നടി ആക്രമിക്കപ്പെട്ട കേസ് വമ്പൻ പ്രതിസന്ധിയിലേക്ക്; കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് വി എൻ അനിൽ കുമാർ രാജിവെച്ചു; വിചാരണ കോടതി നടപടിയിൽ പ്രതിഷേധമറിയിച്ച് കൊണ്ടാണ് രാജി സമർപ്പിച്ചത്

നടി ആക്രമിക്കപ്പെട്ട കേസിൽ എന്താണ് സംഭവിക്കുന്നത്? ഇരയ്ക്ക് നീതി കിട്ടുമോ? പ്രതി രക്ഷപ്പെടുമോ? ഇത്തരത്തിലുള്ള നിരവധി സംശയങ്ങൾ ഉയരുന്ന തരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്.... ഏറ്റവുമൊടുവിലായി പുറത്തുവരുന്ന വിവരം. കേസിൽ വമ്പൻ പ്രതിസന്ധി ഉണ്ടായിരിക്കുകയാണ്. കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് വി എൻ അനിൽ കുമാർ രാജിവെച്ചിരിക്കുന്നു .
വിചാരണ കോടതി നടപടിയിൽ പ്രതിഷേധമറിയിച്ച് കൊണ്ടാണ് രാജി സമർപ്പിച്ചത്. രാജിക്കത്ത് കൈമാറി കഴിഞ്ഞു. പ്രോസിക്യൂട്ടർ രാജി വെക്കുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെയുണ്ടായിരുന്ന പ്രോസിക്യൂട്ടറും രാജി വെച്ചത് വിചാരണ കോടതി നടപടിയിൽ പ്രതിഷേധിച്ചാണ്. നേരത്തെ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിലേക്ക് പോയിരുന്നു.
സാക്ഷിയെ വിസ്തരിക്കാൻ അനുവദിക്കുന്നില്ല, കോടതി പ്രതികൂലമായി നിലപാടെടുക്കുന്നു, എന്നിങ്ങനെ നിരവധി ഗുരുതരമായ ആരോപണങ്ങളാണ് പ്രോസിക്യൂട്ടർ ആരോപിച്ചത്. ഈ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ് ഇപ്പോൾ ഉള്ളത്. വിചാരണ കോടതിയുടെ നടപടികളിൽ പ്രതിഷേധിച്ച് ഇന്ന് പ്രോസിക്യൂട്ടർ കോടതിയിൽ നിന്നും ഇറങ്ങിപ്പോകുന്ന സാഹചര്യം വരെ ഉണ്ടായി.
എന്നാൽ നടിയെ ആക്രമിച്ച കേസിലെ വിചാരണ നിർത്തിവെക്കണമെന്ന ആവശ്യവുമായി പൊലീസ് കോടതിയിൽ അപേക്ഷ നൽകി. തുടർ അന്വേഷണം നടക്കുന്നതിനാൽ വിചാരണ നിർത്തി വെക്കണം എന്ന ആവശ്യമാണ് ഉയർത്തിയിരിക്കുന്നത്. ഇക്കാര്യം കോടതി പരിഗണിക്കുവാൻ ഇരിക്കുകയാണ് .
ദിലീപിന് എതിരെ സംവിധായകൻ ബാലചന്ദ്രകുമാർ നിരവധി വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിന് എതിരെ തുടർ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിക്കുകയും ചെയ്തു . ദിലീപിന് ഒന്നാം പ്രതി സുനിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തൽ നിർണായകമാകും .
കേസിലെ പ്രധാന തെളിവാണ് നടിയെ ആക്രമിച്ച് പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ. ഇത് മുഖ്യപ്രതി സുനിൽ കുമാർ ദിലീപിന് കൈമാറിയിട്ടുണ്ടോ എന്നും അന്വേഷിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ നൽകിയ അപേക്ഷയിൽ വ്യക്തമാക്കിയിരിക്കുന്നു . നെടുമ്പാശേരി പൊലീസിന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യക സംഘത്തിലെ ഡിവൈഎസ്പി ബൈജു പൗലോസായിരുന്നു അപേക്ഷ നൽകിയത്. പ്രോസിക്യൂഷൻ്റെ അപേക്ഷയിൽ വിചാരണ കോടതി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha























