പോസ്റ്റ്മോർട്ടം ടേബിൾ നിന്ന് ചുരുളഴിഞ്ഞ രഹസ്യം; ആരാണ് സുകുമാര കുറുപ്പ്; ആ വിവാദമായ കൊലപാതക കഥ; കേരള പൊലീസിന് എക്കാലവും ബ്ലാക്ക് മാർക്ക് ആകുന്ന അത്യപൂർവ കേസ്

കേരളം ഇന്നും ചർച്ചചെയ്യുന്നത് 37 വർഷമായി ചുരുളഴിയാത്ത ഒരു രഹസ്യത്തെ കുറിച്ചാണ്. അതേ ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി നിൽക്കുന്ന സുകുമാര കുറിപ്പ് എന്ന പിടികിട്ടാപുള്ളിയാണ്. ഒരിടവേളയ്ക്ക് ശേഷം സുകുമാര കുറുപ്പ് വാർത്തകളിൽ നിറയുന്നത് ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന സിനിമ എത്തിയതോടെയാണ്. കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം മലയാളത്തില്‍ ആദ്യമായി റിലീസ് ചെയ്ത ബിഗ് ബജറ്റ് ചിത്രമാണ് കുറുപ്പ്.സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാൽ ഇന്നും ചിലർക്കെങ്കിലും പറഞ്ഞു കേട്ട് പഴകിയ ഒരു പേര് എന്നതിനപ്പുറം ആരാണ് സുകുമാര കുറുപ്പ് എന്നോ അല്ലെങ്കിൽ എന്താണ് വിവാദമായ ആ കൊലപാതക കഥ എന്നോ സംശയമുണ്ടാകും.
ഒരു പോസ്റ്റ്മോർട്ടം ടേബിളിൽനിന്നാണ് കേരളം സാക്ഷിയായ എക്കാലെത്തെലും ദുരൂഹമായ കൊലക്കേസിനു വഴിത്തിരിവുണ്ടായത്. കുറ്റാന്വേഷണ ചരിത്രത്തിലെ ദുരൂഹത നിറഞ്ഞ ആ സംഭവം നടന്നിട്ട് 37 വർഷം പിന്നിട്ടിരിക്കുകയാണ്. ചാക്കോ വധക്കേസിലെ മുഖ്യപ്രതിയാണ് സുകുമാരക്കുറുപ്പ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയത് 1984 ജനുവരി 22നാണ് . ഇയാളെ പിടികൂടാനുള്ള കേരള പൊലീസിന്റെ കാത്തിരിപ്പ് ഇന്നും തുടരുന്നു.
പ്രതി സുകുമാരക്കുറുപ് ആണെന്ന് പകൽ പോലെ വ്യക്തമായിരുന്നിട്ടും പിടികൂടാൻ കഴിയാത്തത് കേരള പൊലീസിന്റെ ചരിത്രത്തിലെ എന്നെത്തെയും ബ്ലാക്ക് മാർക്ക് ആണ്. 1984-ലാണ് വിവാദമായ ആ കൊലപാതകം നടക്കുന്നത്. ചാക്കോ എന്ന ചലച്ചിത്രവിതരണക്കാരനെ ഇയാൾ കൊലപ്പെടുത്തി ശവശരീരം ആസൂത്രിതമായി ചുട്ടുകരിച്ചു. താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗൾഫിൽ താൻ ജോലിചെയ്തിരുന്ന കമ്പനിയിൽ നിന്നും ഇൻഷുറൻസ് പണമായി എട്ട് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു കൊലയുടെ ഉദ്ദേശം.
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ചെറിയനാട് വില്ലേജിൽ പുത്തൻ വീട്ടിൽ ശിവരാമ കുറുപ്പിന്റെ മകനായിരുന്നു സുകുമാര കുറുപ്പ് . ഗോപാലകൃഷ്‍ണ കുറുപ്പ് എന്നാണു യഥാർത്ഥ പേര്. പ്രീഡിഗ്രി തോറ്റ ശേഷം നാട്ടിൽ പലവിധ ജോലികൾ ചെയ്തുവന്നു. സ്ഥിര ജോലികൾ അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. ഒടുവിൽ വ്യോമസേനയിൽ ചേർന്നു. എന്നാൽ സൈനിക ജീവിതവുമായി ഒത്തുപോകാനാകാതെ നാട്ടിൽ മടങ്ങിയെത്തി. തുടർന്ന് താൻ മരിച്ചുവെന്നു വ്യാജ രേഖയുണ്ടാക്കി വ്യോമസേനയ്ക്കു ടെലഗ്രാം അയച്ചു. നിജസ്ഥിതി അറിയാനെത്തിയ ചെങ്ങന്നൂർ പൊലീസിനെ കൈക്കൂലി കൊടുത്ത് മടക്കി.പിന്നീട് സുകുമാരക്കുറുപ്പ് എന്ന പേരിൽ വ്യാജ പാസ്സ്പോർട്ട് ഉണ്ടാക്കി വിദേശത്തേക്ക് കടക്കുകയായിരുന്നു.
തുടർന്ന് അബുദാബിയിൽ എത്തുകയും അവിടെ ഒരു പെട്രോൾ കമ്പനിയിൽ എക്സിക്യൂട്ടീവായി ജോലിയിൽ കയറുകയും ചെയ്തു. പിന്നീട് ഭാര്യയെ അബുദാബിക്ക് കൊണ്ടുപോകുകയും അവർക്ക് അബുദാബിയിൽത്തന്നെ നഴ്സായി ജോലി ലഭിക്കുകയും ചെയ്‍തു. അങ്ങനെയിരിക്കേയാണ് വേഗത്തിൽ വലിയൊരു പണക്കാരനാകാനുള്ള പദ്ധതി അയാളുടെ മനസ്സിൽ ഉദിക്കുന്നത്. ഇതിനോടനുബന്ധിച്ച്, അബുദാബിയിൽ വച്ച് ഒരു ഇൻഷുറൻസ് പോളിസി അയാൾ എടുത്തു. തുടർന്ന്, താൻ ഒരു കാറപകടത്തിൽ കൊല്ലപ്പെട്ടു എന്ന് ബന്ധപ്പെട്ടവരെയെല്ലാം ബോധ്യപ്പെടുത്താൻ അയാൾ തീരുമാനിച്ചു. അങ്ങനെയാകുമ്പോൾ, ഇൻഷുറൻസ് തുക മുഴുവൻ അയാളുടെ ‘ഭാര്യയ്ക്ക് കൈപ്പറ്റാം എന്നായിരുന്നു കണക്ക് കൂട്ടൽ. ഈ ആശയം പിന്നീട് വ്യക്തമായ ആസൂത്രണമായി മാറി. സുകുമാരക്കുറുപ്പിന്റെ അളിയനായിരുന്നു കേസിലെ ഒന്നാംപ്രതി.
പിന്നീട് സുകുമാരക്കുറുപ്പിനോട് രൂപസാദൃശ്യമുള്ള ആരെയെങ്കിലും കണ്ടെത്തുകയായിരുന്നു അവരുടെ ഉദ്ദേശ്യം . പക്ഷേ ഒരുപാട് അന്വേഷിച്ചെങ്കിലും അങ്ങനെ ഒരാളെ കണ്ടെത്താൻ അവർക്ക് സാധിച്ചില്ല. തിരിച്ചുവരുന്ന വഴി കരുവാറ്റ എന്ന സ്ഥലത്തെത്തിയപ്പോൾ ഒരാൾ അവരുടെ കാറിനു നേരേ കൈ കാണിച്ച് ലിഫ്റ്റ് അഭ്യർത്ഥിച്ചു. കൊല്ലപ്പെട്ട ചാക്കോ ആയിരുന്നു അത്. വീട്ടിലേക്കു പോകാൻ ഒരു വാഹനം കാത്തുനില്ക്കുകയായിരുന്നു ചാക്കോ. അയാൾക്ക് സുകുമാരക്കുറുപ്പിന്റെ വലിപ്പം ഉണ്ടെന്നു തോന്നിയ ഗൂഢാലോചനക്കാർ കാറിൽ ചാക്കോയ്ക്ക് ലിഫ്റ്റ് നല്‍കി.
യാത്ര തുടരവേ, ചാക്കോയ്ക്ക് കുടിക്കാൻ എന്തോ നല്‍കിയെങ്കിലും അയാൾ അത് നിരസിച്ചു. പക്ഷേ, നിരന്തരമായി നിർബന്ധിച്ച് അവർ ചാക്കോയെക്കൊണ്ട് ഈതർ കലർത്തിയ ബ്രാണ്ടി കഴിപ്പിച്ചു. നിമിഷങ്ങൾക്കകം തന്നെ ഒന്നാംപ്രതി ചാക്കോയുടെ കഴുത്ത് ഒരു ടവ്വൽകൊണ്ട് ബലമായി മുറുക്കുകയും കഴുത്ത് ഒടിക്കുകയും ചെയ്‍തു.പിന്നീട് അവർ സ്‍മിതഭവനിൽ എത്തി ചാക്കോയുടെ മൃതദേഹം അവിടെ ഒരു മുറിയിലേക്ക് മാറ്റിയശേഷം അവിടെ വെച്ച് മുഖം തിരിച്ചറിയാതിരിക്കാൻ കരിച്ചു കളഞ്ഞു എന്നിട്ട് അവർ സുകുമാരക്കുറുപ്പിന്റെ ഷർട്ടും ലുങ്കിയും ആ ശരീരത്തിൽ ധരിപ്പിച്ചു. തുടർന്ന് അവർ മൃതദേഹം കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ച്, വടക്കുഭാഗത്തേക്ക് രണ്ട് കാറുകളിലായി യാത്രയാരംഭിച്ചു.
കൊല്ലക്കടവ് എന്ന സ്ഥലത്തെത്തിയപ്പോൾ അവർ ചാക്കോയുടെ ശരീരം എടുത്ത് മറ്റൊരു കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഇരുത്തിയശേഷം സമീപത്തെ നെൽവയലിലേക്ക് ആ കാർ തള്ളിവിട്ടു. അകത്തും പുറത്തും പെട്രോൾ തളിച്ചിരുന്ന കാറിന് തീപിടിക്കുകകൂടി ചെയ്തതോടെ അവർ മറ്റേ കാറിൽ കയറി സ്ഥലംവിട്ടു. പോലീസ് ആ വയൽ വരമ്പത്ത് ഓലമറകെട്ടി വിശദമായ പോസ്റ്റ്മോർട്ടത്തിനുള്ള ഒരുക്കം തുടങ്ങി. ശരീരം മുഴുവൻ കത്തിക്കരിഞ്ഞിരുന്നു. ഉയരവും വണ്ണവും തട്ടിച്ചു നോക്കുമ്പോൾ ച്ച് സുകുമാരക്കുറുപ്പിനോടു സാദൃശ്യമുണ്ട്. ശരീരം മുഴുവൻ പെട്രോൾ പോലെ എന്തോ ഇന്ധനം ഒഴുകി തീപിടിച്ചതിന്റെ ലക്ഷണം. സാധാരണ ഓടിക്കൊണ്ടിരിക്കുന്ന കാറിനു തീപിടിക്കുമ്പോൾ ഡ്രൈവറുടെ ദേഹത്തു പെട്രോൾ വീഴാറില്ല. കാറിന്റെ ഡോർ അകത്തുനിന്നു തുറക്കാൻ കഴിയാത്ത വിധം ജാമായിട്ടുമില്ല.
ശ്വാസകോശവും ശ്വാസനാളിയും തുറന്നു പരിശോധിച്ചപ്പോൾ കരിയുടെ തരിപോലും ഉള്ളിൽ കണ്ടെത്താൻ കഴിഞ്ഞില്ല. അതായതു കാറിനു തീപിടിക്കുമ്പോൾ ഡ്രൈവർക്കു ശ്വാസമുണ്ടായിരുന്നെങ്കിൽ കരിയും പുകയും ഉള്ളിൽ കടന്നേനെ. ഡ്രൈവറെ മരണത്തിനുശേഷമാണു കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഇരുത്തിയതെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തി.ആമാശയം പരിശോധിച്ചപ്പോൾ രൂക്ഷഗന്ധം കലർന്ന മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ മരണകാരണം വ്യക്തമായി.എല്ലുകളും പല്ലുകളും പരിശോധിച്ചപ്പോൾ കൊല്ലപ്പെട്ടയാളുടെ ഉയരം 180 സെന്റിമീറ്ററാണെന്നും പ്രായം 30–35 വയസ്സാണെന്നും വ്യക്തമായി.
ഇതോടെ അന്വേഷണം അടുത്ത ബന്ധുക്കളെ ലക്ഷ്യമിട്ടു മുന്നേറി. വിദേശത്തു ശത്രുക്കളുളള സുകുമാരക്കുറുപ്പിനെ അവരിൽ ആരോ കൊലപ്പെടുത്തി കാറിലിട്ടു കത്തിച്ചെന്നു പൊലീസിൽ പരാതിപ്പെട്ടതു സുകുമാരക്കുറുപ്പിന്റെ ഭാര്യാ സഹോദരിയുടെ ഭർത്താവ് ഭാസ്കരപിള്ളയാണ്. മരിച്ചതു സുകുമാരക്കുറുപ്പല്ലെന്ന് ഏതാണ്ട് ഉറപ്പാക്കിയിരുന്ന പൊലീസ് ഭാസ്കരപിള്ളയെ ചോദ്യം ചെയ്തപ്പോൾ തുറന്നുപറഞ്ഞ സത്യങ്ങളാണ് ഇന്നു നമുക്കറിയാവുന്ന ‘സുകുമാരക്കുറുപ്പ് കേസ്’. ഇന്നും ചുരുളഴിയാത്ത ഒരു രഹസ്യമായി തുടരുകയാണ് സുകുമാര കുറുപ്പ്. ഇയാൾ ഇന്ന് ജീവിച്ചിരിപ്പുനോ അതോ മരിച്ചോ എന്നതിൽ പോലും ആർക്കും കൃത്യമായ അറിവ് ഇല്ല.
https://www.facebook.com/Malayalivartha


























