കോഴിക്കോട് പോലൂരിലെ വീട്ടിനുള്ളില്‍ നിന്നും ഡും ഡും ശബ്ദം! വെള്ളം വെച്ചാല്‍ തുളുമ്പിപ്പോവും! ഉറക്കം നഷ്ടപ്പെട്ട കുടുംബത്തിന് ആറ്റുനോറ്റുണ്ടാക്കിയ വീട് വാസ യോഗ്യമല്ലെന്ന് റിപ്പോര്‍ട്ട്... ചങ്ക് പൊട്ടി പറമ്പില്‍ ബസാറിലെ ബിജു

കോഴിക്കോട് പോലൂരിലെ വീട്ടിനുള്ളില്‍ നിന്ന് ഡും ഡും ശബ്ദം കേട്ട് രണ്ട് മാസം മുമ്പാണ് പറമ്പില്‍ ബസാറിലെ ബിജു ആദ്യമായി ഉറക്കം ഞെട്ടിയത്. ശബ്ദം കേട്ട് പുറത്തിറങ്ങിയും വീടിന്റെ മുകളിലുമൊക്കെ കയറി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
താല്‍ക്കാലിക സംഭവമെന്ന് കരുതിയെങ്കിലും പിറ്റെ ദിവസവും ആവര്‍ത്തിച്ചു. ഭൂമി കുലുക്കമെന്നാണ് കരുതിയതെങ്കിലും എങ്ങനെ ബിജുവിന്റെ വീട്ടില്‍ മാത്രമെന്ന് ആര്‍ക്കും അറിയില്ല. സംഭവം സീരിയസായതോടെ ഒടുവില്‍ താല്‍ക്കാലികമായി വീട് മാറാന്‍ ഫയര്‍ഫോഴ്‌സും ജിയോളജി ഉദ്യോഗസ്ഥരും ആവശ്യപ്പെടുകയായിരുന്നു.
ഇപ്പോഴിതാ ആ വീട് വാസ യോഗ്യമല്ലെന്നാണ് വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടുകൾ. സോയില്‍ പൈപ്പിംഗ് ആണെന്ന വിലയിരുത്തലായിരുന്നു ആദ്യം വന്നതെങ്കിലും ഇത് സോയില്‍ പൈപ്പ് അല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഭൂമിക്കടയില്‍ ശക്തമായ വെള്ളമൊഴുക്കുണ്ടാവുന്നതിനാല്‍ കെട്ടിടത്തിന്റെ തകര്‍ച്ചയ്ക്ക് വരെ കാരണമാകാമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മണ്ണ് താഴ്ന്ന് പോവാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടുന്നുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുടുംബത്തെ പുനരധിവസിപ്പിക്കാനുളള നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ ദുരന്ത നിവാരണ അതോറിറ്റിക്ക് കത്തയച്ചു.
പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകനും ഭാര്യയും അമ്മയുമാണ് ബിജുവിനൊപ്പം താമസിക്കുന്നത്. വീടിന്റെ പ്രശ്‌നം മൂലം കൃത്യമായി കടയില്‍ പോവാന്‍ കഴിയാത്തത് കൊണ്ടും കോവിഡ് കാലം ആയതുകൊണ്ടും സാമ്പത്തികമായി വലിയ പ്രശ്‌നത്തിലാണ് ബിജുവിപ്പോഴുള്ളത്.
ഇതിനിടെ വാടകയും മകന്റെ പഠനവും ബാങ്ക് ലോണും എല്ലാമുണ്ട്. മറ്റൊരു വീടെടുക്കുക എന്നത് ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് പറയുന്ന ബിജു, സര്‍ക്കാരിന്റെ സഹായം തേടുകയുമാണ്. അഞ്ചുവര്‍ഷം മുന്നെയാണ് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന പറമ്പില്‍ ബസാറിലെ പോലൂരിലെ ബിജു ആറ്റു നോറ്റൊരു വീടുണ്ടാക്കിയത്.
https://www.facebook.com/Malayalivartha


























