ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ അക്രമിസംഘം എത്തിയ ബൈക്ക് സ്ത്രീയുടേത്, ആറുപേരെ ഉടന്‍ പിടികൂടും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലും അതിനിര്‍ണ്ണായക നീക്കവുമായി പോലീസ്

കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ മേലാമുറിയില്‍ ആര്‍എസ്എസ് നേതാവായ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അന്വേഷണ സംഘം രംഗത്ത്.
രാഷ്ടീയ വൈരാഗ്യം തന്നെയാണ് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണം എന്നാണ് പോലീസ് എഫ്‌ഐആറില്‍ പറയുന്നത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സുബൈറിനെ വിഷുദിനത്തില്‍ കൊലപ്പെടുത്തിയതിന്റെ പകരം വീട്ടിയത് ശ്രീനിവാസനെ കൊലപ്പെടുത്തിയാണെന്നാണ് പോലീസ് ചൂണ്ടിക്കാട്ടി. അതേസമയം കണ്ടാലറിയാവുന്ന ആറ് പേരാണ് ശ്രീനിവാസനെ കൊന്നത് എന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നുണ്ട്.
മൂന്ന് ബൈക്കുകളിലെത്തിയാണ് അക്രമിസംഘം അക്രമം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ മലയാളിവാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. തികച്ചും ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറംലോകം കണ്ടത്. മൂന്ന് ബൈക്കുകള്‍ എതിര്‍വശത്ത് നിന്ന് വരുകയും റോഡ് മുറിച്ച് കടന്ന ശേഷം ശ്രീനിവാസന്റെ കടയുടെ മുന്നില്‍ നിര്‍ത്തുകയും ചെയ്യുന്നു. പിന്നാലെ ഒരാള്‍ ആദ്യം ഓടി കടയില്‍ കയറുന്നു. ശേഷം മറ്റ് രണ്ട് ബൈക്കിലേയും പിന്നിലിരുന്ന രണ്ടുപേരും കടയിലേക്ക് ഇരച്ചുകയറി. ആക്രമിക്കുകയാണ് ചെയ്യുന്നത്.
അതേ സമയം, ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്, അക്രമി സംഘം ഉപയോഗിച്ച ഒരു വാഹനത്തിന്റെ ഉടമയെ പോലീസ് കണ്ടെത്തി. ഒരു സ്ത്രീയുടെ പേരിലാണ് ബൈക്കുള്ളത്. ഇവര്‍ വായ്പ ആവശ്യത്തിനായി ബൈക്ക് മറ്റൊരാള്‍ക്ക് കൈമാറിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
ഇന്നലെ ഉച്ചക്കായിരുന്നു ശ്രീനിവാസനെ അക്രമി സംഘം വെട്ടിയത്. തുടര്‍ന്ന ഗുരുതരമായി പരുക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്രീനിവാസന്റെ ശരീരത്തിലാകെ ആഴത്തിലുള്ള പത്തോളം മുറിവുകളാണ് കണ്ടെത്തിയത്. തലയില്‍ മാത്രം മൂന്ന് വെട്ടുകളേറ്റിരുന്നു. കാലിലും കൈയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ട്.
കേരളക്കരയെ ഞെട്ടിച്ച രണ്ട് കൊലപാതകങ്ങളാണ് പാലക്കാട് ജില്ലയില്‍ നിന്ന് ഇന്നലെയും മിനിഞ്ഞാന്നുമായി പുറത്ത് വന്നത്. വിഷുദിവസമായ ഏപ്രില്‍ 15ന് എസ്ഡിപിഐ നേതാവായ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ശ്രീനിവാസനേയും കൊന്നിരിക്കുന്നത്. തികച്ചും രാഷ്ട്രീയ കൊലപാതകമാണ് പാലക്കാട് നടന്നിരിക്കുന്നത്.
മൂന്ന് ബൈക്കുകളിലെത്തിയ സംഘം വാള്‍ ഉപയോഗിച്ചാണ് ശ്രീനിവാസനെ വെട്ടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അക്രമത്തിനു പിന്നില്‍ എസ്.ഡി.പി.ഐ ആണെന്നാണ് ബിജെപി ആരോപിക്കുന്നത്. മാത്രമല്ല പൊലീസ് സാന്നിധ്യമുള്ള മേഖലയില്‍ അക്രമം നടന്നത് ഗുരുതരസാഹചര്യമാണെന്നും പോലീസ് ഇക്കാര്യത്തില്‍ അശ്രദ്ധ കാണിച്ചെന്നും ബിജെപി ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ പറഞ്ഞു.
അതേസമയം പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യമാണുള്ളത്. സുരക്ഷയുടെ ഭാഗമായി കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. വിജയ് സാഖറെ പാലക്കാട് ക്യാംപ് ചെയ്യുന്നുണ്ട്. മാത്രമല്ല എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊലയാളി സംഘത്തിലെ ആറ് പ്രതികളെയും വൈകാതെ കസ്റ്റഡിയിലെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇന്നലെ രാത്രി ഉയര്‍ന്ന പോലീസ് ഉദ്യാഗസ്ഥരുടെ യോഗം നടന്നിരുന്നു. കൂടാതെ പോപ്പുലര്‍ ഫ്രണ്ട്, ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടര്‍ന്ന് ജില്ലയില്‍ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 18ന് വൈകീട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷി യോഗം ചേരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























