തങ്കച്ചനല്ലടാ പൊന്നച്ചനാ... സൈജു എം. തങ്കച്ചനെ ചോദ്യം ചെയ്തതോടെ വെളിവായത് ഹോട്ടലിനെ ചുറ്റിപ്പറ്റിയുള്ള രഹസ്യ വിവരങ്ങള്‍; നിശാപാര്‍ട്ടിയും ആഫ്റ്റര്‍ പാര്‍ട്ടിയും എണ്ണിയെണ്ണി പറഞ്ഞ് സൈജു; രാസലഹരി മരുന്നു കടത്തുന്ന കോഴിക്കോട് റാക്കറ്റിന്റെ കണ്ണി

മിസ് കേരള മുന്‍ ജേതാക്കളായ മോഡലുകള്‍ അപകടത്തില്‍ മരിച്ച കേസില്‍ സൈജു എം. തങ്കച്ചന്‍ അറസ്റ്റിലായതോടെ പുറത്താകുന്നത് ഇതുവരെ മൂടിവച്ച പല രഹസ്യ വിവരങ്ങളാണ്. ഹോട്ടലില്‍ നടക്കുന്ന പല സംഭകങ്ങളും സൈജു എണ്ണിയെണ്ണി പറഞ്ഞു. നിശാ പാര്‍ട്ടിയും തുടര്‍ന്ന് ആഫ്റ്റര്‍ പാര്‍ട്ടിയും ഉണ്ടത്രെ. ആഫ്റ്റര്‍ പാര്‍ട്ടിയില്‍ പറയാന്‍ പാടില്ലാത്ത പലതും നടക്കുമത്രെ.
നമ്പര്‍ 18 ഹോട്ടലായിരുന്നു സൈജുവിന്റെ സ്ഥിരം താവളം. നിശാപാര്‍ട്ടികളുടെ തുടര്‍ച്ചയായി ഇവിടെ നേരം പുലരുംവരെ നടന്ന ആഫ്റ്റര്‍ പാര്‍ട്ടികള്‍ക്കു വേണ്ടി ലഹരി എത്തിച്ചിരുന്നത് സൈജുവും കൂട്ടാളികളുമാണെന്ന് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റിനു രഹസ്യവിവരം ലഭിച്ചിരുന്നു.
ഹോട്ടലില്‍ നിന്ന് അമിത ലഹരിയില്‍ പുറത്തുവന്ന യുവാക്കളെ രാത്രി വൈകി വാഹനം ഓടിക്കുന്നതില്‍ നിന്നു പിന്തിരിപ്പിക്കാനാണു താന്‍ ശ്രമിച്ചതെന്നും ഈ ഉദ്ദേശ്യത്തോടെയാണു പിന്തുടര്‍ന്നതെന്നുമായിരുന്നു സൈജുവിന്റെ ആദ്യമൊഴി.
എന്നാല്‍, ഇവരുടെ വാഹനം സഞ്ചരിച്ച റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള സ്വകാര്യ നിരീക്ഷണ ക്യാമറകളില്‍ നിന്ന് അന്വേഷണ സംഘം ശേഖരിച്ച ദൃശ്യങ്ങളാണു സൈജുവിന്റെ വാദത്തെ പൊളിച്ചത്. സൈജുവിനെതിരെ സാമ്പത്തിക വഞ്ചനാക്കുറ്റത്തിനു കാക്കനാട് സ്വദേശി നല്‍കിയ പരാതിയില്‍ പാലാരിവട്ടം പൊലീസും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സൈജുവിനെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുത്തു. മോഡലുകളും സൈജുവും നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടല്‍, അവിടെ നിന്നു മടങ്ങിയ മോഡലുകളും 2 സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ സൈജു പിന്തുടര്‍ന്നു തടഞ്ഞു നിര്‍ത്തിയ കുണ്ടന്നൂര്‍ ജംക്ഷന്‍, അപകടം സംഭവിച്ച പാലാരിവട്ടം ചക്കരപറമ്പ് ദേശീയപാത ബൈപാസ് എന്നിവിടങ്ങളിലാണു തെളിവെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത ശേഷം കൂടുതല്‍ ചോദ്യം ചെയ്യാനായി 3 ദിവസത്തേക്ക് അന്വേഷണ സംഘത്തിനു കസ്റ്റഡിയില്‍ നല്‍കി.
കേസില്‍ സൈജു ഒളിവില്‍പോയതോടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ബെംഗളൂരു കേന്ദ്രീകരിച്ചു കേരളത്തിലേക്കു രാസലഹരി മരുന്നു കടത്തുന്ന കോഴിക്കോട് റാക്കറ്റിന്റെ കണ്ണിയാണെന്ന സൂചനയും ലഭിച്ചു.
അതേസമയം മോഡലുകള്‍ അടക്കം മൂന്നുപേര്‍ മരിച്ച വാഹനാപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജുവിനെ മൂന്നുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ദിവസം അറസ്റ്റിലായ സൈജു തങ്കച്ചനെയാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കി 30ന് ഉച്ചക്ക് ഒന്നിന് മുമ്പ് തിരികെ ഹാജരാക്കാനാണ് നിര്‍ദേശം.
കസ്റ്റഡിയില്‍ വിടുന്നതിന് മുമ്പുതന്നെ സൈജു ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഹോട്ടലുടമയുടെയോ മറ്റ് പ്രതികളുടെയോ പേരിലുള്ള കുറ്റമല്ല സൈജുവിനെതിരെയുള്ളതെന്നും നരഹത്യക്ക് തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അപകടത്തില്‍പെട്ട വാഹനം ഓടിച്ചിരുന്ന അബ്ദുറഹ്മാന്‍ മദ്യപിച്ചിട്ടുണ്ടെന്ന് അറിഞ്ഞുതന്നെ സൈജു തങ്കച്ചന്‍ തന്റെ 40 ജെ 3333 നമ്പര്‍ ഔഡി കാറില്‍ ആ വാഹനത്തെ പിന്തുടര്‍ന്നുവെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. ഇതോടെ ജാമ്യാപേക്ഷ തള്ളി കോടതി കസ്റ്റഡി അനുവദിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ആലുവ മെട്രോ സ്‌റ്റേഷനില്‍ സൈജു ഹാജരായതിനെത്തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡിയില്‍ ലഭിച്ച സാഹചര്യത്തില്‍ നമ്പര്‍ 18 ഹോട്ടലില്‍ നടന്നതെന്ത്, കുണ്ടന്നൂരില്‍വെച്ചുണ്ടായ തര്‍ക്കം എന്തിനായിരുന്നു, വാഹനത്തെ പിന്തുടരാനിടയായ സാഹചര്യം എന്നീ കാര്യങ്ങളില്‍ ഉത്തരം ലഭിക്കുമെന്നാണ് പ്രതീക്ഷ. അബ്ദുറഹ്മാനൊപ്പം സൈജുവിനെ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.
https://www.facebook.com/Malayalivartha

























