നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ വീഡിയോ ആ ''വിഐപി"യുടെ കയ്യിൽ; ആക്രമിച്ച ശേഷം പൾസർ സുനി ദൃശ്യങ്ങൾ പകർത്തി; മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ പിന്നീട് പെൻഡ്രൈവിലാക്കിയാണ് കൈമാറ്റം ചെയ്‌തത്; ആ വിഐപിയെ കണ്ടെത്താനുള്ള ശ്രമവും ഊർജിതമാക്കി

നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ വീഡിയോ. എന്നാൽ ആ വീഡിയോ 'വിഐപി"യുടെ കയ്യിൽ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ആക്രമിച്ച ശേഷം പൾസർ സുനി ദൃശ്യങ്ങൾ പകർത്തിയിരുന്നു. കൊച്ചിയിലെ സ്റ്റുഡിയോയിലെത്തിച്ച് ശബ്‌ദം കൂട്ടിയ ശേഷമാണ് ദിലീപിന് കൈമാറ്റം ചെയ്യുന്നത്.
മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ പിന്നീട് പെൻഡ്രൈവിലാക്കിയാണ് കൈമാറ്റം ചെയ്‌തതെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഇതിനിടയിൽ ഒരു പകർപ്പ് വിഐപിയുടെ കൈവശം സൂക്ഷിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസ് സംഘത്തിന്റെ നിഗമനം . ദൃശ്യങ്ങൾ പകർത്താനുപയോഗിച്ച മൊബൈൽ പിന്നീട് ഓടയിൽ ഉപേക്ഷിച്ചെന്നുമാണ് പൾസർ സുനി ആദ്യം നൽകിയ മൊഴി.
എന്നാൽ, പിന്നീട് ഫോൺ അഭിഭാഷകനെ ഏൽപ്പിച്ചെന്നും അത് നശിപ്പിച്ചെന്നുമാണ് മൊഴി മാറ്റി പറഞ്ഞത്. ദിലീപിന്റെ ഭീഷണിയെ പേടിച്ചാണ് സുനി മൊഴി മാറ്റുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ. കേസിൽ വീണ്ടും പുതിയ വെളിപ്പെടുത്തലുകൾ വന്നിരിക്കുകയാണ്. ഇതോടെ ദൃശ്യങ്ങളുടെ പകർപ്പ് കണ്ടെത്താനുള്ള ശ്രമം അന്വേഷണ സംഘം തുടങ്ങി. ആ വിഐപിയെ കണ്ടെത്താനുള്ള ശ്രമവും ഊർജിതമാക്കിയിട്ടുണ്ട്.
അതിന്റെ ഭാഗമായി പൾസർ സുനിയെ ജയിലിലെത്തി വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം. പൾസർ സുനി പറഞ്ഞില്ലെങ്കിൽ കേസിലെ പ്രതികളുമായി അടുപ്പമുള്ളവരുടെ പട്ടിക തയ്യാറാക്കിയ ശേഷം അവരുടെ ചിത്രങ്ങൾ ബാലചന്ദ്രകുമാറിനെ കാണിച്ച് വിഐപിയെ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ പദ്ധതി.
നടിയെ പീഡിപ്പിച്ച കേസിന്റെ പുതിയ വെളിപ്പെടുത്തലുകളിൽ വിഐപിയെ കുറിച്ചുള്ള വിവരങ്ങൾ ബാലചന്ദ്രകുമാർ വെളിപ്പെടുത്തുകയായിരുന്നു . ആ വിഐപിയുടെ ഇടപെടലുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരുന്നു . നടിയെ പീഡിപ്പിച്ച കേസിന്റെ അന്വേഷണത്തിൽ നിന്ന് ഡിജിപി ബി.സന്ധ്യയെ മാറ്റിനിർത്തണമെന്ന് നടൻ ദിലീപിന്റെ വീട്ടിലെത്തിയ ‘വിഐപി’ ഒരു മന്ത്രിയെ നേരിട്ടു വിളിച്ച് ആവശ്യപ്പെട്ടതായി സംവിധായകൻ ബാലചന്ദ്രകുമാർ മൊഴി നൽകി.
‘കുറ്റപത്രം സമർപ്പിച്ച കേസിൽ എന്തുചെയ്യണമെന്ന് നമ്മൾ തീരുമാനിക്കു’മെന്ന വിഐപിയുടെ വാക്കുകളും മൊഴികളിൽ ബാലചന്ദ്രകുമാർ പറഞ്ഞിട്ടുണ്ട്. മജിസ്ട്രേട്ട് മുൻപാകെ നൽകുന്ന രഹസ്യമൊഴിയിൽ വിഐപിയാരാണെന്നു ബാലചന്ദ്രകുമാർ വെളിപ്പെടുത്തി എന്നാണ് നിഗമനം . അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ പ്രതികൾ ഗൂഢാലോചന നടത്തിയിരുന്നു. ഈ സംഭവത്തിൽ വിഐപിയും പങ്കാളിയായ സാഹചര്യത്തിൽ കണ്ടാലറിയാവുന്ന ആറാം പ്രതിയായി എഫ്ഐആറിൽ ചേർത്തിരിക്കുന്നത് ഈ വ്യക്തിയെയാണ്.
ബാലചന്ദ്രകുമാർ ഈ വിഐപിയെ കുറിച്ചുള്ള കാര്യങ്ങൾ വെളിപ്പെടുത്താൻ തയാറായില്ല. ബാലചന്ദ്രകുമാർ സിനിമാ ചർച്ചയ്ക്കു വേണ്ടി ദിലീപിന്റെ വീട്ടിലെത്തിയ ദിവസം ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയവരുടെ ദൃശ്യങ്ങൾ അന്വേഷണ സംഘം ബാലചന്ദ്രകുമാറിനെ കാണിച്ചു . അതിൽ നിന്നും വിഐപിയെ ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞുവെന്നാണ് നിഗമനം. ആ വിഐപിയാണ് അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്തണമെന്ന് പ്രതികളോട് പറഞ്ഞതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘമുള്ളത് .
ഇടയ്ക്കു ഇടയ്ക്കു വിദേശ രാജ്യങ്ങൾ സന്ദർശിക്കാറുള്ള ഇയാളുടെ ബിസിനസ് ഇടപാടുകളും ദുരൂഹമായി തന്നെ ഇരിക്കുകയാണ്. ഗൂഢാലോചനാക്കേസിലെ ആദ്യ അറസ്റ്റ് ഈ ‘വിഐപി’യുടെതായിരിക്കും. നടിക്കെതിരായ ആക്രമണത്തിൽ പുതിയ വെളിപ്പെടുത്തലുകൾ വന്ന പശ്ചാത്തലത്തിൽ വിശദമായ അന്വേഷണം വേണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി ആവശ്യപ്പെട്ടു.
അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ വീണ്ടും ദിലീപിന് കുരുക്ക് മുറുകുകയാണ്. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി. അതേസമയം ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. അത്കഴിഞ്ഞ് എന്താകുമെന്ന ആകാംക്ഷ ബാക്കിയാണ്.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അന്തിമ ഘട്ടത്തില്‍ എത്തിയപ്പോള്‍ അതിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് എന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനും ബാലചന്ദ്രകുമാറും തമ്മിലുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നില്‍. സംഭവം നടന്ന് നാല് വര്‍ഷത്തിന് ശേഷമാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























