ഈ പ്രണയ ദിനത്തിൽ മറ്റൊരു ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം കൂടി, ശ്യാമയെ ജീവിത സഖിയാക്കാനൊരുങ്ങി മനു, ഇരുവരും പത്തുവര്‍ഷത്തിലധികമായി പരസ്പരം അറിയുന്നവർ, ഇത്രയും വര്‍ഷം ഇവര്‍ ഒന്നിക്കാനായി കാത്തിരുന്നത് അന്നത്തെ ആ തീരുമാനം നിറവേറ്റുന്നതിന്......

പ്രണയദിനത്തില്‍ ഒന്നിക്കുകയാണ് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളായ ശ്യാമയും മനുവും. ഇവര്‍ പത്തുവര്‍ഷത്തിലധികമായി പരസ്പരം അറിയുന്നവരാണ്. ടെക്‌നോപാര്‍ക്കില്‍ സീനിയര്‍ എച്ച്.ആര്‍. എക്സിക്യുട്ടീവാണ് തൃശ്ശൂര്‍ സ്വദേശി മനു കാര്‍ത്തിക. സാമൂഹിക സുരക്ഷാ വകുപ്പില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സെല്ലിലെ സ്റ്റേറ്റ് പ്രോജക്‌ട് കോ-ഓര്‍ഡിനേറ്ററും ആക്ടിവിസ്റ്റുമാണ് തിരുവനന്തപുരം സ്വദേശിയായ ശ്യാമ എസ്. പ്രഭ.
ഫെബ്രുവരി 14ന് തിരുവനന്തപുരത്ത് ഇടപ്പഴിഞ്ഞിയില്‍ വെച്ച് ഹിന്ദു ആചാരപ്രകാരമായിരിക്കും ഇവരുടെ വിവാഹം. ഇവരെ ജിവിതത്തിലേക്ക് കൈ പിടിച്ചാനയിക്കാന്‍ ഇരുവരുടെയും വീട്ടുകാരുടെ സാന്നിദ്ധ്യവുമുണ്ട്.
പത്തുവര്‍ഷം മുമ്പാണ് മനു കാര്‍ത്തിക, ശ്യാമയോട് ഇഷ്ടം തുറന്നു പറയുന്നത്. സ്ഥിര ജോലി നേടി, കുടുംബത്തിലെ ഉത്തരവാദിത്വങ്ങളെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രം മതി വിവാഹം എന്നായിരുന്നു അന്നത്തെ തീരുമാനം. അതിന് വേണ്ടിയാണ് ഇത്രയും വര്‍ഷം ഇവര്‍ കാത്തിരുന്നത്. മറ്റ് പല ട്രാന്‍സ്ജെന്‍ഡര്‍ വിവാഹങ്ങളും മുമ്പ് നടന്നിട്ടുണ്ടെങ്കിലും അതൊക്കെ രേഖകളിലെ ആണ്‍പെണ്‍ ഐഡന്റിറ്റി ഉപയോഗിച്ചാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്.
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിത്വത്തില്‍ നിന്നു കൊണ്ട് തന്നെ വിവാഹം ചെയ്യാനാണ് ഇവരുടെ തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ നിയമസാധുതയുണ്ടോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അവരുടെ ഐഡന്റിറ്റിയില്‍ നിന്നുകൊണ്ടുള്ള വിവാഹത്തിന് സാധുത നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ശ്യാമയും മനുവും.
https://www.facebook.com/Malayalivartha

























