മന്ത്രിസഭയുടെ തീരുമാനങ്ങൾ അംഗീകരിക്കാൻ താൻ ബാധ്യസ്ഥനാണ്; മന്ത്രിസഭയുടെ നിര്‍ദേശം അംഗീകരിക്കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടനാബാധ്യതയുണ്ട്; ഓര്‍ഡിനന്‍സ് അംഗീകരിച്ചതുവഴി നിറവേറ്റിയത് ഭരണഘടനാചുമതലയാണ്; തീരുമാനങ്ങൾ എടുക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണ്; ലോകായുക്ത ഓർഡിനൻസിൽ ഒപ്പിട്ടതിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ലോകായുക്ത ഓർഡിനൻസിൽ ഒപ്പിട്ട തീരുമാനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരണമറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് . മന്ത്രിസഭയുടെ തീരുമാനങ്ങൾ അംഗീകരിക്കാൻ താൻ ബാധ്യസ്ഥനാണെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ലോകായുക്ത ഓര്‍ഡിനന്‍സില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു. മന്ത്രിസഭയുടെ നിര്‍ദേശം അംഗീകരിക്കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടനാബാധ്യതയുണ്ട്.
ഓര്‍ഡിനന്‍സ് അംഗീകരിച്ചതുവഴി നിറവേറ്റിയത് ഭരണഘടനാചുമതലയാണ്. തീരുമാനങ്ങൾ എടുക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണെന്നും ഗവർണർ പറഞ്ഞു . ഓർഡിനൻസിൽ ഒപ്പ് വച്ച ശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണം രാഷ്ട്രീയ കേരളം ഉറ്റുനോക്കിയിരുന്നു. ഇപ്പൊൾ അദ്ദേഹത്തിന്റെ പ്രതികരണം വന്നതോടെ ഈ വിഷയത്തിൽ ഒരു ഏകദേശ ധാരണ വന്നിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ ഓർഡിനൻസിൽ ഒപ്പു വയ്ക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും ഒപ്പിട്ട ഗവർണ്ണറുടെ നിലപാട് വളരെയധികം പ്രതിഷേധാർഹമായിരുന്നു .
കോൺഗ്രസ്സും ബിജെപിയും ലോകായുക്ത ഓർഡിനൻസിനെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോൾ ഇതാ ഗവർണ്ണർ തനിക്ക് പറയാനുള്ളത് പറഞ്ഞിരിക്കുകയാണ്. മന്ത്രിസഭയുടെ തീരുമാനങ്ങൾ അംഗീകരിക്കാൻ താൻ ബാധ്യസ്ഥനാണെന്ന ഗവർണ്ണറുടെ ഉത്തരത്തിൽ എല്ലാമുണ്ടെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ . അതേസമയം ലോകായുക്ത നിയമം ഭേദഗതിയിൽ ശക്തമായ നിലപാട് സ്വീകരിച്ച് ഹൈകോടതി രംഗത്ത് വന്നിരുന്നു. ലോകായുക്ത നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ സർക്കാരോ ബന്ധപ്പെട്ട മറ്റ് അധികൃതരോ സ്വീകരിക്കുന്ന തീരുമാനങ്ങൾ ഭേദഗതിക്കെതിരായ ഹർജിയിലെ അന്തിമ തീർപ്പിനു വിധേയമായിരിക്കുമെന്ന് ഹൈക്കോടതി ചൂണ്ടികാണിച്ചിരിക്കുന്നത് .
ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിനെതിരെ തിരുവനന്തപുരം നേമം സ്വദേശി ആർ.എസ്. ശശികുമാർ നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി.പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചായിരുന്നു ഇക്കാര്യം പറഞ്ഞത് . ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരന്റെ ആവശ്യം ഇത് വരെ അനുവദിച്ചില്ല. സർക്കാരിനോടു മറുപടി സത്യവാങ്മൂലം നൽകാൻ നിർദ്ദേശിച്ച കോടതി ഹർജി മാർച്ച് ഏഴിലേക്ക് മാറ്റുകയും ചെയ്തു .ലോകായുക്ത ഓർഡിനൻസ് നിയമോപദേശത്തിന്റെ വെളിച്ചത്തിൽ
അഴിമതിക്കേസിൽ പൊതുസേവകർ കുറ്റക്കാരാണെന്നു കണ്ടെത്തുകയാണെങ്കിൽ അവരെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ ലോകായുക്തക്ക് അധികാരം നൽകുന്ന നിയമവ്യവസ്ഥ നീക്കിയാണ് ഓർഡിനൻസ് പാസാക്കിയിരിക്കുന്നത്. പൊതുസേവകർ അഴിമതിക്കാരാണെന്ന് ലോകായുക്ത കണ്ടെത്തി വിധി പറഞ്ഞാലും അതു നടപ്പാക്കണോയെന്ന് സർക്കാരിനു തന്നെ തീരുമാനിക്കാവുന്നതാണ് .
ഭേദഗതി ലോകായുക്തയെ ദുർബലപ്പെടുത്തുമെന്ന് ഹർജിക്കാരൻ ആരോപിച്ചിരുന്നു. എന്നാൽ ഭേദഗതിയുടെ അടിസ്ഥാനത്തിൽ സർക്കാരും മറ്റും എടുക്കുന്ന തീരുമാനങ്ങൾ ഹർജിയിലെ അന്തിമ വിധിക്കു വിധേയമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ചീഫ് സെക്രട്ടറിയടക്കമുള്ളവർക്ക് നോട്ടീസ് നൽകാനും നിർദ്ദേശം നൽകിയിട്ടുണ്ട് . ലോകായുക്തയുടെ വിധി പരിശോധിക്കുന്ന അപ്പീൽ സംവിധാനമായി സർക്കാർ മാറുന്നത് നീതി നടത്തിപ്പിലുള്ള ഇടപെടലാണെന്നും ഓർഡിനൻസ് റദ്ദാക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട് .
https://www.facebook.com/Malayalivartha

























