ഐതിഹാസികമായ കർഷക സമരത്തിനു വിജയം കുറിച്ചു കൊണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കപ്പെട്ടിരിക്കുന്നു;വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകരുടെ നിശ്ചയദാർഢ്യം വിജയം കണ്ടു;സമരം തടയാൻ തന്ത്രങ്ങൾ പയറ്റിയിട്ടും കേന്ദ്രസർക്കാർ മുട്ടുമടക്കി; കർഷകർക്കു വീര്യം പകർന്നത് രാകേഷ് ടികായത്തിന്റെ കണ്ണീർ;തീ പാറും പോരാട്ടത്തിന്റെ നാൾവഴികൾ ഇങ്ങനെ

ഐതിഹാസികമായ കർഷക സമരത്തിനു വിജയം കുറിച്ചു കൊണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കപ്പെട്ടിരിക്കുകയാണ്. സമത്വപൂർണമായ ലോകനിർമ്മിതിയ്ക്കായി നടക്കുന്ന വർഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണ് ഇന്ത്യൻ കർഷകർ രചിച്ചിരിക്കുന്നത്. വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകരുടെ നിശ്ചയദാർഢ്യം വിജയം കാണുകയായിരുന്നു.
അക്ഷരാർത്ഥത്തിൽ ഇത് പൊരുതി നേടിയ വിജയമാണ്. ജനകീയ പോരാട്ടത്തിന് മുമ്പിൽ കേന്ദ്ര സർക്കാർ മുട്ടുമടക്കിയെന്ന് തന്നെ നിസംശയം പറയാം . ഇനിയുമുയർന്ന് വരുന്ന നിരവധി പ്രക്ഷോഭങ്ങൾക്ക് ഈ വിജയം കരുത്താകുകയാണ്. കരുത്തുറ്റ പ്രക്ഷോഭങ്ങളിലൂടെ അധികാരികളുടെ തലകുനിപ്പിച്ചിരിക്കുകയാണ് കർഷകർ.
*എന്താണ് കർഷക സമരം ?
2020 സെപ്തംബർ 17നാണ് കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ പ്രതിഷേധത്തിന് തുടക്കമിട്ടത്. പുതിയ നിയമത്തിൽ പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവയ്ക്കുകയും ചെയ്തു. സെപ്തംബർ 24ന് കർഷക സംഘടനകൾ ദേശീയ പണിമുടക്ക് നടത്തി. സെപ്തംബർ 28നായിരുന്നു ഡൽഹിയിൽ പ്രക്ഷോഭമുണ്ടായത്. ഇന്ത്യാ ഗേറ്റിന് മുന്നിൽ ട്രാക്ടർ കത്തിക്കുകയുണ്ടായി .
കർഷക സംഘടനകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സർക്കാർ പറഞ്ഞു. പക്ഷേ ഒക്ടോബർ 11ന് കേന്ദ്ര സർക്കാരിന്റെ ക്ഷണം കർഷകർ തള്ളുകയുണ്ടായി . ഡിസംബർ എട്ടിന് 13 കർഷക സംഘനകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ച നടത്തി. പക്ഷേ അതും പരാജയപ്പെട്ടു. പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥന ഡിസംബർ 11ന് കർഷകർ തള്ളുകയും ചെയ്തു .
കർഷകർക്ക് പിന്തുണയുയി കോൺഗ്രസ് അടക്കമുള്ള പാർട്ടികളും രംഗത്തെത്തി. ഡിസംബർ 24ന് രാഷ്ട്രപതി ഭവനിലേക്ക് കോൺഗ്രസ് മാർച്ച് നടത്തുകയുണ്ടായി. രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കളെ പൊലീസ് തടയുന്ന സാഹചര്യമുണ്ടായി . സമര നേതാക്കൾക്കെതിരെ ഖസലിസ്ഥാൻ ഭീകരവാദ ബന്ധം ആരോപിക്കുകയുണ്ടായി. ഈ കാര്യം ചൂണ്ടിക്കാട്ടി എൻ ഐ എ നോട്ടീസ് നൽകി.
എന്നാൽ സമരം അവസാനിപ്പിക്കാൻ കർഷകർ ഒട്ടും തയ്യാറായില്ല.ജനുവരി 26ന് ഡൽഹിയെ വിറപ്പിച്ച് വമ്പൻ പ്രതിഷേധം നടന്നു . ചെങ്കോട്ടയിലും പ്രതിഷേധം ആളിക്കത്തി. അന്താരാഷ്ട്ര തലത്തിലും കർഷക സമരം ശ്രദ്ധിക്കപ്പെട്ടു. നിരവധിപേർ കർഷകർക്ക് പിന്തുണ അറിയിച്ചു. കർഷക സമരത്തെ പിന്തുണച്ച ടൂൾ കിറ്റ് മലയാളി അഭിഭാഷ ഉൾപ്പടെയുള്ള 70 പേർക്കെതിരെ ഫെബ്രുവരി 16ന് കേസെടുക്കുകയും ചെയ്തു.
കഴിഞ്ഞ ഓഗസ്റ്റ് 29ന് ഹരിയാനയിലെ കർണാലിൽ ഉണ്ടായ ലാത്തിച്ചാർജിൽ ഒരു കർഷകൻ മരിച്ചു. ഒക്‌ടോബർ മൂന്നിന് ലഖിംപൂർ ഖേരിയിൽ സമരം നടത്തുന്നവരുടെ ഇടയിലേക്ക് മന്ത്രി പുത്രൻ കാറുകൾ ഇടിച്ചു കയറ്റി, എട്ട് പേർ മരിച്ചു . സംഭവത്തിൽ കേന്ദ്ര മന്ത്രിയുടെ മകൻ ആശിഷ് മിശ്രയേയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി .അങ്ങനെ സമരം ആളിക്കത്തുകയായിരുന്നു.
*സമരം തടയാൻ പഠിച്ച പണി പതിനെട്ടും പയറ്റി കേന്ദ്രസർക്കാർ
കര്‍ഷക സമരത്തെ തടയാൻ സർക്കാർ പല വഴികൾ സ്വീകരിച്ചു. പഞ്ചാബില്‍നിന്നും ഹരിയാനയില്‍നിന്നും ഡല്‍ഹിയിലേക്ക് വരുന്ന ലോക്കല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. ട്രെയിനുകളില്‍ കര്‍ഷകരെത്താനുളള സാദ്ധ്യതയുള്ളതിനാലാണ് നിയന്ത്രണമേർപ്പെടുത്തിയത് . യുപിയില്‍ നിന്നും വരുന്ന ട്രെയിനുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി .
പഞ്ചാബ് മെയില്‍ ട്രെയിന്‍ റോത്തക്കില്‍ നിന്ന് റെവാരിയിലേക്ക് വഴിതിരിച്ച് വിട്ടു . ഈ ട്രെയിനില്‍ ആയിരത്തോളം കര്‍ഷകര്‍ ഉണ്ടെന്നായിരുന്നു കർഷക സംഘടനകള്‍ പറഞ്ഞത്. രാജസ്ഥാനില്‍ നിന്ന് പഞ്ചാബ്ഹരിയാന വഴി ഡല്‍ഹിയിലേക്ക് വരുന്ന മറ്റൊരു ട്രെയിന്‍ ഹരിയാനയിലെ ബഹദൂര്‍ഗഡില്‍ യാത്ര അവസാനിപ്പിച്ചു. രാജ്യവ്യാപകമായി വഴി തടയല്‍ സമരം വരെ അവർ പ്രഖ്യാപിച്ചു .
*കർഷക നേതാവ് രാകേഷ് ടികായത്തിന്റെ കണ്ണീർ
ഗാസിപ്പുരിലെ പൊലീസ് നടപടിക്കു മുന്നിൽ മുട്ടുമടക്കാതെ, പ്രക്ഷോഭവേദി തിരിച്ചുപിടിക്കാൻ കർഷകർക്കു കരുത്തായത് തങ്ങളുടെ നേതാവിന്റെ കണ്ണുനീരായിരുന്നു . അവകാശങ്ങൾ നേടിയെടുക്കും വരെ പിന്നോട്ടില്ലെന്നും ഭരണകൂടം വേട്ടയാടുകയാണെന്നുമുള്ള കർഷക നേതാവ് രാകേഷ് ടികായത്തിന്റെ കണ്ണീരിൽ കുതിർന്ന വാക്കുകളാണ്, അർധരാത്രിയിൽ കർഷകർക്കു വീര്യം പകർന്നത്.
പ്രക്ഷോഭകേന്ദ്രം ഒഴിപ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കാൻ വ്യാഴാഴ്ച രാത്രി വൻ പൊലീസ് സന്നാഹം എത്തിയതോടെ, സംഘർഷം ഭയന്ന് കർഷകരിൽ ഒരുവിഭാഗം പിരിഞ്ഞുപോയി. ഇതോടെ പ്രക്ഷോഭം അവസാനിക്കുന്നുവെന്ന ഖ്യാതി പരന്നു. സമരവേദിയിൽ കയറിയ ടികായത്, പൊലീസിനെ വെല്ലുവിളിച്ചു. ഗുണ്ടായിസം നടക്കില്ലെന്നു വിളിച്ചുപറഞ്ഞു. തുടർന്നാണ് അദ്ദേഹം വികാരാധീനനായത്. പൊലീസിനെ ഭയന്ന് സ്ഥലം വിട്ടവർ ടിവി ചാനലുകളിൽ നേതാവിന്റെ കണ്ണുനീർ കണ്ടതോടെ ഗാസിപ്പുരിലേക്കു തിരിച്ചു.
*ഒടുവിൽ ക്ലൈമാക്സ്
അങ്ങനെ കർഷകരെ ആകെ അസ്വസ്ഥപ്പെടുത്തിയ മൂന്ന് വിവാദ ഉത്തരവുകൾ പിൻവലിച്ച് മുട്ടുമടക്കി കേന്ദ്ര സർക്കാർ. കർഷകരുടെ വേദന മനസ്സിലാക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് കാർഷിക നിയമങ്ങളും പിൻവലിച്ചു കൊണ്ടുള്ള തീരുമാനം രാജ്യത്തോട് പറഞ്ഞു . കർഷകരുടെ ഉന്നമനത്തിന് പ്രധാന്യം നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി . നിയമത്തിന്റെ നേട്ടങ്ങൾ വിശദീകരിക്കാൻ സർക്കാർ നിരവധി ശ്രമം നടത്തി.എന്നാൽ പരാജയപ്പെട്ടുവെന്ന് സമ്മതിച്ചിരിക്കുകയും ചെയ്തു. ശൈത്യകാല സമ്മേളനത്തിൽ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
ചെറുകിട കർഷകരുടെ അഭിവൃദ്ധിക്ക് വേണ്ടിയിട്ടാണ് നിയമം കൊണ്ടുവന്നത് അവരെ നിയമം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു പക്ഷേ ഈ മൂന്നു നിയമങ്ങൾ പിൻവലിക്കാൻ ഒരുങ്ങുകയാണ് പ്രധാനമന്ത്രി. സമരം പിൻവലിക്കണമെന്നും കർഷകരോട് അദ്ദേഹം പറഞ്ഞിരിക്കുകയാണ്, പഞ്ചാബിനെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള ഒന്നാണ് ഗുരുനാനാക്ക് ദിനം. ആ ദിനത്തിൽ തന്നെ പഞ്ചാബിൽ ഉള്ളവർക്ക് വളരെ ആശ്വാസകരം ആകുന്ന ഒരു തീരുമാനമാണ് പ്രധാനമന്ത്രി രാജ്യത്തോട് അറിയിച്ചിരിക്കുന്നത്. കർഷക സമരം രാജ്യം കണ്ട വലിയ ഭീകരമായ സമരമായിരുന്നു.
അതിൽ ഏറിയപങ്കും പഞ്ചാബിൽ ഉള്ളവരായിരുന്നു സമരത്തിൽ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി ഇപ്പോൾ പിൻവലിച്ചിരിക്കുന്ന 3 നിയമങ്ങളും പഞ്ചാബിലെ കർഷകരെ സംബന്ധിച്ച് സന്തോഷകരമായ കാര്യം തന്നെയാണ്. ഇനി അവരുടെ പ്രതികരണം എങ്ങനെയാണെന്ന് ഉറ്റുനോക്കുകയാണ് രാജ്യം. കർഷക സമരം പിൻവലിക്കാൻ അവർ തയ്യാറാകുമോ എന്നതും വളരെ പ്രധാനമായ കാര്യം തന്നെയാണ്. ഗുരു നാനാക് ദിനത്തിലാണ് അദ്ദേഹത്തിൻെറ പ്രഖ്യാപനം വന്നിരിക്കുന്നത് .
*എല്ലാ കണ്ണും കർഷകരിലേക്ക്
ഇനി രാജ്യം ഉറ്റുനോക്കുന്നത് കർഷകരിലേക്കാണ്. പ്രധാനമന്ത്രി പുതിയ തീരുമാനം അറിയിച്ചതോടെ കർഷകസമരം പിൻവലിക്കുന്നതും കർഷകരുടെ നിലപാട് എന്താണെന്ന് ഒക്കെ അറിയാൻ രാജ്യം കാതോർത്തിരിക്കുകയാണ്. തീർച്ചയായും അവർക്ക് സന്തോഷകരമാകും തീരുമാനമാണ് ഇത് എങ്കിലും തുടർന്നുള്ള കാര്യങ്ങൾ എങ്ങനെയാകുമെന്നത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്ന് തന്നെയാണ്.
https://www.facebook.com/Malayalivartha























