ജോജു ജോർജിന്റെ കാർ തകർത്ത കേസ്, ടോണി ചമ്മണി ഉൾപ്പെടെയുള്ള 5 കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം, നിലവിൽ അഞ്ച് നേതാക്കൾക്കാണ് ജാമ്യം ലഭിച്ചത് ബാക്കിയുള്ളവരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല

കൊച്ചിയിൽ നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ മുൻ മേയർ ടോണി ചമ്മണി ഉൾപ്പെടെയുള്ള 5 കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം അനുവദിച്ചു. നിലവിൽ അഞ്ച് നേതാക്കൾക്കാണ് ജാമ്യം ലഭിച്ചത് ബാക്കിയുള്ളവരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.
നേതാക്കൾ 37,000 രൂപ വീതം കോടതിയിൽ കെട്ടിവയ്ക്കണം.ഒപ്പം 50,000 രൂപയുടെ രണ്ട് ആൾ ജാമ്യവും കേസുമായി ബന്ധപ്പെട്ട് നേതാക്കൾക്ക് വിധിച്ചിട്ടുണ്ട്. ഇന്ന് തന്നെ ജാമ്യത്തിൽ ഇറങ്ങും എന്ന കാര്യത്തിൽ ഉറപ്പായിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച ഇന്ധന വിലക്കയറ്റത്തിനെതിരെ ഇടപ്പള്ളി വൈറ്റിലയിലെ ദേശീയപാതയിൽ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചുള്ള സമരത്തിനിടെയായിരുന്നു സംഭവം അരങ്ങേറിയത്. സമരത്തെ തുടർന്ന് വൻ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ആശുപത്രി, ഓഫീസ് ആവശ്യങ്ങൾക്കായി പോകുന്നവർ നടുറോഡിൽ കുടുങ്ങി.
ഇതിൽ പ്രതിഷേധിച്ച് ജോജു ജോർജ് രംഗത്തെത്തിയതോടെ കോൺഗ്രസ് പ്രവർത്തകരുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. പ്രകോപിതരായ കോൺഗ്രസ് പ്രവർത്തകർ നടന്റെ വാഹനത്തിന്റെ ചില്ല് തകർക്കുകയായിരുന്നു.
2 മണിക്കൂറോളമായി ആളുകൾ കഷ്ടപ്പെടുകയാണെന്നും താൻ ഷോ കാണിക്കാൻ വന്നതല്ലെന്നും ജോജു ആവർത്തിച്ചു പറഞ്ഞിരുന്നു. തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും സമരം ചെയ്യുന്നവരോട് ചോദ്യങ്ങൾ ചോദിക്കണമെന്നും നടൻ മാധ്യമപ്രവർത്തകരോടും പ്രതികരിക്കുകയായിരുന്നു.
ഇതിനുപിന്നാലെ സംഭവസ്ഥലത്ത് കൈയാങ്കളിയും സംഘർഷാവസ്ഥയും ഉടലെടുക്കുകയായിരുന്നു. ജോജുവിന്റെ ലാൻഡ് റോവർ ഡിഫൻഡർ കാറിന്റെ ചില്ലാണ് അക്രമികൾ അടിച്ചുതകർത്തത്. നടന് നേരേ കൈയേറ്റശ്രമവുമുണ്ടായി. തുടർന്ന് പോലീസുകാർ ജോജുവിന്റെ വാഹനത്തിൽ കയറിയിരുന്നാണ് സുരക്ഷ ഉറപ്പാക്കിയത്.
https://www.facebook.com/Malayalivartha
























