ഇത്രയും പ്രതീക്ഷിച്ചില്ല... കക്കാടംപൊയിലില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ ഭാര്യപിതാവിന്റെ ഭൂമിയിലെ തടയണയും റോപ് വേയും ഇന്ന് പൊളിക്കും; അനുമതിയില്ലാതെ കെട്ടിയ തടയണ പൊളിച്ചു നീക്കാന്‍ നേരെത്തെ ഹൈക്കോടതിയും ഓംബുഡ്‌സ്മാനും നിര്‍ദേശിച്ചിരുന്നുവെങ്കിലും അനങ്ങിയില്ല; അവസാനം തീരുമാനമായി

പിവി അന്‍വര്‍ എംഎല്‍എ വീണ്ടും ശ്രദ്ധേയമാകുകയാണ്. തടയണ പൊളിക്കാനായി പല ന്യായങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞ് മാറിയ അന്‍വര്‍ അവസാനം അതിന് തയ്യാറാകുന്നു. കക്കാടംപൊയിലില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ തടയണയും റോപ് വേയും ഇന്ന് പൊളിച്ചു നീക്കും. ഊര്‍ങ്ങാട്ടേരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടപടികള്‍. അനുമതിയില്ലാതെയാണ് നടപടികളെന്ന പ്രദേശവാസികളുടെ പരാതിയിലാണ് ഇപ്പോഴത്തെ നടപടികള്‍.
അനുമതിയില്ലാതെ കെട്ടിയ തടയണ പൊളിച്ചു നീക്കാന്‍ നേരെത്തെ ഹൈക്കോടതിയും ഓംബുഡ്‌സ്മാനും നിര്‍ദേശിച്ചിരുന്നു. 2015-16 കാലയളവിലാണ് കക്കാടംപൊയിലില്‍ പിവി അന്‍വര്‍ തടയണകള്‍ നിര്‍മ്മിച്ചത്. എന്നാല്‍ തടയണ പൊളിക്കാതെ അന്‍വര്‍ മാറി നിന്നിരുന്നു. ഇത് പലപ്പോഴും കോടതിയുടെ വിമര്‍ശനത്തിന് കാരണമായി. ഇനിയും പൊളിച്ചില്ലെങ്കില്‍ നടപടി വരുമെന്ന സാഹചര്യത്തിലാണ് തീരുമാനം.
നേരത്തെ, റസ്‌റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലി വിവാദ തടയണക്ക് കുറുകെ പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവ് സികെ അബ്ദുള്‍ ലത്തീഫ് നിയമവിരുദ്ധമായി കെട്ടിയ റോപ് വെ പൊളിച്ചുനീക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തുമെന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ ഉത്തരവിട്ടിരുന്നു. അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി നടപടിക്രമങ്ങള്‍ ജനുവരി 25ന് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്‌സ്മാന്‍ ഉത്തരവ് നല്‍കിയിരുന്നു.
എന്നാല്‍, രണ്ടാം തവണയും നടപടികള്‍ വൈകിയിരിക്കുകയാണ്. മുമ്പ്, അനധികൃതനിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി നവംബര്‍ 30ന് റിപ്പോര്‍ട്ട് ചെയ്യാനാണ് സെപ്റ്റംബര്‍ 22ന് ഓംബുഡ്‌സ്മാന്‍ ഉത്തരവ് നല്‍കിയത്. എന്നാല്‍ ഈ ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തിലാണ് പിഴ ചുമത്തുമെന്ന മുന്നറിയിപ്പും നല്‍കിയത്. ഓംബുഡ്‌സ്മാന്‍ ഉത്തരവ് ലഭിക്കാന്‍ കാലതാമസമുണ്ടായെന്നും സി കെ അബ്ദുള്‍ ലത്തീഫിന് അയച്ച ആദ്യ രണ്ടു നോട്ടീസും മേല്‍വിലാസക്കാരനില്ലെന്നു പറഞ്ഞ് മടങ്ങുകയായിരുന്നു.
പി.വി. അന്‍വര്‍ എം.എല്‍.എയുടെയും കുടുംബാംഗങ്ങളുടെയും പേരില്‍ മലപ്പുറത്തും കോഴിക്കോട്ടുമുള്ള മിച്ചഭൂമി തിരിച്ചുപിടിക്കല്‍ അഞ്ചു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈകോടതി അടുത്തിടെ നിര്‍ദേശം നല്‍കിയിരുന്നു. ഹരജിക്കാരനെക്കൂടി കേട്ടുവേണം തീരുമാനമെടുക്കാന്‍. നടപടിക്രമങ്ങള്‍ നീളരുതെന്ന് ജസ്റ്റിസ് രാജ വിജയരാഘവന്‍ നിര്‍ദേശിച്ചു. എം.എല്‍.എയും കുടുംബവും ഭൂപരിഷ്‌കരണ നിയമം ലംഘിച്ചതിന് നടപടിയെടുക്കണമെന്ന പരാതി ആറുമാസത്തിനകം തീര്‍പ്പാക്കണമെന്ന മാര്‍ച്ച് 24ലെ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ മലപ്പുറം ജില്ല വിവരാവകാശ കൂട്ടായ്മ കോഓഡിനേറ്റര്‍ കെ.വി. ഷാജി നല്‍കിയ കോടതിയലക്ഷ്യ ഹരജിയാണ് പരിഗണിച്ചത്. സിംഗിള്‍ബെഞ്ച് ഹരജി തീര്‍പ്പാക്കി.
രണ്ട് ജില്ലയിലുമായി അന്‍വറിന്റെയും കുടുംബാംഗങ്ങളുടെയും പേരില്‍ 22.82 ഏക്കറാണുള്ളതെന്ന് താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ ഹൈകോടതിയെ അറിയിച്ചിരുന്നു. ഭൂമി എത്രയെന്ന് തിട്ടപ്പെടുത്താന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നടത്തിയ സിറ്റിങ്ങില്‍ ഇവര്‍ പങ്കെടുക്കാത്തത് കോടതി ചൂണ്ടിക്കാട്ടി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഹരജിക്കാര്‍ അറിയിച്ചതോടെ ഹരജി തീര്‍പ്പാക്കുകയായിരുന്നു.
" f
https://www.facebook.com/Malayalivartha

























