നടിയെ ആക്രമിച്ച കേസില്‍ കോടതിയെയും അന്വേഷണ സംഘത്തെയും വകവയ്ക്കാതെ ദിലീപും സംഘവും... അന്വേഷണ സമയപരിധി തീരാന്‍ പ്രതിഭാഗം ബോധപൂര്‍വ്വം ശ്രമിക്കുന്നതായി പൊലീസിന്റെ സംശയം

നടിയെ ആക്രമിച്ച കേസില്‍ കോടതിയെയും അന്വേഷണ സംഘത്തെയും വകവയ്ക്കാതെ ദിലീപും സംഘവും. നോട്ടീസ് ലഭിച്ചിട്ടും കാവ്യാമാധവനും അനൂപും സുരാജും ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. ഇത് അന്വേഷണ സമയപരിധി തീരാന്‍ പ്രതിഭാഗം ബോധപൂര്‍വ്വം ശ്രമിക്കുന്നതായാണ് പൊലീസിന്റെ സംശയം. തുടരന്വേഷണത്തിന് കോടതി നല്‍കിയ സമയപരിധി അവസാനിക്കാന്‍ ഇരിക്കെയാണ് കേസിലെ എട്ടാം പ്രതി ദിലീപും ബന്ധുക്കളും അന്വേഷണ സംഘത്തെ വട്ടം കറക്കുന്നത്. പലതവണ ആവശ്യപ്പെട്ടിട്ടും കാവ്യാമാധവനും ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. ഗതികെട്ടാണ് ഇരുവരുടെയും വീട്ടുപടിക്കല്‍ നോട്ടീസ് പതിച്ചതെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു. മൂന്നു പേര്‍ക്കെതിരെയും നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചെങ്കിലും, ചോദ്യം ചെയ്യലിലെ അനിശ്ചിതത്വം അവസാനിച്ചിട്ടില്ല.സാക്ഷികളെ മൊഴി മാറ്റാന്‍ അനൂപും സുരാജും നേരിട്ട് ഇടപെട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. തെളിവായി ടെലിഫോണ്‍ സംഭാഷണങ്ങളും രേഖകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. സമയപരിധി അവസാനിക്കുമ്പോള്‍ കോടതിയില്‍ നല്‍കേണ്ട ഇടക്കാല റിപ്പോര്‍ട്ടില്‍ ചോദ്യം ചെയ്യലില്‍ ലഭിക്കുന്ന വിവരങ്ങളും ഉള്‍പ്പെടുത്തണം.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷികൾക്ക് മൊഴി പഠിപ്പിച്ച് കൊടുക്കുന്നതിന്റെ ഓഡിയോ സായ് ശങ്കർ കേട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സംവിധായകൻ ബാലചന്ദ്രകുമാർ. കേസിൽ മുമ്പ് ദിലീപിനെതിരെ സാക്ഷി പറഞ്ഞ ഇരുപതോളം സാക്ഷികൾ മൊഴി മാറ്റി പറഞ്ഞിരുന്നു. ഇതിൽ 15 പേരുടെ മൊഴി മാറ്റി മറ്റൊന്ന് പറയാൻ വേണ്ടി പഠിപ്പിച്ച് കൊടുക്കുന്നതിന്റെ ഓഡിയോ സായ് ശങ്കർ കേട്ടിരുന്നു. പിന്നീട് ആ ഓഡിയോ കോപ്പി ചെയ്ത് ഡിലീറ്റ് ആക്കുകയായിരുന്നുവെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് വേണ്ടി മൊഴിമാറ്റി പറഞ്ഞ ഇരുപത് സാക്ഷികളില്‍ 15 പേര്‍ക്ക് മൊഴി പഠിപ്പിച്ചു കൊടുക്കുന്ന ഓഡിയോ സായ് ശങ്കർ കേട്ടിട്ടുണ്ടെന്ന് അയാള്‍ പറഞ്ഞിട്ടുണ്ട്. ഓഡിയോ കേട്ട ശേഷമാണ് സായ് ശങ്കര്‍ ഡിലീറ്റ് ആക്കിയത്. പക്ഷേ ഡിലീറ്റ് ചെയ്യുന്നതിന് മുമ്പ് ഓഡിയോ സായ് ശങ്കർ കോപ്പി ചെയ്തിട്ടുണ്ടായിരുന്നു. വരും ദിവസങ്ങളില്‍ അത് പുറത്തുവിടും. എന്റെ സാന്നിധ്യത്തില്‍ മൂന്ന് പേരുടെ മൊഴി മാറ്റിയിട്ടുണ്ട്. ഞാനതിന് സാക്ഷിയാണ്. ഒരു പ്രമുഖ നടന്റെ മൊഴി മാറ്റുന്നത് ഞാന്‍ കണ്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
അതേസമയം ദിലീപ് സംഘവും തുടരുന്ന നിസ്സഹകരണം അന്വേഷണസംഘത്തിന് വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതികളും ബന്ധുക്കളും സ്വീകരിക്കുന്ന നിലപാട് കോടതിയെ അറിയിക്കാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്. കൃത്യത്തില്‍ കാവ്യയ്ക്ക് പങ്കുണ്ടെന്ന് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ഇരുവരുടെയും ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്. ആലുവയിലെ ദിലീപിന്റെ വീട്ടില്‍ ചോദ്യം ചെയ്യണമെന്ന് നിലപാടില്‍ കാവ്യ ഉറച്ചു നില്‍ക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം.ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യല്‍ അസാധ്യം എന്ന നിലപാടാണ് അന്വേഷണ സംഘത്തിന്. ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്താല്‍ ഗുണകരമാകും എന്നാണ് കണക്കുകൂട്ടല്‍. ശബ്ദ രേഖകളും തെളിവുകളും നിരത്തിയുള്ള ചോദ്യം ചെയ്യല്‍ വഴി മാത്രമേ കൃത്യത്തിലെ കാവ്യയുടെ പങ്കാളിത്തത്തില്‍ വ്യക്തത വരുത്താന്‍ കഴിയൂ എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha

























