കുവൈത്തില്‍ ജോലി വാഗ്ദാനം ചെയ്ത് വന്‍തുക തട്ടിയ കേസ്; ഇരയാക്കിയത് സംസാരശേഷിയില്ലാത്ത നിരവധി പേരെ! സ്ത്രീകളടക്കം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 90 പേര് തട്ടിപ്പിനിരയായതായി പരാതിക്കാര്‍, ഡി.ജി.പി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വിട്ടു

കേരളത്തിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത തട്ടിപ്പ് നടത്തുന്നത് ഏറിവരുകയാണ്. എന്നാൽ സംസാരശേഷിയില്ലാത്ത നിരവധി പേരില്‍നിന്ന് കുവൈത്തില്‍ ജോലി വാഗ്ദാനം ചെയ്ത് വന്‍തുക തട്ടിയത് ഏറെ അമ്പരപ്പോടെയാണ് ഏവരും കേട്ടത്. ഇപ്പോഴിതാ കേസ് ഡി.ജി.പി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വിടുകയുണ്ടായി. വെള്ളിയാഴ്ച എസ്.പി. ഓഫിസില്‍ നടന്ന ഡി.ജി.പിയുടെ പരാതി പരിഹാര അദാലത്തിലാണ് നടപടി കൈകൊണ്ടിരിക്കുന്നത്. കോട്ടയം, പത്തനംതിട്ട ജില്ലക്കാരായ 13 പരാതിക്കാരാണ് അദാലത്തിന് വന്നത് തന്നെ. സ്ത്രീകളടക്കം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 90 പേര് തട്ടിപ്പിനിരയായതായി പരാതിക്കാര്‍ വ്യക്തമാക്കി.
എന്നാൽ പല ആളുകളാണ് ഇവരില്‍നിന്ന് പണം വാങ്ങിയതെന്നാണ് പരാതിയിൽ പറയുന്നത്. കണ്ണൂര്‍ സ്വദേശിയായ സജി ജോസഫ്, കുവൈത്ത് സ്വദേശി ബദര്‍ ഹെര്ലല് ഫവാസ് എന്നിവര്‍ ചേര്‍ന്നാണ് ഒരു വിഭാഗത്തില്‍നിന്ന് പണം തട്ടിയത്. ഇവരും സംസാരശേഷിയില്ലാത്തവരാണ്.
വിഡിയോ കാളിലൂടെയാണ് ഇവര്‍ ഉദ്യോഗാര്‍ഥികളെ ബന്ധപ്പെട്ടിരുന്നത്. സജി ജോസഫ് നേരത്തേ തന്നെ കുവൈത്തില്‍ ജോലി ചെയ്തിരുന്നു. ഈ പരിചയം വെച്ചാണ് ജോലി വാങ്ങിക്കൊടുക്കാമെന്നു ഉദ്യോഗാര്‍ഥികളോട് പറഞ്ഞത്. ഇതിൽ ചിലര്‍ക്ക് ജലവിഭവ വകുപ്പിലാണ് ജോലി വാഗ്ദാനം ചെയ്തിരുന്നത്. മറ്റു ചിലര്‍ക്ക് പെയ്ന്റിങ് ജോലിയും വാഗ്ദാനം നൽകിയിരുന്നു. അതോടൊപ്പം തന്നെ അടൂര്‍ പഴകുളം പന്തപ്ലാവില്‍ പുത്തന്‍വീട്ടില്‍ ജോണ്സന് തോമസിന് നഷ്ടപ്പെട്ടത് ഒന്നര ലക്ഷം രൂപയാണ്.
വായ്പ വാങ്ങിയാണ് 2019ല്‍ ഈ പണം ബാങ്ക് മുഖേന ഇവർ നല്‍കിയത്. ഉടന്‍ വിസ നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇത് നടന്നില്ല. ഫോണ്‍ വിളിച്ചപ്പോള്‍ സ്വിച്ചോഫാക്കിയിരുന്നു. ഇപ്പോള്‍ യാതൊരു വിവരവുമില്ല. 2020 ല്‍ പന്തളം പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും എതിര്‍ഭാഗത്തുള്ളവര്‍ സംസാരശേഷിയില്ലാത്തവരായതിനാല് തന്നെ ഇടപെടാന്‍ ബുദ്ധിമുട്ടാണെന്നാണ് അറിയിച്ചത്. മറ്റൊരു വിഭാഗത്തില്‍നിന്ന് പണം വാങ്ങിയത് എറണാകുളം സ്വദേശിയായ സുബ്രഹ്മണ്യനാണ്. ഇയാളെയും ഫോണില്‍ ലഭ്യമല്ല.
അതേസമയം തങ്ങള്‍ക്ക് പണം തിരിച്ചുകിട്ടണമെന്ന ആവശ്യവുമായാണ് ഇവര്‍ ഡി.ജി.പിയുടെ അദാലത്തില്‍ എത്തിയിരുന്നത്. പരാതി കേട്ട അദ്ദേഹം പല ജില്ലകളില്‍നിന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലും സാമ്പത്തിക കുറ്റകൃത്യമായതിനാലും കേസ് ക്രൈംബ്രാഞ്ചിന് വിടാമെന്ന് അറിയിക്കുകയാണ് ചെയ്തത്. അതത് പൊലീസ് സ്റ്റേഷനുകളില്‍നിന്ന് പരാതിക്കാരെ ബന്ധപ്പെടുമെന്നും ഡി.ജി.പി അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha



























