എല്ലാം കടങ്കഥ പോലെ... മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസിന്റെ അന്വേഷണം പോകുന്നത് പല വഴിക്ക്; സൈജുവിന്റെ ഫോണിലെ ദൃശ്യങ്ങളിലുള്ളവരെ ചോദ്യം ചെയ്യുന്നു; രഹസ്യമായി നടത്തിയ ലഹരി പാര്‍ട്ടികളുടെ ദൃശ്യങ്ങള്‍ എല്ലാവര്‍ക്കും വിനയായി

മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസ് അന്വേഷണം മറ്റ് പലതിലേക്കും വിരല്‍ ചൂണ്ടുന്നു. കേസിലെ മുഖ്യപ്രതി കൊല്ലം നല്ലില സ്വദേശി സൈജു എം.തങ്കച്ചന്റെ മൊബൈലിലെ രഹസ്യ ഫോള്‍ഡറില്‍ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങളിലുള്ളവരെല്ലാം ഊരാ കുടുക്കിലായിരിക്കുകയാണ്. ഇതിലുള്‍പ്പെട്ട യുവതികളെയും യുവാക്കളെയും അന്വേഷണ സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്തു തുടങ്ങി. ഇവര്‍ പങ്കെടുത്ത ലഹരി പാര്‍ട്ടികള്‍ സംബന്ധിച്ച വിവരങ്ങളാണു ചോദിച്ചറിയുന്നത്.
ഒരിക്കലും പടിക്കപ്പെടുമായിരുന്നില്ലാത്തവരാണ് ഇവര്‍. സൈജുവിന്റെ രഹസ്യ ഫോള്‍ഡറാണ് ചതിവായത്. രഹസ്യമായി നടത്തിയ ലഹരി പാര്‍ട്ടികളുടെ ദൃശ്യങ്ങളാണു സൈജുവിന്റെ മൊബൈലില്‍ കണ്ടെത്തിയത്. ഇതില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയവരെയാണ് ആദ്യഘട്ടത്തില്‍ വിളിച്ചുവരുത്തിയത്.
കൊലപാതക കേസില്‍ പിടികൂടിയ സൈജു മറ്റ് പല കേസുകളിലേക്കും എത്തപ്പെട്ടു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സൈജുവിന് എതിരെ ലഹരിമരുന്നു നിരോധന നിയമപ്രകാരമുള്ള 9 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. കേരളത്തിലേക്കു ലഹരി കടത്തുന്നവരുടെ കുറിച്ചുള്ള വിവരവും ചോദ്യം ചെയ്യലില്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്.
മോഡലുകള്‍ പങ്കെടുത്ത നിശാപാര്‍ട്ടി നടത്തിയ ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലിന് എതിരെ എക്‌സൈസും കേസ് റജിസ്റ്റര്‍ ചെയ്തു. അനുവദിച്ച സമയം കഴിഞ്ഞും മദ്യം വിറ്റെന്ന കുറ്റത്തിനാണു കേസ്.
കേസ് വിവാദമായതോടെ നിയമങ്ങള്‍ താനെ ഉണ്ടായി. മോഡലുകള്‍ പങ്കെടുത്ത ഒക്ടോബര്‍ 31ലെ പാര്‍ട്ടിയില്‍ രാത്രി 9 മണി കഴിഞ്ഞും മദ്യം വിറ്റതിന്റെ തെളിവുകളും ദൃശ്യങ്ങളും എക്‌സൈസിനു ലഭിച്ചിരുന്നു. ബില്ലിങ് മെഷീനുകള്‍ പരിശോധിച്ചും തെളിവുകള്‍ കണ്ടെത്തിയതായി എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു. അനുവദിച്ച സമയം കഴിഞ്ഞും മദ്യം വിറ്റതിനെ തുടര്‍ന്നു നമ്പര്‍ 18 ഹോട്ടലിലെ ബാര്‍ ലൈസന്‍സ് നേരത്തെ എക്‌സൈസ് റദ്ദാക്കിയിരുന്നു.
യുവാക്കള്‍ക്കു ലഹരിമരുന്നു നല്‍കി കുറ്റകൃതൃങ്ങള്‍ക്കു പ്രേരണ നല്‍കുന്നവരുടെ സ്വഭാവമാണു വാഹനാപകടത്തില്‍ മോഡലുകള്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതി സൈജു എം.തങ്കച്ചന്‍ പ്രകടിപ്പിച്ചിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. സൈജുവിനെതിരെ കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്യും. സൈജു ലഹരി ഇടപാടുകളും ഇരകളുടെ ലഹരി ഉപയോഗവും മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തു സൂക്ഷിച്ച് ബ്ലാക്‌മെയില്‍ ചെയ്തതായും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. സൈജു പങ്കാളിയായ റാക്കറ്റിനെ ഭയന്നു പലരും പരാതി നല്‍കാന്‍ പോലും തയാറായിട്ടില്ല.
നിശാപാര്‍ട്ടികളില്‍ പങ്കെടുക്കുന്ന യുവതീയുവാക്കളെ വശത്താക്കി ലഹരി ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതും സൈജുവിന്റെ പതിവായിരുന്നു. ഇതിനായുള്ള ശ്രമത്തെ എതിര്‍ത്തതാണു മിസ് കേരള മുന്‍ ജേതാക്കളായ മോഡലുകളെ ഭീഷണിപ്പെടുത്താനും രാത്രിയില്‍ കാറില്‍ പിന്തുടരാനും കാരണമെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഒക്ടോബര്‍ 31നു രാത്രി ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലിലെ സൈജുവിന്റെ സാന്നിധ്യവും ഇടപെടലുകളും ശല്യമായപ്പോഴാണു പാര്‍ട്ടി അവസാനിക്കും മുന്‍പ് ഇവര്‍ കാറില്‍ പുറത്തേക്കു പോയത്. ഇവരെ പിന്തുടര്‍ന്ന സൈജു കുണ്ടന്നൂരിനു സമീപം കാര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി. പിന്നെയും വിടാതെ പിന്‍തുടര്‍ന്നപ്പോഴാണു കാറിന്റെ വേഗം വര്‍ധിപ്പിച്ചതെന്നു മോഡലുകള്‍ സഞ്ചരിച്ച കാറോടിച്ചിരുന്ന അബ്ദുല്‍ റഹ്മാന്‍ മൊഴി നല്‍കിയിട്ടുണ്ട്.
സൈജു തങ്കച്ചന്റെ മൊബൈല്‍ ഫോണില്‍ നിന്നു പൊലീസ് നിര്‍ണായക വിവരങ്ങള്‍ കണ്ടെടുത്തതോടെയാണ് കേസ് വഴിത്തിരിവായത്. ചിത്രങ്ങള്‍, വിഡിയോകള്‍ എന്നിവയില്‍ നിന്നു ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ ഡിജെ, റേവ് പാര്‍ട്ടികളുടെയും ഇതില്‍ പങ്കെടുത്തവരുടെയും ദൃശ്യങ്ങള്‍ ലഭിച്ചു. ഇതിന് പിന്നാലെയാണ് രഹസ്യ ഫോള്‍ഡറിലെ ദൃശ്യങ്ങള്‍ ലഭിച്ചത്. അതിലാകട്ടെ വലിയ തെളിവുകളുമാണ് ഉണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha



























