മഴയിൽ വിറച്ച് കേരളം; ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും വീണ്ടും ന്യുനമര്‍ദ്ദ സാധ്യത; നവംബര്‍ 12 മുതല്‍ 25 വരെ സംസ്ഥാനത്ത് സാധാരണയില്‍ കൂടുതല്‍ മഴയുണ്ടായേക്കാമെന്ന് മുന്നറിയിപ്പ് ;ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുത്

നവംബര്‍ 12 മുതല്‍ നവംബര്‍ 18 വരെയുള്ള കാലയളവില്‍ ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ഓരോ പുതിയ ന്യൂനമര്‍ദ്ദങ്ങള്‍ കൂടി രൂപപ്പെടാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുന മര്‍ദ്ദം നാളെയോടെ ആന്‍ഡമാന്‍ കടലില്‍ ശക്തി പ്രാപിച്ച് ആന്ധ്രാ പ്രദേശ് തീരത്ത് കരയില്‍ പ്രവേശിക്കുകയും തുടര്‍ന്ന് ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുമുണ്ട്.
നിലവില്‍ ചെന്നൈയില്‍ കരയില്‍ പ്രവേശിച്ച തീവ്ര ന്യുനമര്‍ദ്ദം ദുര്‍ബലമായി തിരിച്ച് അറബികടലില്‍ പ്രവേശിച്ച ശേഷം വീണ്ടും ശക്തി പ്രാപിച്ച് കേരള തീരത്ത് ന്യുന മര്‍ദ്ദമായി മാറിയേക്കാമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി നവംബര്‍ 12 മുതല്‍ 25 വരെയുള്ള രണ്ടാഴ്ച സംസ്ഥാനത്ത്, പ്രത്യേകിച്ച് മധ്യ തെക്കന്‍ കേരളത്തില്‍, സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. കേരള തീരത്ത് നവംബര്‍ 14 വരെ മത്സ്യബന്ധനം പാടില്ല. ഇന്നു മുതൽ നവംബര്‍ 14 നും കേരള തീരത്തും അതിനോട് ചേര്‍ന്ന് കിടക്കുന്ന തെക്ക്-കിഴക്കന്‍ അറബിക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരള തീരത്ത് ഈ ദിവസങ്ങളില്‍ ഒരു കാരണവശാലും മത്സ്യബന്ധനം പാടില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു. ഇന്നും നാളെയും ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഈ ദിവസങ്ങളില്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് അറിയിപ്പില്‍ പറയുന്നു.ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തില്‍ നവംബര്‍ 15 വരെ ഒറ്റപ്പെട്ടതും ശക്തമായതും അതിശക്തമായതുമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha


























