കൊല്ലം ബീച്ചിൽ പോയിട്ടുള്ളവർ നിശ്ചയമായും ജലകന്യകയുടെ ശില്പം കണ്ടിരിക്കും; ഒരു നാവികനുമായുള്ള പ്രണയംമൂലം കരയിൽ ജീവിക്കാൻ ശപിക്കപ്പെട്ടതിനു ശേഷം മത്സ്യകന്യക വിഷാദത്തോടെ കടലിലേക്ക് കണ്ണുംനട്ട് ഇരിക്കുകയാണ്; ലോകത്തെ ഏറ്റവും വലിയ മത്സ്യ കന്യകാ ശില്പങ്ങളിൽ ഒന്നാണ് ഇതെന്ന് ഡോ. തോമസ് ഐസക്ക്

കൊല്ലം ബീച്ചിൽ പോയിട്ടുള്ളവർ നിശ്ചയമായും ജലകന്യകയുടെ ശില്പം കണ്ടിരിക്കുമല്ലേ ?അതിനു പിന്നിലുള്ള കഥ പറയുകയാണ് ഡോ. തോമസ് ഐസക്ക്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; കൊല്ലം ബീച്ചിൽ പോയിട്ടുള്ളവർ നിശ്ചയമായും ജലകന്യകയുടെ ശില്പം കണ്ടിരിക്കും. ഒരു നാവികനുമായുള്ള പ്രണയംമൂലം കരയിൽ ജീവിക്കാൻ ശപിക്കപ്പെട്ടതിനു ശേഷം മത്സ്യകന്യക വിഷാദത്തോടെ കടലിലേക്ക് കണ്ണുംനട്ട് ഇരിക്കുകയാണ്.
ലോകത്തെ ഏറ്റവും വലിയ മത്സ്യ കന്യകാ ശില്പങ്ങളിൽ ഒന്നായാണ് ഇതു കരുതപ്പെടുന്നത്. ഇത് കൊല്ലം നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ പെടുത്തി ചെയ്തതാണെന്ന് എത്ര പേർക്കറിയാം! ഇതിന്റെ പിന്നിൽ നഗരസഭാ നേതൃത്വത്തോടൊപ്പം നിന്ന പ്രധാനയാൾ ജി. വിശ്വംഭരൻ ആയിരുന്നു. ആദ്യത്തെ ശില്പി ശ്രീ. ശന്തനു ആയിരുന്നു. പിന്നീട് മറ്റൊരു ശില്‌പിയായ വിജയൻ വി ചവറയാണത് പൂർത്തിയാക്കിയത്.
ഐആർഇയിലെ പ്രോജക്ട് എൻജിനീയർ പദവിയിൽ നിന്ന് വിരമിച്ചപ്പോഴാണ് ജനകീയാസൂത്രണത്തിന്റെ വരവ്. സ്വാഭാവികമായും വിശ്വംഭരൻ അതിന്റെ ഭാഗമായി. നഗരസഭയുടെ വികസനരേഖ തയ്യാറാക്കലായിരുന്നു ആദ്യപണി. സത്യപാലൻ, സുഗതൻ, ബാനർജി തുടങ്ങി ഒരുപറ്റം സീനിയർ പരിഷത്ത് പ്രവർത്തകരും കൂടുണ്ടായിരുന്നു.
താമസിയാതെ മുനിസിപ്പൽതല വിദഗ്ദ സമിതിയുടെ ചെയർമാനായി നിയോഗിക്കപ്പെട്ടു. അന്നത്തെ ജില്ലാ കളക്ടറായിരുന്ന ഡബ്ല്യു.ആർ. റെഡ്ഡി വിശ്വംഭരനിലെ മരാമത്തു വർക്കുകളിലുള്ള അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാതല വിദഗ്ദ സമിതിയിൽ മരാമത്തു ഗ്രൂപ്പിന്റെ ചുമതല നൽകി.
ഏറ്റെടുക്കുന്ന പ്രവർത്തികൾ പൂർത്തീകരിക്കണമെന്ന കാര്യത്തിൽ നിർബന്ധബുദ്ധിക്കാരനായിരുന്നു. പല തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും പ്രോജക്ട് പരിശോധനക്ക് വരുമ്പോൾ വിശ്വംഭരൻ സാറിലെ എഞ്ചിനീയർ ഉണരും. അവരുടെ കൂടെ ചേർന്ന് സൗഹൃദത്തിൽ അതിലെ തെറ്റുകുറ്റങ്ങൾ തിരുത്തി പക്കയാക്കുമായിരുന്നു.
കൊല്ലം നഗരസഭയിലെ മുഴുവൻ സ്കൂളുകളുടെയും അറ്റകുറ്റപ്പണികൾ നടന്നുന്നതിനും ലൈബ്രറികൾക്ക് കെട്ടിടം ഉണ്ടാക്കുന്നതിലും നഗരസഭക്ക് വേണ്ട സാങ്കേതികോപദേശം നൽകുന്നതോടൊപ്പം ആവശ്യമായ ഇടങ്ങളിൽ നേരിട്ട് എത്തുമായിരുന്നു. ഒരിക്കൽപ്പോലും യാത്രപ്പടി വാങ്ങിയിട്ടില്ല. എവിടെപ്പോയാലും സ്വന്തം വാഹനത്തിൽ മാത്രം. ഈ വാഹനത്തിൽ കയറ്റാൻ കഴിയുന്നത്ര ആളുകളെ കൂട്ടിയായിരുന്നു പലപ്പോഴും പരിശീലനങ്ങൾക്ക് വന്നിരുന്നത്.
വന്നാലോ കൃത്യമായി പരിശീലനത്തിൽ പങ്കെടുക്കുന്നതായിരുന്നു ശീലം. ആദ്യ ചിത്രത്തിൽ മുൻനിരയിൽ വലത്തേയറ്റത്ത് പരിശീലന യോഗത്തിൽ ഇരിക്കുന്നത് ജി. വിശ്വംഭരനാണ്. വിശ്വംഭരൻ സാർ വെറും എഞ്ചിനീയർ മാത്രമായിരുന്നില്ല. നല്ലൊരു കർഷകനായിരുന്നു കർഷകശ്രീ അവാർഡ് നേടിയിട്ടുണ്ട്.
നല്ലൊരു സാംസ്ക്കാരിക പ്രവർത്തകനായിരുന്ന അദ്ദേഹം KALA (കൊല്ലം ആർട്ട് ലവേഴ്സ് അസോസിയേഷൻ) യുടെ പ്രസിഡണ്ടായിരുന്നു. മറ്റുള്ളവരെ സഹായിക്കുന്നതിൽ വലിയ താൽപര്യവുമുണ്ടായിരുന്നു. കൊല്ലം നഗരസഭ മുനിസിപ്പാലിറ്റിയിൽ നിന്നും കോർപ്പറേഷൻ ആയപ്പോഴും ജി. വിശ്വംഭരൻ നഗരസഭയുടെ ഭാഗമായിരുന്നു. കഴിഞ്ഞ ഏതാനും മാസം മുമ്പ് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു.
https://www.facebook.com/Malayalivartha























