ചാന്‍സലര്‍ പദവി ഒഴിയാനുള്ള അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയതായി റിപ്പോര്‍ട്ട്... കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി കിട്ടിയതോടെ ഗവര്‍ണര്‍ ചാന്‍സിലര്‍ പദവിയില്‍ നിന്നും പൂര്‍ണമായി പിന്‍മാറും.... ചാന്‍സിലര്‍ പദവി ഒഴിയാന്‍ ഗവര്‍ണര്‍ തീരുമാനിച്ചാല്‍ സര്‍ക്കാരിന് അദ്ദേഹത്തെ നിയന്ത്രിക്കാനാവില്ല

ചാന്‍സലര്‍ പദവി ഒഴിയാനുള്ള അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയതായി റിപ്പോര്‍ട്ട്. രാഷ്ട്രപതിയെ കേരള സര്‍ക്കാര്‍ അപമാനിച്ചതില്‍ തനിക്കുള്ള പ്രതിഷേധം കാരണമാണ് ചാന്‍സലര്‍ പദവി ഒഴിയുന്നതെന്ന വിവരമാണ് ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഇതിനുള്ള അംഗീകാരം നല്‍കിയതെന്നറിയുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി കിട്ടിയതോടെ ഗവര്‍ണര്‍ ചാന്‍സിലര്‍ പദവിയില്‍ നിന്നും പൂര്‍ണമായി പിന്‍മാറും. ചാന്‍സിലര്‍ പദവി ഒഴിയാന്‍ ഗവര്‍ണര്‍ തീരുമാനിച്ചാല്‍ സര്‍ക്കാരിന് അദ്ദേഹത്തെ നിയന്ത്രിക്കാന്‍ കഴിയില്ല.
അതേ സമയം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള ബന്ധത്തിന്റെ ചുരുളഴിക്കാന്‍ പിണറായി വിജയന്‍ സിബിഐ രംഗത്തെത്തി.
രാഷ്ട്രത്തിന്റെ പ്രഥമ പൗരന് കേരള സര്‍വകലാശാലയുടെ ഹോണററി ഡോക്റ്ററേറ്റ് നല്‍കാനുള്ള ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ശുപാര്‍ശ കേരള സര്‍ക്കാര്‍ ഇടപെട്ട് തള്ളിയെന്ന ആരോപണം ചെന്നിത്തല ഉന്നയിച്ചതോടെയാണ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണം തുടങ്ങിയത്.
കേരളത്തിലെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കേരള സര്‍വകലാശാല ഡി ലിറ്റ് നല്‍കി ആദരിക്കണമെന്ന നിര്‍ദേശം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്നോട്ടു വച്ചെന്നാണ് റിപ്പോര്‍ട്ട്. വൈസ് ചാന്‍സര്‍ ഇതു സിന്‍ഡിക്കേറ്റിനു മുന്നില്‍ സമര്‍പ്പിക്കാതെ നേരിട്ട് സര്‍ക്കാരില്‍ എത്തിക്കുയും അതു തള്ളുകയുമായിരുന്നു എന്നാണ് ആരോപണം. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയത്തില്‍ സര്‍ക്കാരിനോടും ഗവര്‍ണറോടും ചോദ്യങ്ങളുമായി രംഗത്തെത്തി. ഡി ലിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ അംഗീകാരം ആവശ്യമില്ലെന്നും ഗവര്‍ണര്‍ അതിനു ശുപാര്‍ശ നല്‍കിയോ എന്നും ചെന്നിത്തല ചോദിച്ചു.
പിണറായി സര്‍ക്കാരുമായി സര്‍വകലാശാല നിയമന വിഷയങ്ങളില്‍ കടുത്ത എതിര്‍പ്പിലായിരുന്നു ഗവര്‍ണര്‍. എന്നാല്‍, നിയമന പ്രശ്നങ്ങള്‍ മാത്രമല്ല, താന്‍ ചാന്‍സലര്‍ പദവി വഹിക്കുമ്പോള്‍ രാജ്യത്തിന്റെ അഭിമാനത്തിനു ക്ഷതമുണ്ടാക്കുന്ന ചില തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്നും അതൊന്നും പുറത്തു പറയുന്നില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വെളിപ്പെടുത്തിയതോടെയാണ് രാഷ്ട്രപതിയെ വരെ പിണറായി സര്‍ക്കാര്‍ അവഹേളിക്കുന്ന നില ഉണ്ടായെന്ന ആരോപണം ശക്തമാകുന്നത്.
ഗൗരവമുള്ള ഒരുപാടു കാര്യങ്ങള്‍ ഉണ്ടെങ്കിലും ഒന്നും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ഇനി തെറ്റുകളുടെ ഭാഗമാകാന്‍ താനില്ല. രാജ്യത്തിന്റെ നിലപാടുകളെയും അഭിമാനത്തെയും സര്‍ക്കാര്‍ അപമാനിച്ചു. ചാന്‍സലര്‍ പദവി വേണ്ടെന്ന തീരുമാനത്തില്‍ മാറ്റമില്ല. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ചാന്‍സലറുടെ അധികാരം പ്രോചാന്‍സലര്‍ക്ക് (മന്ത്രിക്ക്) കൈമാറാന്‍ തയാറാണ്. ഇക്കാര്യത്തില്‍ അനിശ്ചിതത്വത്തിന്റെ കാര്യമില്ല. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും രാഷ്ട്രീയ പാര്‍ട്ടികളും യുവജന സംഘടനകളും തന്നെ അധിക്ഷേപിക്കുന്നു. അതു തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. വിമര്‍ശനങ്ങള്‍ക്കും പരിധിയുണ്ട്. താന്‍ രാഷ്ട്രീയക്കാരനല്ല. സംഭവിച്ച തെറ്റു തിരുത്താനാണു ചാന്‍സലര്‍ പദവി ഒഴിയുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ല. ഇതു തന്റെ കൂടി സര്‍ക്കാരാണ്. തെറ്റ് ആവര്‍ത്തിക്കാന്‍ ഇല്ലെന്നു മാത്രം. ചാന്‍സലറായി തുടരാന്‍ താല്‍പര്യവുമില്ല. ഓര്‍ഡിനന്‍സ് കൊണ്ടുവരൂ. ഉടന്‍ ഒപ്പിട്ടു നല്‍കാം. ഇപ്പോള്‍ എല്ലാം തീരുമാനിക്കുന്നതു സര്‍ക്കാര്‍ ആണ്. ചര്‍ച്ചയ്ക്കായി ആരും തന്നെ സമീപിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. രാഷ്ട്രപതിയുടെ ഡിലിറ്റ് വിഷയം കൂടി വന്നതോടെ അതീവ ഗുരുതരമായ അവസ്ഥയിലേക്ക്സംസ്ഥാനത്തെ ഭരണകാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.
എന്നാല്‍ ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ രംഗത്തെത്താതിരുന്നതിനുള്ള കാരണം തന്നെ രാഷ്ട്രപതിയുമായി ബന്ധപ്പെട്ടതായിരുന്നു. രാഷ്ട്രപതിക്ക് നാണക്കേട് ഉണ്ടാകരുതെന്ന് ഗവര്‍ണറും സര്‍ക്കാരും ആഗ്രഹിക്കുന്നു. എന്നാല്‍ താനും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ ഭിന്നത പുറത്തു വരണമെന്ന ആഗ്രഹം ഗവര്‍ണര്‍ക്കുണ്ടായിരുന്നു.
സര്‍ക്കാരിനെതിരായ ഗുരുതര പരാമര്‍ശങ്ങള്‍ ചെന്നിത്തലക്ക് ലഭിച്ചത് ഗവര്‍ണറുടെ സെക്രട്ടേറിയറ്റില്‍ നിന്നു തന്നെയാണെന്ന സംശയമാണ് മുഖ്യമന്ത്രിക്കും സി പി എമ്മിനുമുള്ളത്. അതിന്റെ വിശദാംശങ്ങളാണ് സര്‍ക്കാര്‍ അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha























