ജിത്തുവാണ് ഇനിയെല്ലാം... വീടിനകത്ത് തീപിടിച്ച് യുവതി മരിച്ച സംഭവം വീണ്ടും കുഴഞ്ഞ് മറിയുന്നു; മരിച്ചതു മൂത്ത സഹോദരി എന്നു പോലീസ് ഉറപ്പിക്കുമ്പോഴും ആകാംക്ഷ മാറുന്നില്ല; ഇളയ സഹോദരിയെ കണ്ടെത്താനാകാത്തത് കാര്യങ്ങള്‍ സങ്കീര്‍ണതയിലേക്ക്

കൊച്ചി പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ (പ്രസാദം) ശിവാനന്ദന്റെ വീട്ടില്‍ വീടിനകത്ത് തീപിടിച്ച് യുവതി മരിച്ച സംഭവം കുഴഞ്ഞ് മറിയുന്നു. മരിച്ചത് വിസ്മയ (ഷിഞ്ചു 25) തന്നെയെന്നു പോലീസ് ഉറപ്പിക്കുന്നു എങ്കിലും സംഭവത്തെ തുടര്‍ന്ന് കാണാതായ സഹോദരി ജിത്തുവിനെ (22) കണ്ടെത്തും വരെ കാര്യങ്ങള്‍ സങ്കീര്‍ണമാണ്. ജിത്തുവിനായി പോലീസ് അന്വേഷണം തുടരുകയാണ്.
ശിവാനന്ദന്റെ വീട്ടില്‍ നിന്ന് ചൊവ്വാഴ്ച വൈകിട്ടു മൂന്നു മണിയോടെയാണു തീയും പുകയും ഉയരുന്നത് നാട്ടുകാര്‍ കണ്ടത്. ഫയര്‍ഫോഴ്‌സ് എത്തിയപ്പോള്‍ ഗേറ്റ് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞിരുന്നു. മാലയിലെ ലോക്കറ്റ് നോക്കി മരിച്ചതു വിസ്മയ തന്നെയെന്നു മാതാപിതാക്കള്‍ സംഭവദിവസം തന്നെ മൊഴി നല്‍കിയിരുന്നെങ്കിലും പോലീസ് സ്ഥിരീകരിച്ചില്ല.
ഇവരുടെ വീട്ടില്‍ നിന്നു നഗരത്തിലേക്ക് എത്തുന്ന പള്ളിത്താഴം സി മാധവന്‍ റോഡിലൂടെ സംഭവസമയത്ത് ഒരു പെണ്‍കുട്ടി നടന്നുപോകുന്ന സി.സി.ടി.വി ദൃശ്യം പോലീസിനു ലഭിച്ചു. ദൃശ്യങ്ങള്‍ വ്യക്തമല്ലെങ്കിലും ധരിച്ചിരിക്കുന്ന തരത്തിലുള്ള വസ്ത്രം ജിത്തുവിനുണ്ടെന്ന് മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെ ദൃശ്യത്തില്‍ കണ്ടത് ജിത്തു തന്നെയെന്ന് പോലീസ് ഉറപ്പിച്ചു.
വീടിന്റെ പിറകിലൂടെ സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പും, തോടും കടന്നാല്‍ പനോരമ നഗറിലേക്കുള്ള പൊതു റോഡിലേക്ക് എത്താനാകും. ഇതു വഴി സി മാധവന്‍ റോഡിലേക്ക് കടന്നിട്ടുണ്ടാകാമെന്നാണ് നിഗമനം.
22 നും 30 നും മധ്യേ പ്രായമുള്ള പെണ്‍കുട്ടിയാണു മരിച്ചതെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. ഈ കാരണങ്ങള്‍ കൊണ്ടാണു മരിച്ചതു വിസ്മയ തന്നെയെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. ഡി.എന്‍.എ പരിശോധനയ്ക്ക് സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. വീട്ടില്‍ രക്തപ്പാടുകള്‍ കണ്ടെത്തിയതിനാല്‍ തീപിടിക്കുന്നതിനു മുന്‍പു സഹോദരിമാര്‍ തമ്മില്‍ വഴക്കുണ്ടായിട്ടുണ്ടാകാമെന്ന് പൊലീസ് അനുമാനിക്കുന്നു.
പക്ഷേ, തീവച്ചശേഷം സഹോദരി കടന്നുകളഞ്ഞതാണെന്നു ഉറപ്പിച്ചു പറയാന്‍ കഴിയില്ലെന്നും പൊലീസ് പറഞ്ഞു. മാനസിക പ്രശ്‌നങ്ങള്‍ക്കു ചികിത്സയിലായിരുന്ന ജിത്തുവിന്റെ കൈകള്‍ ചില സമയങ്ങളില്‍ കെട്ടിയിടാറുണ്ട്. കുറച്ചു ദിവസം മുമ്പ് ശിവാനന്ദനെ മുറിയില്‍ പൂട്ടിയിട്ട് ജിത്തു കടന്നു കളഞ്ഞിരുന്നു. സംഭവദിവസം ശിവാനന്ദനും ഭാര്യ ജിജിയും വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ ജിത്തുവിനെ കെട്ടിയിട്ടിരുന്നു. എന്തെങ്കിലും ആവശ്യത്തിനു കെട്ട് അഴിച്ചപ്പോഴാകാം സഹോദരിമാര്‍ തമ്മില്‍ വഴക്ക് ഉണ്ടായതെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.
ജിത്തുവിന്റെ കൈയിലുള്ള വിസ്മയയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അതിനാല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് തടസം നേരിടുന്നുണ്ട്. സംഭവസ്ഥലം ആലുവ റൂറല്‍ എസ്.പി കെ കാര്‍ത്തിക് സന്ദര്‍ശിച്ചു.വിസ്മയയുടെ മൃതദേഹം തോന്ന്യകാവ് ശ്മശാനത്തില്‍ സംസ്‌കരിച്ചു.
മരിച്ചതു മൂത്ത സഹോദരി വിസ്മയയാണെന്നു പൊലീസ് ഉറപ്പിച്ചു എങ്കിലും ഡിഎന്‍എ പരിശോധന നടത്തുന്നതിനായി സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. സഹോദരി ജിത്തുവിനെ കണ്ടെത്താനാകാത്തതാണ് ഇപ്പോഴും സംശയങ്ങള്‍ അവശേഷിക്കുന്നത്.
തീപിടിച്ചതിനെത്തുടര്‍ന്നു മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞിരുന്നു. തീപിടിച്ചതു തന്നെയാണു മരണകാരണം എന്ന് ഉറപ്പിച്ചിട്ടുണ്ട്. തീപിടിക്കുന്നതിനു മുന്‍പു സഹോദരിമാര്‍ തമ്മില്‍ വഴക്കുണ്ടായിട്ടുണ്ടെന്നാണു പൊലീസിന്റെ അനുമാനം. പക്ഷേ, തീവച്ചശേഷം സഹോദരി കടന്നതാണെന്നു സ്ഥിരീകരിക്കാന്‍ കഴിയുന്നില്ല. എന്തായാലും ജിത്തുവിനെ കണ്ടെത്തും വരെ ദുരൂഹത തുടരും.
"
https://www.facebook.com/Malayalivartha






















