ജലവിഭവ സെക്രട്ടറി ടി.കെ. ജോസിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അരയും തലയും മുറുക്കി രംഗത്ത്... നടന്നതെല്ലാം ബെന്നിച്ചന്‍ തോമസ് തുറന്നു പറഞ്ഞതോടെ സര്‍ക്കാര്‍ പ്രതിസന്ധിയില്‍

ജലവിഭവ സെക്രട്ടറി ടി.കെ. ജോസിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അരയും തലയും മുറുക്കി രംഗത്ത്. എന്നാല്‍ നടന്നതെല്ലാം ബെന്നിച്ചന്‍ തോമസ് തുറന്നു പറഞ്ഞതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായി. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ജോസിനെ രക്ഷിക്കാന്‍ ശ്രമിക്കില്ലെന്ന് പറഞ്ഞെങ്കിലും ജോസിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടരുന്നു.
മുല്ലപ്പെരിയാര്‍ ബേബി ഡാമിനോട് ചേര്‍ന്നുള്ള മരങ്ങള്‍ മുറിക്കുന്നതുമായി ബന്ധപ്പെട്ട് ജലവിഭവ സെക്രട്ടറി ടി.കെ.ജോസ് 3 തവണ യോഗം വിളിച്ചിരുന്നതായി ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് പറഞു. സസ്‌പെന്‍ഷനു മുന്‍പാണ് ബെന്നിച്ചന്‍ തോമസിന്റെ വിശദീകരണം സര്‍ക്കാര്‍ തേടിയത്.
സുപ്രീം കോടതിയിലുള്ള കേസിനെ ബാധിക്കുമെന്നതിനാല്‍ തമിഴ്‌നാടിനു മരം മുറിക്കാനുള്ള അനുവാദം ഉത്തരവിലൂടെ നല്‍കണമെന്ന് ടി.കെ.ജോസ് ആവശ്യപ്പെട്ടിരുന്നതായി പറയുന്ന ബെന്നിച്ചന്‍, സര്‍ക്കാര്‍ ഇക്കാര്യം കത്തിലൂടെ ആവശ്യപ്പെട്ടതായും വിശദീകരിക്കുന്നു. ടി.കെ.ജോസിന്റെ നിര്‍ദേശവും സുപ്രീംകോടതി നിര്‍ദേശവും അനുസരിച്ചാണ് മരം മുറിക്കാന്‍ അനുമതി നല്‍കിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് മറികടക്കാന്‍ തനിക്കാവില്ലെന്ന വ്യക്തമായ സൂചനയാണ് ബെന്നിച്ചന്‍ നല്‍കിയത്.
ഈ അനുമതിക്കു പുറമേ, വള്ളക്കടവില്‍നിന്ന് ഡാമിലേക്കുള്ള റോഡ് നിര്‍മാണത്തിന് അനുമതി കൂടി ലഭിച്ചാല്‍ മാത്രമേ ഡാം ശക്തിപ്പെടുത്താനുള്ള നിര്‍മാണ സാധനങ്ങള്‍ തമിഴ്‌നാടിന് എത്താക്കാനാകൂ എന്നും ഇതു നല്‍കിയിട്ടില്ലെന്നും ബെന്നിച്ചന്‍ തോമസ് സര്‍ക്കാരിനെ അറിയിച്ചു. റ്റി.കെ ജോസിന്റെ വാക്ക് ബെന്നിച്ചന്‍ കേട്ടില്ലെങ്കിലും കേന്ദ്ര സര്‍ക്കാര്‍ കേട്ടതിന്റെ തെളിവാണ് രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് കേരളത്തിന് കിട്ടിയ കത്ത്.
ബേബി ഡാമിനോട് ചേര്‍ന്നുള്ള മരം മുറി, വള്ളക്കടവില്‍നിന്ന് ഡാം സൈറ്റിലേക്കുള്ള അപ്രോച്ച് റോഡ് നിര്‍മാണം, മുല്ലപ്പെരിയാറില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ പാട്ട തുക വര്‍ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയായത്. സെപ്റ്റംബര്‍ 15ന് ടി.കെ.ജോസിന്റെ മുറിയില്‍ ചേര്‍ന്ന യോഗം വിഷയം ചര്‍ച്ച ചെയ്തു. സെപ്റ്റംബര്‍ 17ന് കേരളതമിഴ്‌നാട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിഡിയോ കോണ്‍ഫറന്‍സ് നടന്നു. മരംമുറിക്കാന്‍ അനുമതി കൊടുക്കാമെന്ന ധാരണയാണ് യോഗത്തില്‍ ഉരുത്തിരിഞ്ഞത്.
ഒക്ടോബര്‍ 26ന് ടി.കെ.ജോസ് തന്നെ ഫോണില്‍ വിളിച്ച് തമിഴ്‌നാട് മരം മുറിക്കുന്നതില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന കാര്യം അറിയിച്ചു. നിയമപരമായി ഇക്കാര്യം അനുവദിക്കാമോ എന്ന് അഭ്യര്‍ഥിച്ചു. നവംബര്‍ ഒന്നാം തീയതി ടി.കെ.ജോസിന്റെ ചേംബറില്‍ വച്ച് വീണ്ടും ഇക്കാര്യം ചര്‍ച്ച ചെയ്തു. ഇനിയും കാലതാമസമുണ്ടാകാതെ മരം മുറിക്കേണ്ടതിന്റെ ആവശ്യകത ടി.കെ.ജോസ് അറിയിച്ചു. സുപ്രീംകോടതിയില്‍ വരുന്ന കേസിന്റെ വാദത്തിന് ഇത് അനിവാര്യമാണെന്നും നിലപാടെടുത്തു. നവംബര്‍ 11ന് ആയിരുന്നു കേസ് പരിഗണനയ്ക്കു വരുന്നത്. സംസ്ഥാന സര്‍ക്കാരും കത്തുകളിലൂടെ മരം മുറിക്കാനുള്ള നിര്‍ദേശം നല്‍കി.
1886ലെ പാട്ടക്കരാര്‍ അനുസരിച്ച് തമിഴ്‌നാടിന് പാട്ടഭൂമിയിലെ മരം മുറിക്കാന്‍ അനുവാദമുണ്ട്. ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ട് 1980 അനുസരിച്ച് ഇതിനു കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശങ്ങള്‍ ആവശ്യമില്ല. ഇതിനായി 1980കളിലെ ഉത്തരവും ബെന്നിച്ചന്‍ വിശദീകരണ കത്തിനൊപ്പം സമര്‍പ്പിച്ചു. എന്നാല്‍, 5 കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിനു പുതിയ അനുമതികള്‍ ആവശ്യമാണെന്നും ഇതിനാല്‍ റോഡ് നിര്‍മാണത്തിന് അനുമതി നല്‍കിയിട്ടില്ലെന്നും വിശദീകരണ കത്തില്‍ പറയുന്നു.
യഥാര്‍ത്ഥത്തില്‍ ജോസിനെതിരായ കത്തിലെ പരാമര്‍ശങ്ങളാണ് ബെന്നിച്ചന്റെ ജോലി കളഞ്ഞത്. ജോസിനെ രക്ഷിക്കാന്‍ നേര്‍ച്ചയിട്ട ഏമാന്‍മാര്‍ ജോസിനെതിരായ പരാമര്‍ശങ്ങള്‍ എങ്ങനെയാണ് സഹിക്കുക?
അതേ സമയം കോടതി ഇടപെടല്‍ ഉണ്ടായാല്‍ എല്ലാ കാര്യങ്ങളും പുറത്തു വരും. അടുത്ത ദിവസങ്ങളില്‍ തന്നെ ഇതിനുള്ള സാധ്യത കാണുന്ന നിരവധിയാളുകള്‍ കേരളത്തിലുണ്ട്. മരം മുറിക്ക് പിന്നിലെ രഹസ്യങ്ങള്‍ പുറത്തു വന്നാല്‍ ജോസിന്റെ പൊയ്മുഖം അഴിഞ്ഞു വീഴുമെന്നാണ് ചിലരെങ്കിലും കരുതുന്നത്. ജോസിന് എത്ര പോക്കറ്റുണ്ടെന്ന് തപ്പാ നും ശ്രമം തുടങ്ങിക്കഴിഞ്ഞു.
" f
https://www.facebook.com/Malayalivartha


























