ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഭക്തരെ അകറ്റുന്നു, അശാസ്ത്രീയമായ വെര്‍ച്വല്‍ ക്യൂവിൽ ഉൾപ്പെടെ ഇളവുകള്‍ തേടി ദേവസ്വം ബോര്‍ഡ്, അനാവശ്യ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് വിവിധ സംഘടനകള്‍

ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അശാസ്ത്രീയമായ വെര്‍ച്വല്‍ ക്യൂ പോലുള്ള ചില നിയന്ത്രണങ്ങള്‍ ഭക്തരെ അകറ്റുന്നുവെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.വെര്‍ച്വല്‍ ക്യൂവിന് ഇളവുകള്‍ തേടി ബോര്‍ഡ് പലതവണ സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
വലിയ തിരക്കുണ്ടായിരുന്ന കാലത്ത് ഭക്തര്‍ക്ക് സുഖ ദര്‍ശനത്തിനായിട്ടാണ് കേരള പൊലീസ് വെര്‍ച്വല്‍ ക്യൂ ആരംഭിച്ചത്. അന്ന് വളരെ പ്രയോജനകരമായിരുന്ന സംവിധാനം ഇപ്പോള്‍ സാധാരണ ഭക്തരെ ശബരിമലയില്‍നിന്നു അകറ്റുന്നുവെന്നാണ് പരസ്യമായി പറയുന്നില്ലെങ്കിലും ദേവസ്വം ബോര്‍ഡിന്റെ നിലപാട്. മണ്ഡലം - മകരവിളക്ക് ഉത്സവത്തിനായി തിങ്കളാഴ്ച വൈകിട്ട് ശബരിമല നട തുറക്കും.
അനാവശ്യ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് ശബരിമലയുമായി ബന്ധപ്പെട്ട വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എരുമേലിയില്‍ നിന്ന് പമ്പയിലേക്കും അവിടെ നിന്ന് സന്നിധാനത്തേക്കും പരമ്പരാഗത പാതയിലൂടെ യാത്രയ്ക്ക് അനുമതി വേണം. പമ്പയില്‍ സ്നാനവും ബലിയും വിളക്കുമൊക്കെ നിയന്ത്രണങ്ങളോടെ അനുവദിക്കണമെന്നാണ് ആവശ്യം.
അതേസമയം, മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായി ഗതാഗതസൗകര്യം വിലയിരുത്തുന്നതിനായി നവംബർ 12ന് യോഗം ചേരും ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷതയിൽ വെള്ളിയാഴ്ച രാവിലെ 11.30ന് പമ്പയിലാണ് ഉന്നതതല യോഗം ചേരുക.
കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ശബരിമലയിലെത്താൻ കഴിയാത്തതിനാല്‍ ഈ വര്‍ഷം കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഗതാഗതവും പാര്‍ക്കിംഗ് സംവിധാനവും തയ്യാറാക്കാനുള്ള നടപടികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha


























