മുല്ലപ്പെരിയാറിൽ രണ്ട് വർഷത്തിനുള്ളിൽ പുതിയ ഡാം; എന്താണ് ആ ടെക്നോളജി; റോളര്‍ കോംപാക്ടഡ് കോണ്‍ക്രീറ്റിനെ കുറിച്ച് കൂടുതൽ അറിയാം

മുല്ലപെരിയാർ കേരളത്തിന്റെ ഉറക്കം കെടുത്തി തുടങ്ങിയിട്ട് കാലം കുറച്ചായി. ഓരോ മഴക്കാലം വരുമ്പോഴും ഓരോ തുള്ളി ജലവും ഡാമിലേക്ക് ഒഴുകി എത്തുമ്പോഴും കേരളം ജീവന് വേണ്ടി നിലവിളിക്കേണ്ട അവസ്ഥയാണ്. 126 വർഷത്തിലധികം പഴക്കമുള്ള ഡാമിന് എന്തെങ്കിലും സംഭവിച്ചാൽ കേരളം എന്നത് വെറും ഓർമ്മ മാത്രമായി തീരും. അത്രയും വലിയൊരു ജലബോംബ് തന്നെയാണ് മുല്ലപെരിയാർ അണകെട്ട്.
ഡാമിന്റെ ബലക്ഷയവും അപകട സാധ്യതയും പരിഗണിച്ച് പുതിയ ടം നിർമ്മിക്കണം എന്നതാണ് കേരളത്തിന്റെ ആവശ്യം. എന്നാൽ കേരളത്തിന്റെ ജീവന് വേണ്ടിയുള്ള നിലവിളിയെ തമിഴ്നാട് കാണുന്നത് അവരുടെ കുടിവെള്ളം മുട്ടിക്കാനുള്ള നടപടിയായാണ്. അത് കൊണ്ട് തന്നെ പുതിയ ഡാം എന്ന ആവശ്യത്തെ അവർ ശക്തിയുക്തം എതിർക്കുകയും ചെയ്യുന്നു.
പുതിയ ഡാമെന്ന ആവശ്യം കേരളം മുന്നോട്ട് വയ്ക്കാൻ തുടങ്ങിയിട്ടും വർഷങ്ങൾ കഴിഞ്ഞു. 2012 ല്‍ ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത്, മുല്ലപ്പെരിയാറിൽ ഇപ്പോഴത്തെ ഡാമിന് സമാനമായ രീതിയില്‍ പുതിയ ഡാമെന്ന നിര്‍ദേശം കേരളം അവതരിപ്പിച്ചിരുന്നു.കേവലം രണ്ടു വര്‍ഷം കൊണ്ട് റോളര്‍ കോംപാക്ടഡ് കോണ്‍ക്രീറ്റ് ഉപയോഗിച്ച് പുതിയ ഡാം നിര്‍മിക്കാനാകുമെന്നാണ് അന്നത്തെ ജലവിഭവ മന്ത്രി പി.ജെ. ജോസഫ് നിയമസഭയില്‍ പറഞ്ഞത്. ഇതേ നിര്‍മാണ രീതിയാണ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനും ഉപയോഗിച്ചത്. കുറഞ്ഞ ചെലവും സമയവും കൂടുതൽ ആയുസ്സുമാണ് ഈ നിര്‍മാണ രീതിയുടെ പ്രധാന ഗുണം.
ഈ രീതിയില്‍ രണ്ടു വര്‍ഷം കൊണ്ട് പുതിയ ഡാം നിര്‍മിക്കാൻ സാധിക്കും. പതിറ്റാണ്ടുകൾ മാത്രം പ്രായമുള്ള നിര്‍മാണ രീതിയാണ് റോളര്‍ കോംപാക്ടഡ് കോണ്‍ക്രീറ്റ് അഥവാ ആര്‍സിസി. സാധാരണ കോണ്‍ക്രീറ്റിന് സമാനമായ ഘടകങ്ങള്‍ തന്നെയാണെങ്കിലും അനുപാതത്തിലുള്ള വ്യത്യാസമാണ് ആര്‍സിസിയെ വ്യത്യസ്തമാക്കുന്നത്. ഈ രീതിയില്‍ നിര്‍മിക്കുന്ന ഡാമുകള്‍ ചൂടു പുറത്തു വിടുന്നത് കുറവായിരിക്കും. ഇത് ഡാമുകളില്‍ വിള്ളലുകള്‍ക്കുള്ള സാധ്യത കുറക്കുന്നു.
1961-64 കാലത്ത് വടക്കന്‍ ഇറ്റലിയിലെ ആല്‍പെ ജെറാ ഡാമാണ് ആദ്യമായി റോളര്‍ കോംപാക്ടഡ് കോണ്‍ക്രീറ്റ് ഉപയോഗിച്ച് നിര്‍മിച്ചത്. 70 കളില്‍ ഈ നിര്‍മാണ രീതി ഡാം നിര്‍മാണം പോലുള്ള മേഖലകളില്‍ വലിയ തോതില്‍ ചര്‍ച്ചയായി. തുടക്കത്തില്‍ കോണ്‍ക്രീറ്റ് ഡാമുകളുടെ അനുബന്ധ നിര്‍മാണങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഇത് ഉപയോഗിച്ചിരുന്നത്. പിന്നീട് ഇവയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞതോടെ ഡാമുകള്‍ തന്നെ ആര്‍സിസി ഉപയോഗിച്ച് നിര്‍മ്മിക്കുകയായിരുന്നു.
ഒന്നിന് മുകളില്‍ ഒന്നായി കോണ്‍ക്രീറ്റ് പാളികള്‍ നിരത്തിയാണ് ആര്‍സിസി രീതിയില്‍ ഡാം നിര്‍മിക്കുന്നത്. ഓരോ പാളിക്കും ഏതാണ്ട് ഒരു അടി അതായത് 30 സെന്റിമീറ്റര്‍ ആണ് കനം. വില്ലോ ക്രീക്ക് ഡാമാണ് അമേരിക്കയില്‍ ആദ്യമായി നിര്‍മിച്ച ആര്‍സിസി ഡാം. 1981-83 കാലയളവിൽ ആര്‍മി കോർ ഓഫ് എൻജിനീയേഴ്‌സ് ആയിരുന്നു ഈ ഡാം നിര്‍മിച്ചത്. നിശ്ചിത കാലയളവില്‍ത്തന്നെ, പ്രതീക്ഷിച്ചതിലും കുറഞ്ഞ ചെലവിലാണ് ഈ ഡാം നിര്‍മിച്ചത്.
ഡാം നിര്‍മാണത്തിന് കരുതിയിരുന്നത് 50 ദശലക്ഷം ഡോളറായിരുന്നെങ്കിലും 35 ദശലക്ഷം ഡോളറിന് ഈ ഡാം നിര്‍മിക്കാനായി. പാളികള്‍ക്കിടയിലെ ചോര്‍ച്ചയായിരുന്നു അമേരിക്കയിലെ ആദ്യ ആര്‍സിസി ഡാമിന്റെ പ്രധാന പ്രശ്‌നമായി അവതരിപ്പിക്കപ്പെട്ടത്. പിന്നീട് രണ്ടു ദശലക്ഷം ഡോളര്‍ ചെലവാക്കി ചോര്‍ച്ച 75 ശതമാനവും പരിഹരിക്കാന്‍ എൻജിനീയര്‍മാര്‍ക്ക് സാധിക്കുകയും ചെയ്തു. അപ്പോള്‍ പോലും, പ്രതീക്ഷിച്ചിരുന്ന ചെലവിനേക്കാള്‍ വളരെ കുറവു മാത്രമാണ് ഈ ഡാമിന് വേണ്ടി ചെലവായത് എന്നതും ശ്രദ്ധേയമാണ്.
2008 ആകുമ്പോഴേക്കും ആഗോളതലത്തില്‍ 350 ആര്‍സിസി ഡാമുകളാണ് നിര്‍മിക്കപ്പെട്ടത്. ഇതോപ്യയില്‍ നിര്‍മിച്ച ജില്‍ജെല്‍ ജിബെ III ഡാമാണ് നിലവില്‍ നിര്‍മിച്ചിട്ടുള്ള ആര്‍സിസി ഡാമുകളില്‍ ഏറ്റവും വലുത്. 250 മീറ്ററാണ് ഈ ഡാമിന്റെ ഉയരം. പാക്കിസ്ഥാനില്‍ നിര്‍മാണത്തിലുള്ള ഡയമെര്‍ ബാഷ ഡാമിന് 272 മീറ്റര്‍ ഉയരമുണ്ട്. അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിന്റെ അടിത്തറ നിര്‍മാണത്തിനും ആര്‍സിസിയാണ് ഉപയോഗിക്കുന്നത്. ലോകത്തിൽ ഇന്നു നിലവിലുള്ള ഉയരംകൂടിയ ഭൂഗുരുത്വഅണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ്മു ല്ലപ്പെരിയാറിലേത്.
നിർമ്മാണകാലഘട്ടത്തിൽ, ഇതു ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു. സുർഖി മിശ്രിതമുപയോഗിച്ച് നിർമ്മിച്ച അണക്കെട്ടുകളിൽ ഇന്നു ലോകത്തു നിലവിലുള്ള ഏകയണക്കെട്ടെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളിലൊന്നാണ് മുല്ലപ്പെരിയാർ അണക്കെട്ട്. കേരളത്തിൽത്തന്നെയുത്ഭവിച്ച്, കേരളത്തിൽത്തന്നെയവസാനിക്കുന്ന വൃഷ്ടിപ്രദേശമാണ് അണക്കെട്ടിനുള്ളത്.
അസ്തിവാരത്തിൽനിന്ന്, ഏതാണ്ട് 53.6 മീറ്ററാണ് അതായത് ഏകദേശം 176 അടിയാണ് അണക്കെട്ടിന്റെ ഉയരം. നീളം 365.7 മീറ്ററും (1200 അടി). 1895ൽ നിർമ്മിച്ച മുല്ലപ്പെരിയാർ അണക്കെട്ട് 999 വർഷത്തേയ്ക്ക് തമിഴ്നാട് പാട്ടത്തിനെടുത്തിരിക്കുകയാണ്. അണക്കെട്ടു നിലനിൽക്കുന്നതു കേരളത്തിന്റെ സ്ഥലത്താണെങ്കിലും അതിന്റെ നിയന്ത്രണം, തമിഴ്നാടിന്റെ കൈവശമാണ്.
അണക്കെട്ടിന്റെ സുരക്ഷസംബന്ധിച്ച വിഷയം, രണ്ടു സംസ്ഥാനങ്ങൾതമ്മിലുള്ള തർക്കത്തിനു വഴിവെച്ചിരിക്കുന്നത് ഇക്കാരണം കൊണ്ടാണ്. ഒരണക്കെട്ടിന്റെ പരമാവധി കാലാവധി, അറുപതുവർഷമാണെന്നിരിക്കേ, നൂറുവർഷത്തിനുമുകളിൽ പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് അതിന്റെ പ്രാന്തപ്രദേശങ്ങളിലുള്ളവർക്കും കേരളത്തിലെ അഞ്ചുജില്ലകളിലെ ജനങ്ങളുടെയും ജീവനും സ്വത്തിനും ഭീഷണിയാണെന്നവാദം കേരളമുയർത്തുമ്പോൾ, ഇതിനെക്കുറിച്ചുനടന്നിട്ടുള്ള ശാസ്ത്രീയപഠനങ്ങൾ ചൂണ്ടിക്കാണിച്ച്, കേരളത്തിന്റെ വാദങ്ങൾക്കു കഴമ്പില്ലെന്ന് തമിഴ്നാടും വാദിക്കുന്നു.
പെരിയാർ പാട്ടക്കരാർ ഇന്ത്യ സ്വതന്ത്രയാവുന്നതിനുമുമ്പു നിലവിൽവന്നതാണെന്നും ഇന്ത്യ ബ്രിട്ടീഷുകാരിൽനിന്നു സ്വാതന്ത്ര്യംനേടിയപ്പോൾ ബ്രിട്ടീഷുകാരും ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുംതമ്മിൽ നിലനിന്നിരുന്ന എല്ലാ ഉടമ്പടികളും കരാറുകളും സ്വയമേവ റദ്ദായെന്നും കേരളം സുപ്രീംകോടതിയിൽ വാദിച്ചിരുന്നു.തമിഴ്‌നാട് ഭരണകൂടം, അണക്കെട്ടിൽ സംഭരിക്കാവുന്ന ജലത്തിന്റെ അളവുകൂട്ടണമെന്ന് തുടർച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു.
എന്നാൽ ഇത്രയുംപഴയ ഒരണക്കെട്ടിന്റെ താഴെയുള്ള പ്രദേശത്ത് ജീവിച്ചിരിക്കുന്നവർക്ക്, അതു ഭീഷണിയാകുമെന്നാണു കേരളത്തിന്റെ വാദം. നിയമപരമായുള്ള പോരാട്ടങ്ങളിലെല്ലാം തമിഴ്‌നാടിനായിരുന്നു വിജയം. ഇന്ത്യൻ പരമോന്നതകോടതി 2006-ൽ നൽകിയ വിധിപ്രകാരം തമിഴ്‌നാടിന് കേരളം കൂടുതൽജലം സംഭരിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കേണ്ടതാണ്. എന്നാൽ കേരളം ഇതിനെതിരേ നിയമസഭയിൽ പാസ്സാക്കിയ ബിൽ കോടതി ഭരണഘടനാവിരുദ്ധമെന്നുകാട്ടി, തടയുകയുംചെയ്തു.
ഇന്ത്യ സ്വതന്ത്രയായതിനുശേഷവും അതിനുമുമ്പുള്ള കരാർ ഉപയോഗിച്ച് തമിഴ്‌നാട് ഇവിടുത്തെ ജലം കേരളവുമായുള്ള ഒരു സമവായത്തിനുപുറത്ത്, ഉപയോഗിച്ചുകൊണ്ടിരുന്നു. പിന്നീട് തമിഴ്‌നാട് ഈ ജലത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കാനുംതുടങ്ങി. 1976-ൽ സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്നകാലത്ത് 1886-ലെ കരാറിനെ യാതൊരുപാധികളുംകൂടാതെ പുതുക്കി.
1970ലെ ഈ പുതുക്കിയ കരാറിൽ മുല്ലപ്പെരിയാറിലെ ജലമുപയോഗിച്ച്, തമിഴ്നാടിന് വൈദ്യുതിയുത്പാദിപ്പിക്കാൻ സമ്മതംകൊടുത്തുകൊണ്ടുള്ള വ്യവസ്ഥചേർത്തിരുന്നു. കൂടാതെ പദ്ധതിപ്രദേശത്ത്, ഒരു പുതിയ വിദ്യുച്ഛക്തികേന്ദ്രം നിർമ്മിക്കാനും പുതിയകരാറിൽ വ്യവസ്ഥയുണ്ടായിരുന്നു. മുല്ലപ്പെരിയാറിലെ ജലമുപയോഗിച്ച് തമിഴ്‌നാട് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിൽനിന്നു കേരളത്തിനുകിട്ടുന്ന വിഹിതം വെറും നാമമാത്രമായ തുകയായിരുന്നു.
126 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ഉയർത്തുന്ന ഭീഷണി മറികടക്കാന്‍ ശാശ്വതപരിഹാരം പുതിയ അണക്കെട്ട് നിർമിക്കലാണെന്ന് കേരളം സുപ്രീംകോടതിയില്‍ സത്യവാങ്‌മൂലം നല്‍കി. ലക്ഷക്കണക്കിനാളുകളുടെ സുരക്ഷയ്ക്ക് പുതിയ അണക്കെട്ട് അനിവാര്യമാണ്. കേരള, തമിഴ്‌നാട് എൻജിനിയർമാർ അംഗങ്ങളായ വിദഗ്‌ധസമിതി പുതിയ അണക്കെട്ടിന്റെ ആവശ്യകത 1979ൽ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇപ്പോൾ മുല്ലപെരിയാർ വിഷയം വീണ്ടും ഉയരുമ്പോൾ ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടിക്കണം എന്നതാണ് തമിഴ്‌നാടിന്റെ ആവശ്യം.
ഇതിന് അനുകൂലമായി കേന്ദ്രവും നിലപാട് എടുത്തു. എത്ര ബലപ്പെടിയാലും 126 വർഷം പഴക്കമുള്ള ഒരു ഡാമിന്റെ ശേഷി എത്രയെന്ന് ആർക്കും ഊഹിക്കാവുന്നതേ ഉള്ളു. കാലം ഇത്ര പുരോഗമിച്ചിട്ടും ഇത്ര അധിക ടെക്നൊളജികൾ ഉണ്ടായിട്ടും അതൊന്നും പ്രയോജനപ്പെടുത്താനാകാതെ മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിച്ചാൽ ഒരു ജീവൻ എങ്കിലും നഷ്ടപ്പെട്ടാൽ അത് ഭരണ സംവിധാനത്തിന്റെയും സാങ്കേതികതയുടെയും വലിയ പരാജയമാകും.
https://www.facebook.com/Malayalivartha
























