കേട്ട് തഴമ്പിച്ച... ആ അമ്മയാവുക എന്ന പ്രക്രിയയിലേക്ക് കാലെടുത്തു വെച്ചു കഴിയുമ്പോളാകും പത്തോ ഇരുപത്തിരണ്ടോ വയസുള്ള പെൺകുട്ടികൾക്ക് അതിന്റെ ആഴം അറിയുന്നത്... ഉറക്കമില്ലാത്ത.. മുറിവുണങ്ങാത്ത.... ഒരു ശരീരവും. പരിഭ്രമിച്ച തളർന്ന ഒരു മനസും.. അതിൽ നിന്ന് കര കയറാൻ. അവൾക്ക് കുഞ്ഞിന്റെ കരച്ചിൽ കേട്ടാൽ ഓടിയെടുത്തുന്ന പെറ്റമ്മയും ബന്ധുക്കളും വേണം.
അവള് തളരുമ്പോൾ തലക്കൽ ഇരുന്നു തലോടി കൊടുക്കാൻ ഈ അവസ്ഥയുടെ ഉത്തരവാദിയും വേണം. പലവട്ടം... എന്റെ കുഞ്ഞിനെ എനിക്ക് കൊല്ലാൻ തോന്നുന്നു എന്ന് കരഞ്ഞു പറയുന്ന ഒരു അമ്മ.. എങ്ങനെ ഏതു ലോജിക്കിൽ ആണ് നോർമൽ ആകുന്നത്.... കുഞ്ഞിനെ എന്റെ അടുത്ത് നിന്ന് ഒന്ന് മാറ്റി നിർത്തൂ എന്ന് നിസ്സഹായായി ഭർത്താവിനോടും ബന്ധുക്കളോടും കേഴുന്ന..താങ്ങാൻ സ്വന്തം അമ്മയോ കൂടെപ്പിറപ്പായി പോലും ഒരു പെണ്ണോ . ഇല്ലാത്ത ഈ പെൺകുട്ടി മാത്രമാണോ ഇതിന്റെ പഴി ഏൽക്കേണ്ടവൾ..
ഇതിലും കഷ്ടമുള്ള അവസ്ഥയിൽ പ്രസവിക്കുന്നവരുണ്ട്...
അവരെ ചൂണ്ടി ഉദാഹരണം കാണിച്ചു ഒഴിയാൻ ശ്രമിക്കരുത്
അതവരുടെ കടമയല്ല
മാതൃകയുമല്ല
https://www.facebook.com/Malayalivartha
























