വിനീതയെ നിരന്തരം നിരീക്ഷിച്ചത് ചായക്കടയിലെ തൊഴിലാളി, ആ ഒരൊറ്റ ലക്ഷ്യത്തിനായി തക്കം പാർത്ത് പട്ടാപ്പകൽ ചെടി വിൽപ്പന നടത്തുന്ന കടയിൽ എത്തി, തനിച്ചായിരുന്ന സ്ത്രീയെ കുത്തിമലർത്തി കഴുത്തിലുണ്ടായിരുന്ന നാലരപവന്‍റെ മാല കൈക്കലാക്കി മുങ്ങി, പൊലീസ് സംഘം പ്രതിയെ പിടികൂടിയത് തമിഴ്‌നാട്ടിലെത്തി, അമ്പലമുക്ക് യുവതിയുടെ കൊലപാതകത്തിലെ ചുരുൾ അഴിയുമ്പോൾ......

അമ്പലമുക്ക് യുവതിയുടെ കൊലപാതകത്തിലെ പ്രതി പോലീസ് പിടിയിൽ. തമിഴ്‌നാട് സ്വദേശിയായ രാജേഷാണ് പിടിയിലായത്. പൊലീസ് സംഘം തമിഴ്‌നാട്ടിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. പേരൂര്‍ക്കടയിലെ ഒരു ചായക്കടയിലെ തൊഴിലാളിയായ ഇയാള്‍ക്ക് കൊലപാതകത്തിനിടെ പരിക്കേറ്റിരുന്നു.
പേരൂര്‍ക്കട ആശുപത്രിയിലെ ചികിത്സക്ക് ശേഷമാണ് ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതെന്നാണ് വിവരം. മോഷണത്തിന് വേണ്ടിയായിരുന്നു കൊലപാതകം. മോഷ്ടിച്ച മാല കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.
തിരുവനന്തപുരം അമ്പലമുക്കില്‍ കഴിഞ്ഞ ദിവസം പട്ടാപകലാണ് ചെടി വിൽപ്പന നടത്തുന്ന കടയിലെ ജീവനക്കാരിയെ കുത്തിക്കൊന്ന
നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ചയാണ് അമ്പലമുക്കിലെ കടയ്ക്കുള്ളില്‍ വിനീതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അമ്പലമുക്ക് -കുറവന്‍കോണം റോഡിലെ ചെടികള്‍ വില്‍ക്കുന്ന കടയിലെ ജീവനക്കാരിയായ നെടുമങ്ങാട് സ്വദേശി വിനീതയാണ് കൊല്ലപ്പെട്ടത്.
പുല്ല് വെട്ടുന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ മൂര്‍ച്ചയേറിയ മൂന്ന് കുത്തേറ്റാണ് മരണം സംഭവിച്ചത്. വിനീതയെ അടുത്തറിയാവുന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നത്.3 ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടെങ്കിലും ഞായറാഴ്ച ഒരാള്‍ മാത്രമേ ഉണ്ടാകാറുള്ളൂ.
ഊഴമനുസരിച്ച് വിനീതയ്ക്കായിരുന്നു ഇന്നലത്തെ ഡ്യൂട്ടി.അവധിയായിട്ടും ചെടികള്‍ക്ക് വെള്ളമൊഴിക്കാനെത്തിയ യുവതിയെ 11 മണി വരെ സമീപവാസികള്‍ പുറത്തുകണ്ടിരുന്നു. നഴ്സറിയില്‍ ചെടിവാങ്ങാനെത്തിയവര്‍ ആരെയും കാണാത്തതിനെ തുടര്‍ന്ന് ബോര്‍ഡില്‍ എഴുതിയിരുന്ന നമ്പരില്‍ വിളിച്ചു. വിനീത കടയിലുണ്ടെന്ന് പറഞ്ഞെങ്കിലും ആരും ഇല്ലെന്ന് ചെടിവാങ്ങാനെത്തിയവര്‍ മറുപടി നല്‍കി.
ഇതോടെ സംശയം തോന്നിയ ഉടമസ്ഥന്‍ വിനീതയുടെ ഫോണില്‍ പലവതണ വിളിച്ചെങ്കിലും എടുത്തില്ല.തുടർന്ന് മറ്റൊരു ജീവനക്കാരിയെ ഇവിടേക്ക് പറഞ്ഞയച്ചു. ഇവരെത്തി പരിശോധിച്ചപ്പോഴാണ് നഴ്സറിയുടെ ഇടത് വശം ഇടുങ്ങിയ സ്ഥലത്ത് വളം വയ്ക്കുന്ന സ്ഥലത്ത് ടാര്‍പ്പോളിനടിയില്‍ മൃതദേഹം കണ്ടെത്തിയത്. പിന്നീട് പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി സ്ഥലത്ത് പരിശോധന നടത്തി.
റോഡിനോടു ചേര്‍ന്ന ഒറ്റനില വീട്ടിലാണ് ടാബ്സ് ഗ്രീന്‍ടെക് എന്ന അലങ്കാരച്ചെടികള്‍ വില്‍ക്കുന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപവന്‍റെ മാല കണ്ടെത്താനായില്ല. ഇവരുടെ കൈവശം 25000 രൂപ ഉണ്ടായിരുന്നെന്നും മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
കൊല്ലപ്പെട്ട വിനീത വിജയന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ അസ്വാഭാവികതയൊന്നും കണ്ടെത്താനായിരുന്നില്ല. 38കാരിയുടേത് കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണെന്നും പോലീസ് പറഞ്ഞു . നേരത്തെ പ്രതിയുടെ രേഖാ ചിത്രമടക്കം പോലീസ് പുറത്തുവിട്ടിരുന്നു.
യുവാവ് ഊളമ്പാറ ഭാഗത്തുനിന്ന് പേരൂര്‍ക്കടയില്‍ എത്തി അവിടെ നിന്ന് അമ്പലമുക്ക് ഭാഗത്തേക്ക് വരികയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. ഇയാള്‍ ഇത്രയും ദൂരം കാല്‍നടയായി എത്തിയെന്നാണ് പോലീസ് പറയുന്നത്. കൂടാതെ ഫുള്‍സ്ലീവ് ഷര്‍ട്ട് ധരിച്ചിട്ടുള്ള ഇയാള്‍ ഒരു കൈ പലപ്പോഴും മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
ഇയാളുടെ കൈയിലേറ്റ മുറിവാണ് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നതെന്ന് പോലീസിന് ബോധ്യപ്പെട്ടിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ പുറത്ത് വിടാന്‍ പൊലീസ് തയ്യാറായിരുന്നില്ല. എന്തായാലും പ്രതിയെ കണ്ടെത്തിയതോടെ ഇയാളെ കൂടുതൽ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.
https://www.facebook.com/Malayalivartha

























