അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ ശക്തി കുറഞ്ഞു, ഇടുക്കി ഡാം തുറക്കില്ല, റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

മഴ കുറഞ്ഞ സാഹചര്യത്തില്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ ശക്തി കുറഞ്ഞതോടെ ഇടുക്കി ഡാം ഇന്ന് തുറക്കില്ലെന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.ജലനിരപ്പ് ഉയരുന്നത് സാവധാനത്തിലായിട്ടുണ്ട്.
അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ് 2398.46 അടിയാണ്. തമിഴ്‌നാടിനോട് കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മഴ കൂടിയാല്‍ ഡാം തുറക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അണക്കെട്ടില്‍ ഇന്നലെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് 2399.03 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. തുറക്കേണ്ടി വന്നാല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി സെക്കന്റില്‍ ഒരു ലക്ഷം ലിറ്ററോളം വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനാണ് തീരുമാനം.
അതേസമയം, മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ നിലപാട് കോടതിയെ അറിയിച്ചിട്ടുണ്ടെന്നും ഇനി കോടതിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ താത്പര്യം ജനങ്ങളുടെ സുരക്ഷയാണ്. 2017 മുതലുള്ള കാലാവസ്ഥാ വ്യതിയാനം കോടതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മരംമുറി വിഷയത്തില്‍ ഇപ്പോഴും ഒരു യോഗവും ചേര്‍ന്നിട്ടില്ലെന്ന നിലപാടിലാണ് മന്ത്രി.
അതേസമയം, മുല്ലപ്പെരിയാർ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. തമിഴ്‌നാട് തയാറാക്കിയ റൂൾ കർവ്വ് പുനഃപരിശോധിക്കണമെന്നാകും കേരളം ആവശ്യപ്പെടുക. പുതിയ അണകെട്ട് ആണ് നിലവിലെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം എന്ന് നേരത്തെ സത്യവാങ്മൂലത്തിലൂടെ കേരളം സുപ്രിംകോടതിയെ അറിയിച്ചിരുന്നു. കർവ് തിരുത്തണം എന്ന കേരളത്തിന്റെ ആവശ്യത്തെ തമിഴ്‌നാട് എതിർക്കും എന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
തമിഴ്‌നാട് തയാറാക്കിയ റൂൾ കർവ് നവംബർ 30 ന് ജലനിരപ്പ് 142 അടിയായി ഉയർത്താം എന്ന് നിർദേശിക്കുന്നുണ്ട്. ഈ റൂൾ കർവാണ് ജല കമ്മീഷൻ അംഗീകരിച്ചത്. ജലകമ്മീഷന്റെ നടപടി ശാസ്ത്രിയമോ യുക്തിസഹജമോ അല്ല എന്നാണ് കേരളത്തിന്റെ വാദം. നവംബർ അവസാനം അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി കുറയ്ക്കണം എന്ന് കേരളം ആവശ്യപ്പെടും.
മുല്ലപ്പെരിയാർ ഡാം ഉണ്ടാക്കുന്ന സുരക്ഷാ പ്രശ്‌നങ്ങളും ഭീതിയും 5 ജില്ലകളിലെ ജനജീവിതത്തെ പ്രതികൂലമായി നേരിട്ട് ബാധിക്കുന്നു എന്ന വസ്തുത സുപ്രിംകോടതിയെ ബോധിപ്പിക്കുകയാണ് കേരളത്തിന്റെ ലക്ഷ്യം.
https://www.facebook.com/Malayalivartha



























