ബ്രേക്ക് ഉള്‍പ്പെടെ വാഹനത്തിന് മറ്റു തകരാറുകൾ ഒന്നുമില്ല! അമിതവേഗവും അശ്രദ്ധയുമാണ് മൂന്നുപേരുടെ ഉയിരെടുത്തത്; ഡ്രൈവര്‍ക്കെതിരേ കേസ്.. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികളില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍

മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കാര്‍ ഡ്രൈവര്‍ ആയൂര്‍ ഇളമാട് ഹാപ്പിവില്ലയില്‍ ശരത്തി(35)നെതിരേ പോലീസ് മനഃപര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ചികിത്സയില്‍ കഴിയുന്ന ശരത്തില്‍നിന്ന് മൊഴിയെടുത്ത ശേഷം കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അടൂര്‍ ബൈപ്പാസില്‍ കരുവാറ്റ പള്ളിക്ക് സമീപം കാര്‍ കനാലിലേക്ക് മറിഞ്ഞത്. ഇളമാട് അമ്പലംമുക്കിലെ അമല്‍ ഷാജിയുടെ വിവാഹവുമായി ബന്ധപ്പെട്ട് വധുവിന് പുടവ നല്‍കാന്‍ ഹരിപ്പാട്ടേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്.
ബ്രേക്ക് ഉള്‍പ്പെടെ വാഹനത്തിന് മറ്റു തകരാറുകളില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു. ബ്രേക്കിന്റെ തകരാര്‍, ടയറുകളുടെ അപാകത, സ്റ്റിയറിങ്ങിലെ പ്രശ്‌നം തുടങ്ങിയ കാരണങ്ങളാലും ഇത്തരത്തില്‍ വാഹനം അപകടത്തില്‍പ്പെടാം. എന്നാല്‍ കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ട കാറിന് ഒരു തകരാറുകളും ഇല്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. മാത്രമല്ല, വാഹനത്തിന് 27 മാസത്തെ പഴക്കമേയുള്ളൂ. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സാണ് വാഹനത്തിനുണ്ടായിരുന്നത്.
ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികളില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആയൂര്‍ സ്വദേശികളായ ശ്രീജ(51) ശകുന്തള(53) ഇന്ദിര(60) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഡ്രൈവര്‍ ശരത്, മരിച്ച ഇന്ദിരയുടെ മകള്‍ ബിന്ദു(36) ബിന്ദുവിന്റെ മകന്‍ അലന്‍(14) എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വരന്റെ അടുത്ത ബന്ധുക്കളടക്കം അപകടത്തില്‍ മരിച്ചതിനാല്‍ വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന അമലിന്റെ വിവാഹം മാറ്റിവെച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
https://www.facebook.com/Malayalivartha






















