കെടി ജലീലിനെ മൂലയ്ക്കിരുത്തി കുഞ്ഞാലിക്കുട്ടിയെ ഒപ്പം ചേർക്കാനാണ് സിപിഎം ശ്രമിക്കുന്നത്; ലീഗിനെ എൽഡിഎഫിലെടുക്കാനുള്ള അണിയറ നീക്കങ്ങൾ നടക്കുന്നുണ്ട്; ജലീലിനെ അവർ അടുത്ത് തന്നെ കരിവേപ്പില പോലെ വലിച്ചെറിയും;കേരളത്തിലുള്ളത് മുസ്ലിംലീഗിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന ഭരണകൂടമെന്ന് കെ.സുരേന്ദ്രൻ

മുസ്ലിംലീഗിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന ഭരണകൂടമാണ് കേരളത്തിലുള്ളതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കാവന്നൂരിൽ പീഡിപ്പിക്കപ്പെട്ട ഇരയോടുള്ള ഭരണകൂട നീതി നിഷേധത്തിനെതിരെ ബിജെപി മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെടി ജലീലിനെ മൂലയ്ക്കിരുത്തി കുഞ്ഞാലിക്കുട്ടിയെ ഒപ്പം ചേർക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
ലീഗിനെ എൽഡിഎഫിലെടുക്കാനുള്ള അണിയറ നീക്കങ്ങൾ നടക്കുന്നുണ്ട്. എആർ നഗർ ബാങ്ക് കേസ്, ചന്ദ്രിക കേസ്, പാലാരിവട്ടം പാലം അഴിമതി തുടങ്ങിയ ലീഗിനെതിരായ കേസുകളെല്ലാം സിപിഎം ഒത്തുതീർപ്പാക്കിയതാണ്. ജലീലിനെ അവർ അടുത്ത് തന്നെ കരിവേപ്പില പോലെ വലിച്ചെറിയും. സിപിഎമ്മിൽ ആരെ അരിയിട്ട് വാഴിക്കാനാണ് നീക്കമെന്ന് പാർട്ടി സമ്മേളനം കഴിഞ്ഞപ്പോൾ എല്ലാവർക്കും മനസിലായി.
അഞ്ച് കൊല്ലത്തിനപ്പുറം അധികാരമില്ലാതെ പിടിച്ചു നിൽക്കാൻ ലീഗിന് സാധിക്കില്ല. മുസ്ലിംലീഗ് ഒന്നാംതരം കച്ചവട പാർട്ടിയാണ്. കേരളത്തിൽ രാഹുൽ ഗാന്ധിക്ക് പച്ചപരവതാനി വിരിക്കുന്ന ലീഗ് യുപിയിൽ കോൺഗ്രസിനെ കൈവിട്ട് ഒവൈസിയുടെ കൂടെ കൂടിയിരിക്കുകയാണ്. അധിക കാലം മുസ്ലിംലീഗിന് കോൺഗ്രസിനെ സഹിക്കാനാവില്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗ് മത്സരിക്കാത്ത മണ്ഡലങ്ങളിൽ ലീഗിന്റെ വോട്ട് ലഭിച്ചത് ഇടതുപക്ഷത്തിനാണ്. മലപ്പുറത്ത് ലീഗും സിപിഎമ്മും ഒരേ താത്പര്യമാണ് സംരക്ഷിക്കുന്നത്. പാർശ്വവത്ക്കരിക്കപ്പെട്ടവർക്ക് നീതിയില്ലാത്ത സ്ഥലമായി മലപ്പുറം മാറിയെന്നും സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ 6 വർഷത്തിനിടെ സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമങ്ങളുണ്ടായ സംസ്ഥാനം കേരളമാണ്. കേരളത്തിലെ ക്രമസമാധാനം സമ്പൂർണമായി തകർന്നു. ഒരു സ്ത്രീപീഡന കേസും പിണറായി വിജയന്റെ കാലത്ത് തെളിഞ്ഞിട്ടില്ല. പൊലീസിനെ രാഷ്ട്രീയ താത്പര്യത്തിന് അനുസരിച്ച് കയറൂരി വിട്ടിരിക്കുകയാണ്. മലപ്പുറത്തെ പീഡന കേസിൽ ഇടപെട്ട യുവമോർച്ച പ്രവർത്തകരോട് നിങ്ങൾക്കെന്താ ഇതിൽ കാര്യം എന്നാണ് കേസ് അന്വേഷിക്കുന്ന പൊലീസ് ഓഫീസർ ചോദിച്ചത്. ക്രൂരപീഡനത്തിന് ഇരയായ പെൺകുട്ടിയേയും അമ്മയേയും സന്ദർശിക്കാത്ത മലപ്പുറത്തെ ജനപ്രതിനിധികൾക്ക് മനസാക്ഷിയില്ലാതായിരിക്കുന്നു.
ചെറിയ ചെറിയ സംഭവങ്ങൾ പോലും വലിയ വാർത്തയാകുമ്പോൾ എന്തുകൊണ്ടാണ് ഇത്രയും വലിയ ക്രൂരത കാവന്നൂരിൽ നടന്നിട്ടും വാർത്തായാകാതെ പോയതെന്ന് മനസിലാകുന്നില്ല. കുടുംബത്തെ ഏറ്റെടുക്കാൻ ബിജെപി സജ്ജമാണ്. എന്നാൽ സർക്കാർ നിലപാട് വ്യക്തമാക്കുന്നില്ല. ഒരു 10 ലക്ഷം രൂപയെങ്കിലും ആ കുടുംബത്തിന് അനുവദിക്കാൻ പിണറായി വിജയൻ തയ്യാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് രവി തേലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി.ആർ. രശ്മിൽ നാഥ്, ബിജെപി എ. നാഗേഷ് എന്നിവർ സംസാരിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ സിജിശങ്കർ, കെ. ജനചന്ദ്രൻ മാസ്റ്റർ, കെ. രാമചന്ദ്രൻ, ഗീതാ മാധവൻ, എൻ. ശ്രീ പ്രകാശ്, കെ.കെ. സുരേന്ദ്രൻ, ടി.പി. സുൽഫത്ത്, മേഖലാ ജനറൽ സെക്രട്ടറി എം. പ്രേമൻ മാസ്റ്റർ, മേഖലാ വൈസ് പ്രസിഡന്റ് ടി.കെ. അശോക് കുമാർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ രാജീവ് കല്ലം മുക്ക്, എൻ. അനിൽ കുമാർ, ജില്ലാ സെക്രട്ടറി ബീനാ സന്തോഷ്, ജില്ലാ ട്രഷറർ ബാബുരാജ് മാസ്റ്റർ, യുവമോർച്ച സംസ്ഥാന സെക്രട്ടറി ശിതുകൃഷ്ണ എന്നിവർ പങ്കെടുത്തു.
https://www.facebook.com/Malayalivartha























