ഗൂഢാലോചന നടന്ന ദിവസം കാവ്യയുടെ സാന്നിധ്യവും ഉണ്ടായിരുന്നു; ആ തെളിവുകൾ ധാരാളം; കാവ്യാ മാധവൻ അടക്കമുള്ളവരെ ചോദ്യം ചെയ്യും; നടിയെ ആക്രമിച്ച കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്
നടിയെ ആക്രമിച്ച കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. പ്രത്യേകിച്ചും കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് നീളുകയാണ് . അതിൽ പ്രധാനമായും കാവ്യയുടെ പേരാണ് ഉയർന്നു കേൾക്കുന്നത്. കാവ്യാ മാധവൻ അടക്കമുള്ളവരെ ചോദ്യം ചെയ്യുമെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഗൂഢാലോചന നടന്ന ദിവസം കാവ്യയുടെ സാന്നിധ്യവും ഉണ്ടായിരുന്നു എന്ന കണ്ടെത്തൽ അന്വേഷണ സംഘം നടത്തിയിരുന്നു. ഇതേ തുടർന്നാണ് ക്രൈംബ്രാഞ്ച് ആ വഴിക്ക് അന്വേഷണം വ്യാപിപ്പിക്കാൻ നോക്കുന്നത്. നേരത്തെ ദിലീപിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയ്ക്കിടെ കാവ്യയിൽ നിന്ന് വിവരങ്ങൾ ചോദിച്ച് അറിഞ്ഞിരുന്നു . ഇതിന് പിന്നാലെയാണ് പൊലീസ് കാവ്യയെ കൂടുതൽ ചോദ്യം ചെയ്യാൻ തയ്യാറെടുക്കുന്നത് .
പൾസർ സുനിയും സംഘവും നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കണ്ട ശേഷം ദിലീപ് ടാബ് കൈമാറിയത് കാവ്യാ മാധവനാണെന്ന് നേരത്തെ ബാലചന്ദ്രകുമാർ ആരോപണമുയർത്തിയിയുന്നു .ഇതിന്റെ കൂടെ പിൻബലത്തിലാണ് കാവ്യയിലേക്ക് അന്വേഷണം നീങ്ങുന്നത്. ഗൂഢാലോചനാ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കേസിലെ പ്രതികളായ ദിലീപ്, അനൂപ്, സുരാജ് എന്നിവർ ഇവരുടെ ഫോണുകൾ മാറ്റിയതായി അന്വേഷണ സംഘം കണ്ടെത്തി.
ഇവരുടെ മൊബൈൽ നമ്പറുകളുടെ ഐഎംഇഐ നമ്പർ ഒരേ ദിവസം മാറിയതായി ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി. മൊബൈൽ ഫോണുകൾ ബുധനാഴ്ച ഒരു മണിക്ക് മുൻപ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്നലെ ചോദ്യംചെയ്യലിനിടെ നോട്ടീസ് നൽകി. പക്ഷേ മൊബൈൽ ഫോണുകൾ ഹാജരാക്കാൻ സാവകാശം തേടി ദിലീപ് ക്രൈംബ്രാഞ്ചിന് കത്തയക്കുകയുണ്ടായി.
മൊബൈൽ ഫോണുകൾ ദിലീപിന്റെ അഭിഭാഷകനെ ഏൽപ്പിച്ചെന്നാണ് ലഭ്യമാകുന്ന സൂചന. ഫോണുകൾ ഹാജരാക്കാൻ ഉത്തരവിടണമെന്ന ആവശ്യം ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിക്കും. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയുള്ള റിപ്പോർട്ടിൽ ഈ ആവശ്യവും ഉന്നയിക്കുവാനാണ് ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യം .
അതേസമയം നടിയെ ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് ഇന്ന് അതി നിർണായക ദിവസമാണ്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെ അഞ്ച് പ്രതികളുടേയും മുൻകൂർ ജാമ്യപേക്ഷയിൽ കോടതി ഇന്ന് പരിഗണിക്കുകയാണ് . കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ ചോദ്യം ചെയ്യൽ പൂർത്തിയായത്. മൂന്ന് ദിവസം 33 മണിക്കൂറായിരുന്നു അഞ്ച് പ്രതികളേയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തത്.
ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, സഹായി കൃഷ്ണദാസ് എന്ന അപ്പു, ഉറ്റ സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ചൊവ്വാഴ്ച രാത്രിയോടെ ചോദ്യം ചെയ്യൽ കഴിഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു. ഇതോടെ നടൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ സമർപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha