പ്രദീപിന്റെ കുടുംബ സ്ഥിതി ദുരിത പൂര്‍ണ്ണമാണ്... ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി കൊടുക്കുന്നതിന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി! അഞ്ച് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പ്രദീപിന്റെ അച്ഛന്റെ ചികിത്സയ്ക്കായി മൂന്ന് ലക്ഷം രൂപ നല്‍കുന്നതിനും തീരുമാനമായി; തുറന്ന് പറഞ്ഞ് റവന്യു മന്ത്രി കെ.രാജന്‍

രാജ്യത്തെ ഒന്നാകെ നടുക്കിയ കുനൂർ ഹെലികോപ്ടർ ദുരന്തത്തിൽ സംയുക്ത സൈനിക മേധാവി ഉൾപ്പെടെയുള്ളവരുടെ മരണത്തിന്റെ നടുക്കം മാറും മുൻപ് രാജ്യത്തിന് വീണ്ടും നോവായി മാറുകയാണ് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ മരണം. ആ ദുഃഖവാർത്തയ്ക്കിടയിലും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വ്യോമസേന ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപിന്റെ കുടുംബത്തിന് ആശ്വാസമായി മാറുകയാണ് സംസ്ഥാന സര്‍ക്കാര്‍.
പ്രദീപിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി കൊടുക്കുന്നതിന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഭാര്യക്ക് നല്‍കുന്ന ജോലിക്ക് പുറമെ ധനസഹായമായി അഞ്ച് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പ്രദീപിന്റെ അച്ഛന്റെ ചികിത്സയ്ക്കായി മൂന്ന് ലക്ഷം രൂപ നല്‍കുന്നതിനും തീരുമാനമായതായി റവന്യു മന്ത്രി കെ.രാജന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചിരിക്കുകയാണ്...
കുറിപ്പ് ഇങ്ങനെ...
ധീരജവാന്‍ ശ്രീ എ പ്രദീപിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കുനൂരിലെ വ്യോമസേനയുടെ ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ട വ്യോമസേനയുടെ ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി കൊടുക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. ജോലിക്കു പുറമേ ധനസഹായമായി 5 ലക്ഷം രൂപ നല്‍കുന്നതിനും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 3 ലക്ഷം രൂപ പ്രദീപിന്റെ അച്ഛന് ചികിത്സക്കുള്ള സഹായം നല്‍കുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചു.
സാധാരണ നിലയില്‍ യുദ്ധത്തിലോ യുദ്ധസമാനമായ അന്തരീക്ഷത്തിലോ മരണപ്പെടുന്ന സൈനികരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതിനുള്ള നിയമാവലിയുള്ളത്. എന്നാല്‍ പ്രദീപിന് പ്രത്യേക പരിഗണന നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
പ്രദീപ് കേരളത്തിന് നല്‍കിയ സേവനങ്ങള്‍ സര്‍ക്കാര്‍ വളരെ സ്‌നേഹത്തോടെയും അഭിമാനത്തോടെയും ഓര്‍ക്കുകയാണ്. 2004 ല്‍ വ്യോമസേനയില്‍ ജോലി ലഭിച്ചതിനു ശേഷം സേനയുടെ ഭാഗമായി വിവിധങ്ങളായ മിഷനുകളില്‍ അംഗമായി പ്രവര്‍ത്തിച്ചു. അതിലുപരിയായി 2018 ല്‍ കേരളം അഭിമുഖീകരിച്ച മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സ്വയം സന്നദ്ധമായി സേവനമനുഷ്ടിച്ച പ്രദീപിനെ നന്ദിയോടെ സര്‍ക്കാര്‍ സ്മരിക്കുകയാണ്.
പ്രദീപിന്റെ കുടുംബ സ്ഥിതി ദുരിത പൂര്‍ണ്ണമാണ്. കുടുംബത്തിന്റെ ഏക വരുമാനദായകനായിരുന്നു അദ്ദേഹം. അച്ഛന്‍ ദീര്‍ഘനാളുകളായി ചികിത്സയിലാണ്.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവിതം മുന്നോട്ടു പോവുന്നത്. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നല്‍കുന്നതിനും, സര്‍ക്കാരിന്റെ സൈനിക ക്ഷേമ നിധിയില്‍ നിന്ന് 5 ലക്ഷം രൂപ നല്‍കുന്നതിനും വേണ്ടി തീരുമാനിച്ചത്. ഭാര്യക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള ജോലിയായിരിക്കും നല്‍കുക.
https://www.facebook.com/Malayalivartha