മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സസ്‌പെന്‍ഷനെതിരെ ബെന്നിച്ചന്‍ തോമസ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാതിരിക്കാന്‍ അണിയറയില്‍ സജീവ നീക്കങ്ങള്‍.... ബെന്നിച്ചന്‍ കോടതിയില്‍ പോയാല്‍ സര്‍ക്കാരിന് എന്ത് സംഭവിക്കും?

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സസ്‌പെന്‍ഷനെതിരെ ബെന്നിച്ചന്‍ തോമസ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാതിരിക്കാന്‍ അണിയറയില്‍ സജീവ നീക്കങ്ങള്‍ .ബെന്നിച്ചന്റെ നീക്കങ്ങളെല്ലാം സശ്രദ്ധം വീക്ഷിക്കാനുള്ള നിര്‍ദ്ദേശം രഹസ്യാന്വേഷണ വിഭാഗത്തിനും നല്‍കി കഴിഞ്ഞു.
സസ്‌പെന്‍ഷനെതിരെ ബെന്നിച്ചന്‍ കോടതിയെ സമീപിച്ചാല്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാവുമെന്നാണ് ബന്ധപ്പെട്ടവര്‍ കരുതുന്നത്. ഇതില്‍ ഏറെ ആശങ്കയുള്ളത് മുതിര്‍ന്ന ഐ.എ.എസ്.ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കുമാണ്.
എല്ലാവരും അറിഞ്ഞു കൊണ്ടു നടന്ന കളിയില്‍ താന്‍ പെട്ടു പോയതിലാണ് ബെന്നിച്ചന് ആശങ്ക. ബെന്നിച്ചനെ രക്ഷിക്കണമെന്ന് മുഖ്യമന്ത്രിക്ക് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതിനകം കാര്യങ്ങള്‍ കൈവിട്ട് പോയിരുന്നു. എത്രയും വേഗം വിവാദങ്ങളില്‍ തീര്‍പ്പുണ്ടാകുമെന്ന് തന്നെയാണ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന ഉറപ്പ്. അതു വരെ ക്ഷമിക്കണമെന്ന് ബെന്നിച്ചനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം തന്നെ സസ്‌പെന്റ് ചെയ്തതില്‍ ബെന്നിച്ചന്‍ അത്യന്തം പ്രതിഷേധത്തിലാണ്.
ഒരു ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ അനുമതി നല്‍കാവുന്നതല്ല മുല്ലപ്പെരിയാറിലെ മരം മുറി. ഇത് കേരളത്തെ കുറിച്ച് മനസിലാക്കിയിട്ടുള്ളവര്‍ക്കെല്ലാം അറിയാം. നയപരമായ തീരുമാനങ്ങളെടുക്കേണ്ടത് മന്ത്രിസഭാംഗങ്ങളാണ്. പ്രധാന വിഷയങ്ങള്‍ മന്ത്രിസഭയും കാണും. എന്നിട്ടും ജനങ്ങളുടെ കണ്ണില്‍ മണ്ണിടാന്‍ നടത്തുന്ന ശ്രമങ്ങളാണ് എല്ലാവരെയും അമ്പരപ്പിക്കുന്നത്.
മുഖ്യമന്ത്രിയും അഡ്വക്കറ്റ് ജനറലും കണ്ട് അനുവാദം നല്‍കേണ്ടതാണ് ഈ ഫയല്‍. കൂടുതല്‍ ആധികാരികതയ്ക്കായി മന്ത്രിസഭ ചര്‍ച്ച ചെയ്യേണ്ടതായിരുന്നു . സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സലായ ജി,പ്രകാശ് ഒക്ടോബര്‍ 27നു നല്‍കിയ കുറിപ്പില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നതു കൂടുതല്‍ ഗൗരവതരമാണ്. സെപ്റ്റംബര്‍ 17നു ചേര്‍ന്ന കേരളതമിഴ്‌നാട് സെക്രട്ടറി തല ചര്‍ച്ചയില്‍ ബേബി ഡാമില്‍ നിന്നു മരം മുറിക്കാനും അവിടെ നിന്ന് അതു നീക്കാനും ഉള്ള അനുവാദം ലഭിച്ചതായി ഈ കുറിപ്പില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫിസോ അറിയാതെ കുറിപ്പ് നല്‍കാനാവില്ല.
മുല്ലപ്പെരിയാര്‍ മരംമുറി ഉന്നതര്‍ അറിഞ്ഞു തന്നെയാണെന്നതിനു തെളിവുകള്‍ ഓരോന്നായി പുറത്തു വരുന്നതോടെ രാഷ്ട്രീയ നേതൃത്വം പ്രതിക്കൂട്ടിലായി. അന്തര്‍ സംസ്ഥാന നദീജല വിഷയങ്ങളുടെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം ദുരൂഹത കൂട്ടി. തന്റെ വകുപ്പിലല്ലാത്ത കാര്യമായിട്ടും ജല മന്ത്രി ചൂണ്ടയില്‍ കൊത്തിയതോടെ അദ്ദേഹവും പ്രതിക്കൂട്ടിലായി.
2 സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്ക വിഷയത്തിലെ തന്ത്രപ്രധാനമായ തീരുമാനം സര്‍ക്കാര്‍ എടുക്കുന്നത് 2 വകുപ്പു തലവന്മാര്‍ മാത്രം അറിഞ്ഞാണോ എന്നതാണു പ്രധാന ചോദ്യം.
അങ്ങനെ എങ്കില്‍ ജലവിഭവ വകുപ്പിനു നേതൃത്വം നല്‍കുന്ന അഡിഷനല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസിനും വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയ്ക്കും തമിഴ്‌നാടിന് അനുകൂലമായ മരംമുറി ഉത്തരവ് രൂപപ്പെട്ടതില്‍ ഉത്തരവാദിത്തമുണ്ട്. എന്നാല്‍, ഇവിടെ പ്രതിക്കൂട്ടിലായതും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതും ഉത്തരവ് ഇറക്കിയ ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് മാത്രമാണ്. ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡനാണോ പിണറായി സര്‍ക്കാരില്‍ അന്തര്‍ സംസ്ഥാന തീരുമാനങ്ങളെടുക്കുന്നതിനു നായകത്വം വഹിക്കുന്നതെന്ന സന്ദേഹം ന്യായം. ജല സെക്രട്ടറി ടി.കെ ജോസ്‌ക്ക ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കൂടിയാണ്. എല്ലാ ദിവസവും മുഖ്യമന്ത്രിയെ കാണുകയും ചര്‍ച്ച നടത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. അപ്പോള്‍ മുഖ്യമന്ത്രി അറിയാതെയാണ് അദ്ദേഹം കാര്യങ്ങള്‍ ചെയ്യുന്നതെങ്കില്‍ മുഖ്യമന്ത്രി വഞ്ചിക്കപ്പെട്ടു എന്നാണര്‍ത്ഥം.
അഡിഷനല്‍ ചീഫ് സെക്രട്ടറി തലത്തില്‍ ചര്‍ച്ച ചെയ്തുള്ളതാണ് ഉത്തരവെന്നാണു ബെന്നിച്ചന്‍ തോമസ് സര്‍ക്കാരിനു നല്‍കിയ വിശദീകരണം. ബന്ധപ്പെട്ട യോഗങ്ങളില്‍ ടി.കെ.ജോസും രാജേഷ്‌കുമാര്‍ സിന്‍ഹയും പങ്കെടുത്തിട്ടുമുണ്ട്. അപ്പോള്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനെയോ വനം മന്ത്രി എ.കെ.ശശീന്ദ്രനെയോ അറിയിക്കാതെയും അനുവാദം വാങ്ങാതെയും ഇവര്‍ മുന്നോട്ടു പോകുമോ എന്ന സംശയം ഉയരുന്നു. പരസ്പരം പഴി ചാരുന്നതിനൊപ്പം തങ്ങള്‍ ഒന്നും അറിഞ്ഞില്ലെന്നും ഇരു മന്ത്രിമാരും അവകാശപ്പെടുന്നു. വകുപ്പു മന്ത്രിമാര്‍ പോലും അറിയാതെ ചര്‍ച്ച നടത്തി ഉത്തരവ് ഇറക്കാനുള്ള ധൈര്യം എവിടെ നിന്ന് ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചെന്ന ചോദ്യവും ഉയരുന്നുണ്ട്. അതും പിണറായി വിജയന്റെ മന്ത്രിസഭയില്‍.
തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ പിണറായി വിജയനു നന്ദി അറിയിച്ചു നല്‍കിയ കത്തിലൂടെയാണു മരംമുറി ഉത്തരവു പുറം ലോകം അറിഞ്ഞത്. മന്ത്രിമാര്‍ ഭിന്ന സ്വരത്തില്‍ സംസാരിക്കുകയും സംസ്ഥാന താല്‍പര്യത്തെ ദോഷകരമായി ബാധിക്കുന്ന വീഴ്ച ഭരണതലത്തില്‍ ഉണ്ടായെന്നു വ്യക്തമാകുകയും ചെയ്തിട്ടും വിശദീകരണത്തിനു പിണറായി തുനിഞ്ഞിട്ടില്ല. നിലപാട് വ്യക്തമാക്കി വിവാദങ്ങള്‍ അവസാനിപ്പിക്കുന്ന അദ്ദേഹത്തിന്റെ പതിവുശൈലിയില്‍ നിന്ന് ഇതു വ്യത്യസ്തമാണ്. ഇതാണ് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്.
പരസ്യ വിവാദം വേണ്ടെന്നു വച്ചിട്ടാണെങ്കില്‍ എല്‍ഡിഎഫിലോ സിപിഎം സെക്രട്ടേറിയറ്റിലോ മുഖ്യമന്ത്രിക്കു നയം വ്യക്തമാക്കാം. എന്നാല്‍ മുഖ്യമന്ത്രി പണ്ടും ഇത്തരം കാര്യങ്ങള്‍ക്ക് തയ്യാറല്ല..
https://www.facebook.com/Malayalivartha



























