കനത്ത മഴ തുടരുന്നതിനാൽ നെയ്യാർ ഡാമിന്റെ എല്ലാ ഷട്ടറും ഉയർത്തും, 4 ഷട്ടറുകളും 60 സെന്റിമീറ്റർ ഉയർത്തും, സമീപവാസികൾക്ക് ജാഗ്രത നിർദ്ദേശം

കനത്ത മഴ തുടരുന്നതിനാൽ നെയ്യാർ ഡാമിന്റെ എല്ലാ ഷട്ടറും ഉയർത്തുമെന്ന് മുന്നറിയിപ്പ്. നിലവിൽ നാലു ഷട്ടറുകളും 40.സെ.മി വീതം ഉയർത്തിയിട്ടുണ്ട്. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യതയുണ്ടെന്ന് ഇറിഗേഷൻ അധികൃതർ പറഞ്ഞു. 4 ഷട്ടറുകളും 60 സെന്റിമീറ്റർ ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം നൽകി.
അരുവിക്കര ഡാമിലെ 6 ഷട്ടറുകളിൽ 4 എണ്ണം 2.2 മീറ്റർ ഉയർത്തിയിട്ടുണ്ട്. ഒന്നാമത്തെ ഷട്ടർ 40 സെന്റീമീറ്ററും, രണ്ടാമത്തേത് 60 സെന്റീമീറ്ററും, മൂന്നാമത്തേത് 70 സെന്റീമീറ്ററും, നാലാമത്തേത് 50 സെന്റീമീറ്ററും ആണ് ഉയർത്തിയത്.
ജില്ലയില്‍ ശക്തമായ മഴപെയ്യാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും തികഞ്ഞ ജാഗ്രത പുലര്‍ത്തണം. അത്യാവശ്യമില്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നദികള്‍, ജലാശയങ്ങള്‍, വെള്ളക്കെട്ടുകള്‍, നിറഞ്ഞൊഴുകുന്ന തോടുകള്‍ എന്നിവിടങ്ങളില്‍ കുളിക്കാന്‍ ഇറങ്ങുകയോ വസ്ത്രങ്ങള്‍ അലക്കുകയോ, വളര്‍ത്തുമൃഗങ്ങളെ കുളിപ്പിക്കാനിറങ്ങുകയോ, മീന്‍ പിടിക്കാന്‍ ഇറങ്ങുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
മഴ കനത്തതോടെ തിരുവനന്തപുരം നാഗർ കോവിൽ റെയിൽ പാതയിൽ മണ്ണിടിഞ്ഞ് വീണു. ട്രെയിൻ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ചില ട്രയിനുകൾ റദ്ദാക്കാനും സാധ്യത.ഇന്നലെ രാത്രി മുതൽ തുടങ്ങിയ മഴയാണ് വിവിധയിടങ്ങളിൽ നാശ നഷ്ട്ടം ഉണ്ടാക്കിയിരിക്കുന്നത്. പാറശാല, എരണിയലിലും കുഴുത്തുറയിലുമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ചില പാസഞ്ചർ ട്രെയിനുകൾ അടക്കം റദ്ദാക്കുമെന്ന് റെയിവേ അധികൃതർ അറിയിച്ചു.
നെയ്യാറ്റിൻകരയിൽ പാലത്തിന്റെ ഒരു ഭാഗം തകർന്നു. ഗതാഗതം ഭാഗികമായി തടസപ്പെട്ടു. തിരുവനന്തപുരത്തേക്കും, നാഗർകോവിലിലേക്കും ഉള്ള വാഹനങ്ങളെ ഓലത്താന്നി വഴി തിരിച്ചു വിട്ടിരിക്കുകയാണ്. നെയ്യാറ്റിൻകര നഗരസഭ സ്റ്റേഡിയത്തിന് സമീപം മരുതത്തൂർ തോടിന് കുറുകെയുള്ള പാലം അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് ജില്ലാ കളക്ടറുടെയും പൊലീസ്, ഫയർഫോഴ്സ് അധികൃതരുടെയും നിർദ്ദേശാനുസരണം ദേശീയ പാതയിലൂടെയുള്ള ബസ് ഗതാഗതം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഓലത്താന്നി- മണലുവിള- മൂന്നുകല്ലിൻമൂട് വഴിയായിരിക്കും .
https://www.facebook.com/Malayalivartha



























