കേസിന്റെ നിര്‍ണായക ഘട്ടത്തില്‍ കൂറുമാറിയ സാക്ഷികള്‍ക്കെതിരെ അന്വേഷണസംഘം കടുത്ത നടപടികളിലേക്ക്... വധ ഗൂഢാലോചന കേസിൽ 'വിഐപി' ശരത് ആറാം പ്രതി; ഇന്നത്തെ ചോദ്യം ചെയ്യല്‍ നിർണായകം...

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിചേര്‍ക്കും. കേസിന്റെ തുടക്കം മുതല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരായിരുന്നു ദിലീപിന്റെ സുഹൃത്തും ആലുവയിലെ വ്യവസായിയുമായ ശരത്ത്. എന്നാല്‍ ഇയാളെ ഗൂഢാലോചന കേസില്‍ പ്രതിയാക്കിയിരുന്നില്ല. കഴിഞ്ഞ ദിവസം ഇയാളെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് പ്രതി ചേര്‍ക്കാനുള്ള നീക്കം നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ശരത്തിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരുമെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ വിഐപി എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണ് ശരത്. കേസില്‍ ആറാം പ്രതിയായാണ് ശരത്തിന്റെ പേര് ചേര്‍ക്കുക. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ശരത്തിനെ ക്രൈം ബ്രാഞ്ച് കളമശ്ശേരിയിലെ ഓഫീസില്‍ വച്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശരത്തിനെ പ്രതിചേര്‍ക്കാനുള്ള തീരുമാനം പുറത്ത് വരുന്നത്. ആറ് പ്രതികളുള്ള കേസില്‍ തിരിച്ചറിയപ്പെടാത്ത വ്യക്തി എന്ന നിലയിയിരുന്നു ആറാം പ്രതിയെ രേഖപ്പെടുത്തിയിരുന്നത്. ഈ സ്ഥാനത്തേക്കാണ് ഇപ്പോള്‍ ശരത്തിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ച് നല്‍കിയത് ഒരു വിഐപി ആയിരുന്നു എന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ഈ വിഐപി ശരത് ആണ് എന്ന് പിന്നീട് തിരിച്ചറിഞ്ഞിരുന്നതായും ബാലചന്ദ്രകുമാര്‍ പ്രതികരിച്ചിരുന്നു.
ഗൂഢാലോചന കേസില്‍ കഴിഞ്ഞ ദിവസം ആറ് മണിക്കൂറായിരുന്നു അന്വേഷണ സംഘം ശരത്തിനെ ചോദ്യം ചെയ്തത്. എന്നാല്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ തള്ളുന്ന നിലപാടാണ് ഇയാള്‍ സ്വീകരിച്ചത് എന്നാണ് വിവരം. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപുമായി തനിക്ക് അടുത്ത സൗഹൃദമുണ്ടെന്ന് 'വിഐപി' എന്ന് അറിയപ്പെടുന്ന ശരത്ത് അന്വേഷണ സംഘത്തെ അറിയിച്ചെങ്കിലും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. തന്റെ കൈയ്യില്‍ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. ബാലചന്ദ്രകുമാറിന്റെ മൊഴികള്‍ കളവാണ്. ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയതിനെ കുറിച്ച് അറിയില്ലെന്നും ശരത്ത് ചോദ്യം ചെയ്യലില്‍ അന്വേഷണസംഘത്തോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗര്‍ വിന്‍സെന്റിനെതിരെ അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വ്യാജ മൊഴി നല്‍കാന്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് സാഗര്‍ നല്‍കിയത് കള്ള പരാതിയാണെന്നും പിന്നില്‍ ദിലീപിന്റെ സ്വാധീനമുണ്ടെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ് അങ്കമാലി ജെഎഫ്എം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സാഗറിനെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ബൈജു പൗലോസ് വ്യക്തമാക്കി.
കേസില്‍ എട്ടാം പ്രതി ദിലീപിന്റെ സ്വാധീനത്തിനു വഴങ്ങിയാണ് സാഗര്‍ മൊഴിമാറ്റിയത്. ദിലീപിന്റെ സഹോദരന്‍ അനൂപും കാവ്യാമാധവന്റെ ഡ്രൈവര്‍ സുനീറൂം അഭിഭാഷകരും ചേര്‍ന്നാണ് സാഗറിനെ സ്വാധീനിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേസിലെ മറ്റൊരു സാക്ഷി ശരത് ബാബുവിന്റെ മൊഴിമാറ്റാന്‍ സാഗര്‍ ശ്രമിച്ചതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ടെലിഫോണ്‍ രേഖകള്‍ അടക്കം ലഭിച്ച സാഹചര്യത്തിലാണ് വീണ്ടും സാഗറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നും അങ്കമാലി ജെ എഫ് എം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസിലെ മുഖ്യ സാക്ഷിയായ സാഗര്‍ നടിക്കെതിരെ ആക്രമണം നടക്കുമ്പോള്‍ കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു. കേസില്‍ പ്രതി വിജീഷ് ലക്ഷ്യയില്‍ എത്തിയത് കണ്ടതായി പൊലീസിന് മൊഴി നല്‍കിയ സാഗര്‍, പിന്നീട് കോടതിയില്‍ മൊഴി മാറ്റുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ എത്തിച്ചാണ് സാഗറിനെ ദിലീപിന്റെ സംഘം മൊഴി മാറ്റിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലില്‍ കാവ്യാമാധവന്റെ ഡ്രൈവര്‍ സുനീറും സാഗറും താമസിച്ചതിന്റെ രേഖകള്‍ പുറത്ത് വിട്ടിരുന്നു. ദിലീപിന്റെ സ്വാധീനത്തിനു വഴങ്ങിയാണ് സാഗര്‍ മൊഴിമാറ്റിയതെന്ന് തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകളും ടെലിഫോണ്‍ രേഖകളും ലഭിച്ചതായി അന്വേഷണ സംഘത്തിലവന്‍ ബൈജു പൗലോസ് കോടതി അറിയിച്ചു. കേസിന്റെ നിര്‍ണായക ഘട്ടത്തില്‍ കൂറുമാറിയ സാക്ഷികള്‍ക്കെതിരെ അന്വേഷണസംഘം കടുത്ത നടപടികളിലേക്ക് പോകുന്നതിന്റെ സൂചനകളാണ് സാഗറിനെതിരെയുള്ള റിപ്പോര്‍ട്ടിലൂടെ പുറത്ത് വരുന്നത്.
https://www.facebook.com/Malayalivartha