രണ്ട് ലക്ഷം രൂപ അടച്ച ശേഷം ചിട്ടി മുടങ്ങി; പണം തിരികെ ആവശ്യപ്പെട്ട് കുന്നത്തുകാല്‍ കെ.എസ്.എഫ്.ഇയില്‍ മധ്യവയസ്കന്റെ ആത്മഹത്യ ഭീഷണി; കരുമാനൂര്‍ സ്വദേശിയെ കസ്റ്റഡിയിൽ എടുത്ത് പോലീസ്

ചിട്ടി മുടങ്ങിയതിനെ തുടര്‍ന്ന് അടച്ച പണം തിരികെ ആവശ്യപ്പെട്ട് കുന്നത്തുകാല്‍ കെ.എസ്.എഫ്.ഇയില്‍ മധ്യവയസ്കന്റെ ആത്മഹത്യ ഭീഷണി. പളുകള്‍ കരുമാനൂര്‍ സ്വദേശി റോബര്‍ട്ട് രാജ് (58) ആണ് പെട്രോളുമായെത്തി ആത്മഹത്യ ഭീഷണി മുഴക്കിയത്.
റോബര്‍ട്ട് 100 മാസത്തെ ചിട്ടിയില്‍ ചേര്‍ന്നിരുന്നു. രണ്ട് ലക്ഷം രൂപ അടച്ച ശേഷം ചിട്ടി മുടങ്ങി. പലതവണ മക്കളുടെ വിദ്യാഭ്യാസ ചെലവിന് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും മടക്കി നല്‍കാന്‍ കെ.എസ്.എഫ്.ഇ അധികൃതര്‍ തയാറായില്ല. ചിട്ടി തീരാതെ പണം നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു അധികൃതര്‍. ബുധനാഴ്ച ഉച്ചക്കുശേഷം മൂന്നു മണിയോടെയാണ് 10 ലിറ്റര്‍ പെട്രോളുമായി എത്തി മാനേജറുടെ മുറിയില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മൃതുല്‍ കുമാര്‍ റോബര്‍ട്ടിന്‍റെ കൈയിലുണ്ടായിരുന്ന പെട്രോള്‍ തട്ടിതെറിപ്പിച്ചശേഷം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. അപകടസാധ്യത മുന്നില്‍ കണ്ട് പുറത്ത് ഫയര്‍ ഫോഴ്‌സും എത്തിയിരുന്നു. റോബര്‍ട്ടിനെ വെള്ളറട പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു.
https://www.facebook.com/Malayalivartha




















