കൽപാത്തി രഥോത്സവ നടത്തിപ്പിനുള്ള പ്രത്യേക അനുമതി, സർക്കാർ തീരുമാനം ഇന്ന്, തൃശൂർ പൂരം മാതൃകയിൽ അനുമതി വേണമെന്ന് മലബാർ ദേവസ്വം ബോർഡ്

പാലക്കാട് കൽപാത്തി രഥോത്സവ നടത്തിപ്പിനുള്ള പ്രത്യേക അനുമതിയിൽ സർക്കാർ തീരുമാനം ഇന്നറിയാം. രഥപ്രയാണമടക്കമുള്ള കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് കണക്കിലെടുത്താകും പ്രത്യേക അനുമതി ലഭിക്കുക. കഴിഞ്ഞ തൃശൂർ പൂരം മാതൃകയിൽ രഥോത്സവം നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മലബാർ ദേവസ്വം ബോർഡ് സർക്കാരിനെ സമീപിച്ചിരുന്നു.
കൽപാത്തി രഥോത്സവത്തിൻറെ പ്രധാന ചടങ്ങുകളിലൊന്നാണ് രഥപ്രയാണ്. ഇതിന് ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിട്ടിയും കോവിഡ് പശ്ചാത്തലത്തിൽ അനുമതി നിഷേധിച്ചതോടെയാണ് മലബാർ ദേവസ്വം ബോർഡ് സംസ്ഥാന സർക്കാരിനെ സമീപിച്ചത്.
കൊവിഡ് മാനദണ്ഡങ്ങൾ മുൻ നിർത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ നിർദേശങ്ങൾ പ്രകാരം കൽപ്പാത്തി രഥോത്സവ നടത്തിപ്പ് അപ്രായോഗികമാണ്. രഥ സംഗമം, അന്നദാനം തുടങ്ങിയവ ഒഴിവാക്കാൻ ഉത്സവ സംഘാടകർ തയാറുമായിരുന്നു. എന്നാൽ ചെറിയ രഥങ്ങളുടെ പ്രയാണത്തിന് കൂടി അനുമതി നിഷേധിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ഉത്സവത്തിനെത്തുന്നവരെ നിയന്ത്രിക്കേണ്ടതിന്റെ ഉത്തരവാദിത്തം ആഘോഷസമിതിക്കാണെന്ന നിർദ്ദേശവും പ്രതിഷേധത്തിന് കാരണമായിരുന്നു. ഇപ്പോൾ ഇതിന്റെ പ്രത്യേക അനുമതിയുമായി ബന്ധപ്പെട്ട ഫയൽ മുഖ്യമന്ത്രിക്ക് മുന്നിലാണ്. അതിനാൽ മുഖ്യമന്ത്രി ഇക്കാര്യത്തിൽ അനുകൂല നിലപാട് എടുക്കുമെന്ന പ്രതീക്ഷയിലാണ് മലബാർ ദേവസ്വം ബോർഡ്.
https://www.facebook.com/Malayalivartha


























