ജി.സുധാകരനെ എങ്ങനെയാണ് സി പി എം ഒതുക്കിയത്? എന്തായിരുന്നു സിപിഎം ജി.സുധാകരന് നല്‍കിയ വാഗ്ദാനം?

നടപടിയെടുക്കാന്‍ തീരുമാനിച്ച ശേഷം അതീവ ക്രുദ്ധനായി എ.കെ.ജി.സെന്ററില്‍ നിന്നും പുറത്തിറങ്ങിയ ജി.സുധാകരന്‍ നേരേ ചെന്നത് ക്ലിഫ് ഹൗസിലേക്കാണ്. അവിടെ ഇതേ യോഗത്തില്‍ അധ്യക്ഷനായിരുന്ന പിണറായി വിജയന്‍ ഉണ്ടായിരുന്നു. സുധാകരന്‍ എത്തിയയുടനെ മുഖ്യമന്ത്രി കാണാന്‍ സമ്മതിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ് സുധാകരന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നത്.
സുധാകരന്റെ ക്ഷോഭം പെട്ടെന്ന് തണുത്തു. മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്നും നല്‍കിയ ശീതള പാനീയവും കുടിച്ചിട്ടാണ് സുധാകരന്‍ മടങ്ങിയത്. എ.കെ.ജി സെന്ററില്‍ നിന്നും ഇറങ്ങിയ സുധാകരന്‍ ചാനലുകാരുടെ മൈക്ക് തട്ടി മാറ്റിയെങ്കില്‍ ക്ലിഫ് ഹൗസില്‍ നിന്നും ഇറങ്ങിയ സുധാകരന്‍ ചാനലുകാരോട് പറഞ്ഞു. നടപടിയെ കുറിച്ചെല്ലാം സംസാരിക്കേണ്ടത് പാര്‍ട്ടി സെക്രട്ടറിയാണ്. അവരോട് ചോദിക്കണം. സുധാകരന്‍ എങ്ങനെ മെരുങ്ങിയെന്ന് ചാനലുകാര്‍ അത്ഭുതപ്പെട്ടു.
സുധാകരന് മലയാളികള്‍ക്കിടയിലുള്ള പൊതു സമ്മതി മുഖ്യമന്ത്രിക്ക് നന്നായറിയാം. സുധാകരനെ പിണക്കുന്നത് ദോഷമാണെന്ന് മുഖ്യമന്ത്രിക്കറിയാം. അതു കൊണ്ടു തന്നെ സുധാകരനെ പിണക്കാന്‍ തയ്യാറല്ല.
എന്നാല്‍ സി പി എം സംസ്ഥാന കമ്മിറ്റിയില്‍ പിണറായി സുധാകരന് അനുകൂലമായി യാതൊന്നും സംസാരിച്ചില്ല. സുധാകരന് നല്‍കാന്‍ പോകുന്ന സ്ഥാനത്തെ കുറിച്ച് പിണറായി തീരുമാനിച്ചിരുന്നു.
അടുത്ത പാര്‍ലെമെന്റ് തിരഞ്ഞടുപ്പില്‍ സുധാകരനെ മത്സരിപ്പിച്ച് ജയിപ്പിക്കാനാണ് പിണറായി തീരുമാനിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ സുധാകരനെ പോലൊരു സ്ഥാനാര്‍ത്ഥിയെ കിട്ടാനില്ലെന്ന് പിണറായി കരുതുന്നു.പാര്‍ലെമെന്റില്‍ സി പി എമ്മിന്റെ ഏക സിറ്റിംഗ് സീറ്റാണ് ആലപ്പുഴ. അവിടെത്തെ എം.പിയായ ആരിഫ് സുധാകരന്റെ എതിര്‍പക്ഷത്താണ്. സുധാകരനെ പാര്‍ലെമെന്റിലേക്കയക്കാം എന്ന തീരുമാനം പിണറായി തന്നെയാണ് സുധാകരനെ അറിയിച്ചത്.അതോടെ സുധാകരന്‍ അടങ്ങി. അമ്പലപ്പുഴ എം എല്‍ എ എച്ച്.സലാമിനോട് സുധാകരനുമായി ഒത്തുേ പോകണമെന്ന നിര്‍ദ്ദേശവും പിണറായി നല്‍കി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സജീവമായില്ലെന്ന പരാതിയില്‍ പാര്‍ട്ടി പരസ്യശാസന നടത്തി ശിക്ഷിച്ച മുതിര്‍ന്ന നേതാവ് ജി.സുധാകരനെ പുകഴ്ത്തി അമ്പലപ്പുഴ എംഎല്‍എ എച്ച്.സലാം രംഗത്തെത്തിയത് ഇതിന്റെ ഭാഗമാണ്.
മാധ്യമ പരിലാളനയില്‍ വളര്‍ന്ന നേതാവല്ല ജി സുധാകരനെന്നും സുധാകരനെയും തന്നെയും താരതമ്യപ്പെടുത്തരുതെന്നും എച്ച്.സലാം പറഞ്ഞു.
നല്ലകാര്യം നടക്കുമ്പോള്‍ വാര്‍ത്ത നല്‍കി ജി സുധാകരനെ ചുരുക്കി കാണിക്കരുത്. അതു ശരിയല്ല. എംഎല്‍എ എന്ന നിലയില്‍ സുധാകരന്‍ മാതൃകയാണ്. മഹാനായ നേതാവാണ്. അദ്ദേഹത്തെ ചുരുക്കിക്കാണിക്കരുത്. താന്‍ സുധാകരനെക്കാള്‍ താഴെ നില്‍ക്കുന്ന ആളാണെന്നും അമ്പലപ്പുഴയില്‍ സുധാകരന്റെ പിന്‍ഗാമിയായി ജയിച്ച് എംഎല്‍എയായ എച്ച് സലാം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചരണരംഗത്ത് സുധാകരന്‍ സജീവമായില്ലെന്ന പരാതിയുമായി എച്ച്.സലാം മുന്നോട്ട് വന്നതോടെയാണ് സിപിഎം പ്രത്യേക അന്വേഷണകമ്മീഷനെ വച്ചതും കമ്മീഷന്‍ സുധാകരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതും. ആലപ്പുഴയിലെ സിപിഎമ്മില്‍ അനിഷേധ്യ നേതാവായിരുന്നു സുധാകരനെങ്കിലും അദ്ദേഹത്തിനെതിരെ പരസ്യശാസനയെന്ന ശിക്ഷാ നടപടിയിലേക്ക് നീങ്ങാന്‍ പാര്‍ട്ടി മടികാണിച്ചില്ല.
നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ വീണ്ടും മത്സരിക്കാനുള്ള തയ്യാറെടുപ്പുകള്‍ സുധാകരന്‍ നടത്തിയിരുന്നുവെന്നും എന്നാല്‍ അവസാന നിമിഷം സീറ്റ് ലഭിക്കാതെ വന്നതോടെ അദ്ദേഹം പ്രചാരണരംഗത്ത് നിര്‍ജീവമായെന്നും സലാം പാര്‍ട്ടിയോട് പരാതിപ്പെട്ടിരുന്നു. തന്നെ എസ്ഡിപിഐക്കാരനാക്കി ചിത്രീകരിച്ച് കൊണ്ട് വ്യാപകപ്രചാരണം നടന്നിട്ടും അതിനെ തള്ളിപ്പറയാനോ തന്നെ പ്രതിരോധിക്കാനോ സുധാകരന്‍ തയ്യാറായില്ലെന്ന പരാതിയും സലാം പാര്‍ട്ടി ഘടകങ്ങളില്‍ ഉന്നയിച്ചിരുന്നു. എളമരം കരീമിന്റെ അധ്യക്ഷതയിലുള്ള പാര്‍ട്ടി കമ്മീഷന്റെ അന്വേഷണത്തില്‍ ഇക്കാര്യങ്ങളെല്ലാം ശരിവച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടാണ് സംസ്ഥാന സമിതിയില്‍ നല്‍കിയത്.
ജി.സുധാകരന്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ സജീവമാണ്. അദ്ദേഹത്തിന് ആരോടും പരാതിയില്ല. കാരണം അദ്ദേഹം ആഗ്രഹിച്ച സ്ഥലത്ത് തന്നെ വഞ്ചിയെത്തിക്കാന്‍ കഴിഞ്ഞു.
https://www.facebook.com/Malayalivartha



























