എസ്പിബി എന്ന തീരാ നഷ്ടം, രാഷ്ട്രപതി റാം നാഥ് കോവിന്ദിൽ നിന്ന് പത്മവിഭൂഷൻ ഏറ്റുവാങ്ങാനെത്തിയത് ഏകമകൻ, നിറകണ്ണുകളോടെ ആരാധകർ

2020 സെപ്റ്റംബർ 25നായിരുന്നു സംഗീത ലോകത്തെ കണ്ണീരിലാഴ്ത്തി എസ്പിബി എന്ന വിസ്മയം കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. രാജ്യം ഇന്നലെ പത്മ പുരസ്കാരങ്ങൾ സമ്മാനിച്ചപ്പോൾ അന്തരിച്ച ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന് വേണ്ടി പത്മവിഭൂഷൻ ഏറ്റുവാങ്ങിയത് ഏകമകൻ എസ്.പി ചരൺ ആണ്.
രാഷ്ട്രപതി റാം നാഥ് കോവിന്ദിൽ നിന്ന് പുരസ്കാരം സ്വീകരിച്ചു ചരൺ മടങ്ങിയപ്പോൾ എസ്പിബി എന്ന തീരാ നഷ്ടത്തിന്റെ വേദന സംഗീതലോകം ഒരിക്കൽ കൂടി അറിഞ്ഞു. കോവിഡ് ബാധിച്ചതിനെ തുടർന്നു ചികിത്സയിൽ കഴിയവെ ഹൃദയാഘാതത്തെത്തുടർന്നാണ് എസ്പിബി വിടവാങ്ങിയത്.
ആ മഹാത്മാവിന്റെ വിയോഗം ഇന്നും ഒരു തീരാനഷ്ടമായി നിൽക്കുകയാണ്. ഇത്രമേല്‍ സംഗീതാസ്വാദകരുടെ ഹൃദയത്തോട് ചേർന്നു നിന്ന എസ്പിബി എന്ന ആ മൂന്നക്ഷരത്തെ ഇന്ത്യൻ സംഗീതലോകം ഒരിക്കലും മറക്കില്ല. ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ല. പരമ്പരാഗത രീതിയിൽ പാട്ട് ചൊല്ലിക്കൊടുത്ത ഗുരുവില്ല. സംഗീതപാരമ്പര്യവുമില്ല. എന്നിട്ടും ആ സുന്ദരശബ്ദം പാട്ടിന്‍റെ പുഴയായി ആസ്വാദകരുടെ കാതുകളിൽ ഒഴുകിയെത്തി.
ഒരുപക്ഷേ അദ്ദേഹത്തെ പോലെ ലോകമെമ്പാടുമുള്ള ജന മനസ്സുകളിൽ കുടിയേറിയ മറ്റൊരു ഗായകനുണ്ടോ എന്നത് സംശയമാണ്. ആദ്യം തെലുങ്കിലും പിന്നെ മൊഴിമാറ്റി മലയാളത്തിലുമിറങ്ങിയ ശങ്കരാഭരണമാണ് എസ്പിബിയെ ഇത്രമേല്‍ സംഗീതാസ്വാദകരുടെ ഹൃദയത്തോട് ചേത്തുനിര്‍ത്തിയത്.
സിനിമാ പിന്നണി ഗായകനായി മാത്രമല്ല, നടന്‍,സംഗീത സംവിധായകന്‍, സിനിമാ നിര്‍മ്മാതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ നിരവധി രംഗങ്ങളിൽ തിളങ്ങി എസ്പിബി. പാട്ടുകളുടെ റെക്കോഡ് പെരുമഴയാണ് എസ്പിബിയുടെ പേരിൽ. 16 ഭാഷകളിലായി നാല്‍പ്പതിനായിരത്തില്‍പ്പരം ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























