20 വർഷത്തെ മത്സ്യബന്ധന ജീവിതത്തിൽ ഇത് ആദ്യം! രാവിലെ ഉറക്കമുണർന്നപ്പോൾ തോക്കിൻ മുനയിൽ, മീൻ തേടി സഞ്ചരിച്ചത് 1600ലധികം കിലോമീറ്ററുകൾ അകലെ ഈസ്റ്റ് ആഫ്രിക്കയിലെ സീഷെൽസിൽ, പോലീസ് പിടിയിലായ ജോണിയും തോമസും പറയുന്നത് തോക്കിൻ മുനയിലെ 16 ദുരിത ദിവസങ്ങളുടെ കഥ.. ജോണിക്കും തോമസിനും ഇത് രണ്ടാം ജന്മം....

ഇക്കഴിഞ്ഞ ആറിനാണ് സമുദ്രാതിർത്തി ലംഘിച്ചതിന് അഞ്ച് ട്രോളറുകളിലായി കൊച്ചിയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും മത്സ്യബന്ധനത്തിന് പോയ 61 അംഗ സംഘം കിഴക്കൻ ആഫ്രിക്കൻ ദ്വീപായ സീഷെൽസിൽ പിടിയിലാകുന്നത്. ഇവരിൽ രണ്ട് മലയാളികളും ഉണ്ടായിരുന്നു. മീൻ തേടി 1600ലധികം കിലോമീറ്ററുകളാണ് തങ്ങൾ സഞ്ചരിച്ചതെന്നും ഈസ്റ്റ് ആഫ്രിക്കയിൽ നിന്ന് സീഷെൽസിൽ നിന്ന് 2 മണിക്കൂർ കൊണ്ട് പിടിച്ച 20ലക്ഷത്തിലധികം രൂപയുടെ സ്രാവുകൾ പൊലീസ് പിടിച്ചെടുത്തെന്നും കഴിഞ്ഞദിവസം വിഴിഞ്ഞത്ത് മടങ്ങിയെത്തിയ ജോണിയും തോമസും പറഞ്ഞു.
' സീഷെൽസിലെ ജനങ്ങൾ നല്ല രീതിയിലാണ് പെരുമാറിയത്. ബ്രഡും മുട്ടയും ചോറും കഴിക്കാൻ നൽകി. ജയിലിൽ സൗകര്യം കുറവായതിനാൽ ബോട്ടിൽ തന്നെ തുടരാൻ ഉദ്യോഗസ്ഥർ നിർദേശിച്ചു. ഫോണുകൾ പിടിച്ചെടുത്തതിനാൽ വീട്ടുകാരോട് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. ചെന്നൈയിലെത്തിയ ശേഷമാണ് ഫോൺ കിട്ടിയത്. ഇത്രയും വേഗം തിരികെയെത്താൻ കഴിയുമെന്ന് പ്രതീക്ഷിച്ചില്ല. സഹായിച്ച എല്ലാവർക്കും നന്ദി ' എന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇവരുടെയും മോചനത്തിന് ഇടപെട്ട എല്ലാവർക്കും നന്ദി പറഞ്ഞ് കുടുംബാംഗങ്ങൾ.
സീ ഷെൽസിൽ തങ്ങൾക്ക് ഏറെ സഹായകമായത് ലോക മലയാളി ഫെഡറേഷന്‍റെ പ്രവർത്തകരാണെന്ന് ഇവർ പറയുന്നു.18 ലക്ഷം രൂപയോളം കടം ഉള്ളതിനാലാണ് തോമസ് ഉൾക്കടൽ മത്സ്യബന്ധനത്തിന് പോകുന്നത്. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് കടങ്ങൾ കുറവ് കുറച്ചായി തീർക്കാൻ ആണ് ശ്രമം. കടൽ പണികൾ കഴിഞ്ഞു വിശ്രമിച്ച തങ്ങൾ രാവിലെ കണ്ണ് തുറക്കുമ്പോൾ കാണുന്നത് തോക്കുമായി തങ്ങളെ വളഞ്ഞ സീ ഷെൽസ് പൊലീസ് ബോട്ടുകളാണെന്ന് തോമസ് പറയുന്നു.
പൊടുന്നനെ തോക്കുകൾ ഏന്തിയ പൊലീസുകാർ മത്സ്യബന്ധന ബോട്ടുകളിലേക്ക് ചാടി കയറി എല്ലാവരെയും തോക്കിൻ മുനയിലാക്കിയെന്ന് തോമസ് ഞെട്ടലോടെ പറയുന്നു. ഇതോടെ തങ്ങളുടെ ജീവിതം തന്നെ അവസാനിച്ചു എന്നും കുടുംബത്തെ ആര് സംരക്ഷിക്കും എന്ന ഭയം ആയിരുന്നു മനസ്സിൽ വന്നത്. ബോട്ട് മുഴുവൻ അരിച്ചുപെറുക്കി തങ്ങൾ മത്സ്യബന്ധനത്തിന് എത്തിയതാണെന്ന് ബോധ്യമായ ശേഷമാണ് ഇരിക്കാൻ പോലും പൊലീസ് സമ്മതിച്ചത്.
ഒരു ദിവസത്തിന് ശേഷമാണ് ഇവരെ കരയിൽ കൊണ്ട് പോകുന്നത്. കരയിൽ എത്തിയ ഉടനെ മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ച് വെച്ചു. ഇതോടെ വീട്ടുകാരുമായി ബന്ധപെടാൻ വേറെ വഴിയില്ലാതെ ആയി. പക്ഷേ നല്ലരീതിയിൽ ആണ് സീഷെൽസ് പൊലീസ് തങ്ങളോട് പെരുമാറിയതെന്ന് ഇരുവരും പറയുന്നു.
ശാരീരിക ഉപദ്രവങ്ങൾ ഒന്നും ഉണ്ടായില്ല. കൃത്യമായി മൂന്ന് നേരവും ഭക്ഷണം എത്തിച്ചു. ശ്രീലങ്കയിൽ നിന്ന് എത്തിയ നിരവധി മത്സ്യത്തൊഴിലാളികൾ രണ്ട് വർഷത്തിലേറെയായി സീ ഷെൽസിലെ ജയിലിൽ കഴിയുന്നുണ്ടെന്നും ഇത് കണ്ടതോടെ തങ്ങളുടെയും അവസ്ഥ ഇത് തന്നെ ആകുമെന്ന് ഭയന്നിരുന്നതായും തോമസ് പറയുന്നു. മൂന്ന് പെൺമക്കൾ അടങ്ങുന്ന തന്‍റെ കുടുംബം ഏക ആശ്രയമാണ് തോമസ്. ജീവിതം അവസാനിച്ചു എന്നാണ് കരുതിയത്.
വീട്ടുകാരുമായി ബന്ധപെടാൻ കഴിയാതെ ഇരുന്നത് കൂടുതൽ ആശങ്ക ഉണ്ടാക്കി. എന്നൽ സംഭവം അറിഞ്ഞെത്തിയ സീ ഷെൽസ് ലോക മലയാളി ഫെഡറേഷന്‍റെ പ്രവർത്തകരുടെ ഇടപെടലിൽ അവരുടെ ഫോണുകളിൽ നിന്ന് തന്നെ വീട്ടിലേക്ക് വിളിക്കാൻ അവസരം ഉണ്ടായി.
പെട്ടെന്നൊരു സുപ്രഭാതത്തിൽ ഇരുവരും മറ്റൊരു രാജ്യത്തെ പൊലീസിന്‍റെ പിടിയിലായ വാർത്ത കേട്ട് എന്ത് ചെയ്യണം എന്ന് അറിയാതെ ഞെട്ടലിൽ ആയിരുന്നു തങ്ങളെന്ന് തോമസിൻ്റെ ഭാര്യ റീനയും ജോണിയുടെ ഭാര്യ ജൻസിയും പറഞ്ഞു പറയുന്നു. വാർഡ് കൗൺസിലർ തങ്ങൾക്ക് ഒപ്പം സഹോദരനെ പോലെ ഉണ്ടായിരുന്നു എന്ന് കുടുംബങ്ങൾ പറയുന്നു. ലോക മലയാളി ഫെഡറേഷൻ പ്രവർത്തകർ കൃത്യമായി വിവരങ്ങൾ തങ്ങളെ വിളിച്ച് അറിയിക്കുനുണ്ടയിരുന്നു.
സർക്കാരിന്റെ ഭാഗത്ത് നിന്നും ഇരുവരുടെയും മോചനത്തിന് കാലതാമസം ഇല്ലാതെ സഹായം ലഭിച്ചുവെന്നും ഇവർക്കും തങ്ങൾക്കൊപ്പം നിന്ന മാധ്യമ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായും കുടുംബാംഗങ്ങൾ പറഞ്ഞു. ജോണിയും തോമസും മത്സ്യബന്ധനത്തിന് പോയ ബോട്ടിന്‍റെ ഉടമയും ക്യാപ്റ്റനും കൂടിയായ കുപ്ളിൻ ഉൾപ്പടെ അഞ്ചുപേർ ഇപ്പോഴും സീ ഷെൽസ് പൊലീസ് കസ്റ്റഡിയിൽ ആണ്.
https://www.facebook.com/Malayalivartha