കൊല്ലാതിരിക്കാന്‍ പറ്റോ... പിതാവ് മമ്മൂട്ടിയുടെ ഒരു സിബിഐ ഡയറി കുറിപ്പ് പോലെയല്ല മകന്‍ ദുല്‍ഖറിന്റെ കുറുപ്പ്; തകര്‍ന്ന് കിടന്ന മലയാള സിനിമയെ നിറഞ്ഞാടിച്ച് കുറുപ്പെത്തി; സിനിമയുടെ ആവേശത്തില്‍ സുകുമാര കുറുപ്പിനെ തപ്പി നാലുപാടുമോടി; ആര്‍പ്പൂക്കര നവജീവനിലുള്ളത് സുകുമാരക്കുറുപ്പ് അല്ല

കോവിഡ് കാരണം തകര്‍ന്നടിഞ്ഞ മലയാള സിനിമയ്ക്ക് പുതുജീവന്‍ നല്‍കിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ്. മമ്മൂട്ടിയുടെ ഒരു സബിഐ ഡയറിക്കുറിപ്പ് മലയാളത്തില്‍ ഉണ്ടാക്കിയ ഓളം ഇപ്പോഴും വിട്ടിട്ടില്ല. ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാന്‍ കുറുപ്പുമായെത്തി. സാക്ഷാല്‍ കുറുപ്പല്ല സുകുമാരക്കുറിപ്പ്.
സിനിമ ഹിറ്റായതോടെ സുകുമാരക്കുറുപ്പിനെ തപ്പി പലരും പലവഴിക്കോടി. അതിനിടയ്ക്ക് ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ആര്‍പ്പൂക്കര നവജീവനിലുണ്ടെന്ന പ്രചാരണത്തെ തുടര്‍ന്ന് ആലപ്പുഴ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥ സംഘം പരിശോധനയ്‌ക്കെത്തി. വയോധികരുടെയും അനാഥരുടെയും സംരക്ഷണകേന്ദ്രമായ നവജീവനില്‍ ചികിത്സയില്‍ കഴിയുന്ന 62 വയസ്സുള്ള ഒരു അന്തേവാസി കുറുപ്പാണെന്നാണ് അഭ്യൂഹം ഉയര്‍ന്നത്. പാവം ആ അന്തേവാസി ക്രൈംബ്രാഞ്ചിനെ കണ്ടപ്പോള്‍ ഞെട്ടി വിറച്ചു. അവസാനം ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധനയില്‍ സുകുമാരക്കുറുപ്പല്ല ഇതെന്ന് സ്ഥിരീകരിച്ചു.
2017ല്‍ ലക്‌നൗവില്‍ നിന്നാണ് ഈ അന്തേവാസി നവജീവനില്‍ എത്തിയത്. അടൂര്‍ പന്നിവിഴ സ്വദേശിയാണെന്നും വ്യോമസേനയിലാണ് ജോലിയെന്നുമാണ് ആള്‍ പറഞ്ഞിരുന്നത്. ഇദ്ദേഹത്തെ ചികിത്സിച്ചവരുടെ കൂട്ടത്തില്‍ പുതുപ്പള്ളി സ്വദേശി നഴ്‌സ് അജേഷ് കെ. മാണിയുണ്ടായിരുന്നു.
രോഗവിമുക്തനായതോടെ ആളെ നവജീവന്‍ ഏറ്റെടുത്തുവെന്ന് മാനേജിങ് ട്രസ്റ്റി പി.യു. തോമസ് പറഞ്ഞു. ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ കാണാന്‍ വരാറുണ്ടെന്നും പി.യു. തോമസ് പറഞ്ഞു.
മലയാളികള്‍ മറക്കാത്ത പേരാണ് സുകുമാരക്കുറുപ്പ്. 37 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കേരളാപോലീസിന് ഒരു തീരാ കളങ്കമായി നിലനില്‍ക്കുകയാണ് സുകുമാരക്കുറുപ്പ് എന്ന കൊടുംകുറ്റവാളി. ആ ജീവിതത്തിലേക്കുള്ള കടന്നുചെല്ലലാണ് ദുല്‍ഖര്‍ സല്‍മാന്‍ ടൈറ്റില്‍ റോളിലെത്തുന്ന കുറുപ്പ്.
ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോയുടെ കൊലപാതകത്തിന് ശേഷം അപ്രത്യക്ഷനാവുന്ന കുറുപ്പും ഈ തിരോധാനത്തിന്റെ സത്യാവസ്ഥ തേടുന്ന ഡി.വൈ.എസ്.പി കൃഷ്ണദാസുമാണ് കഥയെ മുന്നോട്ടുനയിക്കുന്ന പ്രധാന ഘടകങ്ങള്‍. ഒളിവുജീവിതം നയിക്കുന്ന കുറുപ്പിനേക്കുറിച്ചുള്ള അന്വേഷണോദ്യോഗസ്ഥന്റെ നിഗമനങ്ങളാണ് ചിത്രത്തിലെ യഥാര്‍ത്ഥ ത്രില്ലര്‍ ഘടകം. യഥാര്‍ത്ഥ സംഭവകഥ എന്നത് മാത്രമല്ല, എല്ലാവര്‍ക്കും അറിയുന്ന വ്യക്തിയും കഥയും എന്നതായിരിക്കാം സംവിധായകനും എഴുത്തുകാരനും നേരിട്ടിരുന്ന പ്രധാനവെല്ലുവിളി. ഒരുപക്ഷേ പ്രേക്ഷകനും. പക്ഷേ ആ ആശങ്കകളെയെല്ലാം കൃത്യമായ ചടുലതയോടെ കുറുപ്പ് മറി കടക്കുന്നുണ്ട്.
കൊലപാതകവും അന്വേഷണവും ഒപ്പം കുറുപ്പിന്റെ വ്യക്തിജീവിതവുമെല്ലാം ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഫ്‌ളാഷ്ബാക്ക് രംഗങ്ങളിലൂടെയുള്ള കഥപറച്ചിലിനും ശ്രമിച്ചിട്ടുണ്ട്. കുറ്റവും പിന്നാലെയുള്ള അന്വേഷണവുമൊക്കെയായതിനാല്‍ അടിമുടി ദുരൂഹത നിറയ്ക്കുന്നതില്‍ സംവിധായകനും തിരക്കഥാകൃത്തുക്കളും വിജയിച്ചിട്ടുണ്ട്. കേരളം ഇന്നും ചര്‍ച്ച ചെയ്യുന്ന സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ നിറഞ്ഞാടുകയാണ് ചിത്രത്തില്‍.
ഒരുപക്ഷേ മലയാള സിനിമയില്‍ അടുത്തകാലത്തൊന്നും ഇത്രയും വ്യത്യസ്തത നിറഞ്ഞ ഒന്നിലേറെ ഗെറ്റപ്പുകളില്‍ ഒരുതാരം എത്തിയിട്ടുണ്ടാവില്ല. കുറുപ്പിന്റെ അക്കാദമിക് ജീവിതം കാണിക്കുന്നയിടത്ത് എല്ലാവരേയും അമ്പരപ്പിക്കുന്നു. കുറുപ്പിന്റെ കറുപ്പും വെളുപ്പും നിറഞ്ഞ വിഭിന്ന മാനസികനിലകളെ വിജയകരമായിത്തന്നെ ദുല്‍ഖര്‍ അവതരിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























