'എന്റെയീ കുഞ്ഞുങ്ങള്‍ എവിടേയ്ക്ക് പോകും സാറേ.... ഞാനെങ്ങനെ സമാധാനത്തോടെ ഈ ലോകം വിട്ടുപോകും... ഇപ്പോള്‍ ജനത്തെ കാണുമ്പോള്‍ ഭയമാണ്, ഉറക്കമില്ല...' ചെങ്ങന്നൂരിൽ സന്ദർശനം നടത്തിയ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുന്നില്‍ പരാതിയുമായി പൊട്ടിക്കരഞ്ഞ് വൃദ്ധ! കെ റെയില്‍ വരില്ലെന്ന് ദൈവത്തെ സാക്ഷിയാക്കി സമാധാനിപ്പിച്ച് രമേശ് ചെന്നിത്തല
സിൽവർലൈൻ പദ്ധതിയ്‌ക്കെതിരെ കേരളമൊട്ടാകെ വ്യാപക പ്രതിഷേധം തുടരുകയാണ്. ദിനവും കല്ലുകൾ കൊണ്ടെത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുക്കുകയാണ് ജനം. പ്രതിഷേധം കണക്കുമ്പോഴും തെല്ലനങ്ങാതെ ഉദ്യോഗസ്ഥരും മുന്നോട്ട് തന്നെ നീങ്ങുകയാണ്. ഇതിനിടെ ചെങ്ങന്നൂരിൽ സന്ദർശനം നടത്തിയ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുന്നില്‍ പരാതിയുമായി പൊട്ടിക്കരഞ്ഞ് വൃദ്ധ എത്തുകയുണ്ടായി.
92വയസുകാരിയായ ഏലിയാമ്മ വർഗീസാണ് കെ റെയില്‍ സംബന്ധിച്ച ആശങ്ക പങ്കുവയ്ക്കുന്നതിനിടെ രമേശ് ചെന്നിത്തലയ്ക്ക മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് എത്തിയത്. ‘ഞങ്ങള്‍ക്ക് കെടപ്പാടമില്ലാതെ ആയിപ്പോയി, ഞാനെങ്ങനെ സമാധാനത്തോടെ ഈ ലോകം വിട്ടുപോകും’- എന്ന ആശങ്കയാണ് ഏലിയാമ്മ രമേശ് ചെന്നിത്തലയോട് പങ്കുവച്ചത്.
'എന്റെയീ കുഞ്ഞുങ്ങള്‍ എവിടേയ്ക്ക് പോകും സാറേയെന്നും ഞാനെങ്ങനെ സമാധാനത്തോടെ ഈ ലോകം വിട്ടുപോകും' എന്നും പൊട്ടിക്കരച്ചിലോടെയല്ലാതെ പറയാന്‍ ഏലിയാമ്മയ്ക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ ജനത്തെ കാണുമ്പോള്‍ ഭയമാണ്, ഉറക്കമില്ലെന്നും ഈ വൃദ്ധ മാതാവ് ആശങ്ക പങ്കുവച്ചതോടെ സമാധാനിപ്പിക്കാന്‍ കണ്ടുനിന്നവരും ബുദ്ധിമുട്ടുകയായിരുന്നു. കെ റെയില്‍ വരില്ലെന്ന് ദൈവത്തെ സാക്ഷിയാക്കി സമാധാനിപ്പിച്ച ശേഷമാണ് രമേശ് ചെന്നിത്തല ഇവിടെ നിന്ന് മടങ്ങിയത്. പിന്നാലെ കെ റെയിലിൽ സർക്കാരിന് യു ടേൺ എടുക്കേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
അതോടൊപ്പം തന്നെ കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ വമ്പൻ പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. കെ റെയിൽ പ്രതിഷേധങ്ങളിൽ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ക്രമസമാധാന പാലനം ഉറപ്പിക്കാനുള്ള ഇടപെടൽ ഉണ്ടാകുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കുകയുണ്ടായി.
ക്രമസമാധാനം തകർന്നാൽ ജനങ്ങളുടെ വിശ്വാസം നഷ്ടമാകുമെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടുകയിരുന്നു . എന്നാൽ സർക്കാർ ഭരണ കാര്യങ്ങളിൽ ഇടപെടലിനില്ല. സർക്കാരിനുള്ള നിർദ്ദേശം മാധ്യമങ്ങളിലൂടെ പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും ഗവർണർ ദില്ലിയിൽ വച്ച് പ്രതികരിക്കുയുണ്ടായി.
എന്നാൽ നേരത്തെയും അദ്ദേഹം കെ റെയിലിനെ കുറിച്ച് തന്റെ അഭിപ്രായം പറഞ്ഞിരുന്നു . ജനവികാരത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. സംസ്ഥാന ഭരണകർത്താക്കൾ ഇത്തരം വിഷയങ്ങളെക്കുറിച്ച് ബോധവാൻമാരാണ്. അവർ യുക്തമായ തീരുമാനമെടുക്കും. കെ-റെയിൽ വിഷയത്തിൽ ഇടപെടില്ല. സർക്കാരിന് ഉപദേശം നൽകുകയും അവരെ പ്രോത്സാഹിപ്പിക്കുകയുമാണ് തന്റെ ജോലിയെന്നും ഗവർണർ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha