വെള്ളം കുടിച്ചതിന് പിന്നാലെ രക്തം ഛർദ്ദിച്ചു, ബാബുവിന്റെ ആരോഗ്യ നിലയിൽ ആശങ്ക പ്രകടിപ്പിച്ച് രക്ഷാപ്രവർത്തകർ, ചെറാട് മലയിൽ ബാബു വെള്ളവും ഭക്ഷണവുമില്ലാതെ ഉറക്കം വെടിഞ്ഞ് കുടുങ്ങി കിടന്നത് 45 മണിക്കൂർ

അപൂർവങ്ങളിൽ അപൂർവമായ രക്ഷാദൗത്യമാണ് കഴിഞ്ഞ രണ്ട് ദിവസമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. മലയടിവാരത്ത് കുടുങ്ങിയ ബാബു എന്ന യുവാവിനെ രക്ഷിച്ചെടുത്താൻ നന്നേ പാടുപെട്ടു.ചെങ്കുത്തായ മലനിരകളിലേക്ക് കടക്കുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിനായി ഇന്ത്യൻ ആർമിയും സംസ്ഥാന പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒരിമിക്കുകയായിരുന്നു.
എന്നാൽ ഇപ്പോൾ ബാബുവിന്റെ ആരോഗ്യ നിലയിൽ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് രക്ഷാപ്രവർത്തകർ. ബാബു വെള്ളം കുടിച്ചതിന് പിന്നാലെ രക്തം ഛർദിക്കുകയുണ്ടായി. രക്ഷാപ്രവർത്തകർ അവശനിലയിലായ ബാബുവിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ചെറാട് മലയിൽ ബാബു വെള്ളവും ഭക്ഷണവുമില്ലാതെ ഉറക്കം വെടിഞ്ഞ് കുടുങ്ങി കിടന്നത് 45 മണിക്കൂറാണ്.
ബാബുവിന് സമീപം ആദ്യം എത്തിയപ്പോൾ സൈന്യം ഭക്ഷണവും വെള്ളവും നൽകി. സുരക്ഷാ ബെൽറ്റും കയറും ഉപയോഗിച്ചാണ് ബാബുവിനെ രക്ഷിച്ചത്. എന്നാൽ ബാബുവിനെ മലമുകളിലെത്തിച്ച ശേഷം പ്രാഥമിക ചികിത്സയും വെള്ളവും ഭക്ഷണവും നൽകിയതാണ്. പക്ഷേ വെള്ളം കുടിച്ചതിന് പിന്നാലെ ബാബു രക്തം ഛർദിച്ചത് ആശങ്ക ജനിപ്പിക്കുകയാണ്.
ആയിരം അടി ഉയരമുള്ള മലയുടെ 600 അടിയോളം ഉയരമുള്ള പൊത്തിൽ കുടുങ്ങിക്കിടക്കുന്ന ആളെ രക്ഷപ്പെടുത്തുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമാണ്. ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങൾ, രാത്രിയിൽ തീരെ വെളിച്ചമില്ലാത്ത അവസ്ഥ, വന്യമൃഗങ്ങളുടെ സാന്നിധ്യം എന്നിങ്ങനെ രക്ഷാപ്രവർത്തനത്തിന്റെ ഓരോ വളവുകളിലും മടക്കുകളിലും ദൗത്യത്തിന് നേരിടാൻ പ്രതിസന്ധികളേറെയായിരുന്നു.
വെള്ളമോ ഭക്ഷണമോ നൽകാൻ യന്ത്രങ്ങൾക്ക് പോലും എത്തിപ്പെടാൻ സാധിക്കാത്ത വിധത്തിൽ ഏറെ പ്രയാസകരമായിരുന്നു ദൗത്യം. രക്ഷാപ്രവർത്തനത്തിന്റെ മണിക്കൂറുകളിൽ ബാബു പ്രകടിപ്പിച്ച ഇച്ഛാശക്തിയും സമാനതകളില്ലാത്തതായിരുന്നു. വെള്ളമോ ഭക്ഷണമോ ഇല്ലാതെ രണ്ട് ദിവസത്തിലേറെയാണ് ബാബു മലയിടുക്കിലിരുന്നത്. പൊത്തിൽ അകപ്പട്ടുപോയപ്പോഴും മനോധൈര്യം കൈവിടാതെ താൻ അപകടത്തിലാണെന്ന് ലോകത്തെ അറിയിക്കാൻ ബാബുവിന് കഴിഞ്ഞു എന്നതാണ് നിർണായകമായത്.
അതിസാഹസികമായ രക്ഷാദൗത്യത്തിലൂടെ തന്റെ ജീവൻ രക്ഷിച്ച ഇന്ത്യൻ സൈന്യത്തിന് നന്ദി പറഞ്ഞ് ബാബു. ‘എല്ലാവർക്കും നന്ദി. ബാല സാറിന് നന്ദി. ഇന്ത്യൻ ആർമി കീ ജയ്. ഭാരത് മാതാ കി ജയ് എന്നായിരുന്നു ബാബുവിന്റെ വാക്കുകൾ. ബാബുവിനെ തന്റെ ശരീരത്തോട് സുരക്ഷാ റോപ്പുപയോഗിച്ച് ബന്ധിച്ച് മലമുകളിലെ സുരക്ഷിത സ്ഥാനത്തെത്തിക്കുകയായിരുന്നു ബാല എന്ന സൈനികൻ. അവസാന ഘട്ടത്തിൽ ഇവർക്കൊപ്പം ഒരു സൈനികൻ കൂടി ചേർന്നിരുന്നു.
https://www.facebook.com/Malayalivartha

























