മറുനാടന്‍ തൊഴിലാളികളെ കൊണ്ട് പൊലീസിനു പോലും പൊറുതി മുട്ടിയെങ്കില്‍ സാധാരണ ജനത്തിന്റെ അവസ്ഥയെന്ത്?? മുളയിലെ നുള്ളിയില്ലായെങ്കില്‍ മറുനാടന്മാര്‍ ഇവിടെ വന്‍ മരമാകും: നമ്മുടെ ദുരനുഭവം മറ്റുള്ളവര്‍ക്ക് ഉണ്ടാകരുത് എന്ന് കരുതി സേവനം ആകാം,പക്ഷെ അത് അതിരുകടക്കരുത്: തുഷാര്‍ വെള്ളാപ്പള്ളി

കിഴക്കമ്പലത്ത് പൊലീസിനേയും നാട്ടുകാരെയും ആക്രമിച്ച ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരെ സോഷ്യല്‍ മീഡിയയിൽ പോസ്റ്റുമായി ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റെ തുഷാര്‍ വെള്ളാപ്പള്ളി. മുളയിലെ നുള്ളിയില്ലായെങ്കില്‍ മറുനാടന്മാര്‍ ഇവിടെ വന്‍ മരമാകും എന്നാണ് തുഷാർ വെള്ളാപ്പള്ളി പറയുന്നത്.
ഈ കലാപം ഒരു ഒര്‍മ്മപ്പെടുത്തലാണെന്നും മലയാളികളെ ഭയപ്പെടുത്തുന്ന സംഭവമാണെന്നും തുഷാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. മറുനാടന്‍ തൊഴിലാളികളെ കൊണ്ട് പൊലീസിനു പോലും പൊറുതി മുട്ടിയെങ്കില്‍ സാധാരണ ജനത്തിന്റെ അവസ്ഥയെന്ത് എന്നും തുഷാര്‍ വെള്ളാപ്പള്ളി ചോദിക്കുന്നു.
ഇതര സംസ്ഥാന തൊഴിലാളികളെ നിയന്ത്രിക്കുന്നതിനും സാമൂഹിക സുരക്ഷക്കു വേണ്ടിയും സംസ്ഥാന സര്‍ക്കാര്‍ ഒരു നയം രൂപികരിച്ച് വൈകാതെ നടപ്പിലാക്കണം എന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
തുഷാര്‍ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
കിഴക്കമ്ബലം കലാപം ഗൗരവമായി കാണണം.മറുനാടന്‍ തൊഴിലാളികള്‍ക്ക് നമ്മള്‍ അതിഥി തൊഴിലാളികള്‍ എന്ന ഓമന പേര് നല്‍കി.അതിഥികളെ ഊട്ടി ഉറക്കി. മലയാളികള്‍ മറുനാട്ടില്‍ ജോലിക്കു പോകുന്നത് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
പോകുന്നിടത്ത് അവഗണന അനുഭവിച്ച് മൃഗതുല്യ ജീവിതം നയിച്ചവരുമാണ് നമ്മള്‍. നമ്മുടെ ദുരനുഭവം മറ്റുള്ളവര്‍ക്ക് ഉണ്ടാകരുത് എന്ന് കരുതി സേവനം ആകാം.പക്ഷെ അത് അതിരുകടക്കരുത്.കിഴക്കമ്ബലം കലാപം ഒരു ഒര്‍മ്മപ്പെടുത്തലാണ്.മലയാളികളെ ഭയപ്പെടുത്തുന്ന സംഭവവുമാണ്.
പോലീസിനു പോലും മറുനാടന്‍ തൊഴിലാളികളെ കൊണ്ട് പൊറുതി മുട്ടിയെങ്കില്‍ സാധാരണ ജനത്തിന്റെ അവസ്ഥയെന്ത് ?ഇവര്‍ ആരൊക്കെ?കൃത്യമായ രേഖകള്‍ സര്‍ക്കാരിന്റെ കൈവശം ഉണ്ടോ?ഇവര്‍ക്ക് ജോലി കൊടുക്കുന്ന കമ്ബനിക്കാര്‍ വശം രേഖകള്‍ ഉണ്ടോ?
പ്രാദേശിക പോലീസ് സ്റ്റേഷനില്‍ ഇവരുടെ റെക്കോഡുകള്‍ ഉണ്ടോ?അതിഥികള്‍ ആരൊക്കെയെന്ന് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഒരു പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എടുത്ത് നമ്മുടെ പോലീസ് ഇവരുടെ പ്രാദേശിക സ്വഭാവം ഉറപ്പുവരുത്താറുണ്ടോ ?
മറ്റ് സംസ്ഥാനങ്ങളില്‍ ഭീകര പ്രവര്‍ത്തനത്തിലും കലാപങ്ങളിലും കൊലപാതകങ്ങളിലും പ്രതിയായവരെ നമ്മുടെ അതിഥി തൊഴിലാളികള്‍ക്ക് ഇടയില്‍ നിന്ന് പിടികൂടുന്നത് നിത്യ സംഭവമാണ്. കേരളത്തില്‍ കൊല ചെയ്ത് മുങ്ങുന്ന അതിഥികളും ഏറെയാണ്.
മറുനാടന്‍ തൊഴിലാളികളെ നിയന്ത്രിക്കുന്നതിനും സാമൂഹിക സുരക്ഷക്കു വേണ്ടിയും സംസ്ഥാന സര്‍ക്കാര്‍ ഒരു നയം രൂപികരിച്ച് വൈകാതെ നടപ്പിലാക്കണം.മുളയിലെ നുള്ളിയില്ലായെങ്കില്‍ മറുനാടന്മാര്‍ ഇവിടെ വന്‍ മരമാകും. പിന്നീട് മടിയില്‍ വെയ്ക്കാനും പറ്റില്ല.
https://www.facebook.com/Malayalivartha