എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ ശേഷം അക്രമിസംഘം രക്ഷപ്പെടാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന കാര്‍ കഞ്ചിക്കോട്ട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി... പ്രതികള്‍ തമിഴ്‌നാട്ടിലേക്കു കടന്നെന്ന സൂചനയെത്തുടര്‍ന്ന് അന്വേഷണ സംഘം തിരച്ചില്‍ ഊര്‍ജ്ജിതമാക്കി

എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ ശേഷം അക്രമിസംഘം രക്ഷപ്പെടാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന കാര്‍ കഞ്ചിക്കോട്ട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
പ്രതികള്‍ തമിഴ്‌നാട്ടിലേക്കു കടന്നെന്ന സൂചനയെത്തുടര്‍ന്ന് അന്വേഷണ സംഘം തിരച്ചില്‍ നടത്തുകയാണ്. വാഹന ഉടമയെ കണ്ടെത്താനുള്ള ശ്രമവും തുടരുന്നു. രണ്ടു കാറുകളിലെത്തിയ കൊലയാളിസംഘം കൊലപാതകത്തിനു ശേഷം ഒരു കാര്‍ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു.
അതേസമയം, സുബൈറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് എഫ്ഐആറില്‍. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘടിത ആക്രമണമാണ് നടന്നിട്ടുള്ളത്. സംഭവത്തില്‍ ആസൂത്രണവുമുണ്ട്. അഞ്ചുപേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായാണ് പൊലീസിനു ലഭിച്ച സൂചനകള്‍.
എന്നാല്‍ ആരെയും എഫ്‌ഐആറില്‍ പ്രതിചേര്‍ത്തിട്ടില്ല. സുബൈറിന്റെ പിതാവ് അബൂബക്കറിന്റെ മൊഴിയുെട അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍. ഇന്നു രാവിലെ പത്തു മണിയോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍തുടങ്ങും. വൈകിട്ട് എലപ്പുള്ളിയിലാണ് കബറടക്കം നടക്കുക.
അതേസമയം എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ അക്രമിസംഘം അദ്ദേഹത്തെ ഇടിച്ചുവീഴ്ത്താന്‍ ഉപയോഗിച്ച കാറിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് മുന്‍പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ പിതാവ് അറുമുഖന്‍. അക്രമിസംഘം കൊലപാതകത്തിന് ഉപയോഗിച്ചത് സഞ്ജിത്തിന്റെ കാറാണെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍, സഞ്ജിത്ത് കൊല്ലപ്പെടും മുന്‍പ് തന്നെ കാര്‍ വര്‍ക്ഷോപ്പിലായിരുന്നുവെന്നും മകന്റെ മരണത്തിന് ശേഷം കാറിനെക്കുറിച്ച് അന്വേഷിക്കാന്‍ പോയില്ലെന്നുമാണ് പിതാവ് പറയുന്നത്.
'കാര്‍ എവിടെ എന്ന് സഞ്ജിത്തിനോട് ചോദിച്ചപ്പോള്‍ റിപ്പയറിങ്ങിനായി വര്‍ക്ഷോപ്പില്‍ കൊടുത്തിരുന്നുവെന്നാണ് പറഞ്ഞത്. ഏത് വര്‍ക്ക്ഷോപ്പില്‍ എന്ന് ചോദിച്ചപ്പോള്‍ പാലക്കാടുള്ള ഒരു വര്‍ക്ക്ഷോപ്പില്‍ എന്ന് മാത്രമാണ് മകന്‍ പറഞ്ഞതെന്നും ആറുമുഖന്‍ പറയുന്നു. കോഴിക്കോട് രജിസ്‌ട്രേഷനിലുള്ള കെഎല്‍ 11 എ.ആര്‍ 641 നമ്പര്‍ കാറാണ് കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha





















