കുടുംബത്തില്‍ കൂട്ടയടി... നടിയെ പീഡിപ്പിച്ച കേസില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നത് നീളും; അനൂപിനെയും സുരാജിനെയും നാളെ ചോദ്യം ചെയ്യും; കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് കാവ്യയെ ചോദ്യം ചെയ്താല്‍ മതിയെന്ന് തീരുമാനം: ദിലീപിന്റെ അളിയന്‍ കാവ്യയെ കുടുക്കാന്‍ നോക്കിയോ എന്നതില്‍ കുടുംബത്തിലും തര്‍ക്കം

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കാവ്യാ മാധവനെ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് ശ്രമിക്കുകയാണ്. ചെന്നെയിലായിരുന്ന കാവ്യ രണ്ട് ദിവസത്തെ അവധി ചോദിച്ചു. നാട്ടിലെത്തിയപ്പോള്‍ വീട്ടില്‍ വച്ച് ചോദ്യം ചെയ്യണമെന്ന് നിര്‍ബന്ധം പിടിച്ചു. ക്രൈംബ്രാഞ്ച് സാക്ഷിയായി നല്‍കിയ നോട്ടീസ് കാരണം വീട്ടില്‍ വച്ച് ചോദ്യം ചെയ്യണമെന്ന് പറഞ്ഞു. എന്നാല്‍ വീട്ടില്‍ വച്ച് ചോദ്യം ചെയ്യാന്‍ കഴിയില്ല എന്ന് ഉറച്ച് നില്‍ക്കുകയായിരുന്നു ക്രൈംബ്രാഞ്ച്.
കാവ്യയുടെ ചോദ്യം ചെയ്യല്‍ അനന്തമായി നീളുമ്പോള്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ എട്ടാം പ്രതി നടന്‍ ദിലീപിന്റെ സഹോദരന്‍ പി.അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍.സുരാജ് എന്നിവരെ അന്വേഷണ സംഘം നാളെ വീണ്ടും ചോദ്യം ചെയ്യും. നാളെ രാവിലെ 11ന് ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാകാന്‍ ഇരുവര്‍ക്കും െ്രെകംബ്രാഞ്ച് നോട്ടിസ് നല്‍കി. നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവനു നേരിട്ടു ബന്ധമുണ്ടെന്ന മട്ടില്‍ സുരാജ് നടത്തിയ ടെലിഫോണ്‍ സംഭാഷണം അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു.
ഈ സംഭാഷണം ദിലീപിന്റേയും കാവ്യയുടേയും കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ക്ക് കാരണമായി. കാവ്യാ മാധവനെ ബോധപൂര്‍വം കേസിലേക്ക് വഴിതെളിക്കാനാണ് ദിലീപിന്റെ കുടുംബം നോക്കുന്നതെന്ന ആരോപണവുമുണ്ടായി. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു സുരാജ് നല്‍കുന്ന മൊഴികള്‍ തുടരന്വേഷണത്തില്‍ നിര്‍ണായകമാവും.
സുരാജിനോടും അനൂപിനോടും കഴിഞ്ഞ ആഴ്ച ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. കാവ്യയെ ചോദ്യം ചെയ്യും മുന്‍പ് തങ്ങളെ ചോദ്യം ചെയ്യുന്നത് പ്രതിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ക്ക് ഭീഷണിയാണെന്നു മനസ്സിലാക്കിയാണ് ഇരുവരും ചോദ്യം ചെയ്യല്‍ ഒഴിവാക്കിയത്. എന്നാല്‍ കാവ്യയുടെ ചോദ്യം ചെയ്യല്‍ നീട്ടിവയ്ക്കാനുള്ള നിയമോപദേശമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
ഇതിന് സമാന്തരമായി മറ്റന്വേഷണങ്ങളും നടക്കുകയാണ്. കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്ന സംഭവത്തില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറുടെ മൊഴി ഇന്ന് ഉച്ചയ്ക്കു 2ന് അന്വേഷണ സംഘം രേഖപ്പെടുത്തും. തുടരന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിചാരണ കോടതി അനുവദിച്ച സമയം ഇന്ന് തീരുകയാണ്. കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച അപേക്ഷയുടെ കോപ്പി വാര്‍ത്താ ചാനലുകള്‍ സംപ്രേഷണം ചെയ്തതുമായി ബന്ധപ്പെട്ടു എഡിജിപി: എസ്. ശ്രീജിത്തിനോടു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വിചാരണ കോടതി ആവശ്യപ്പെട്ടിരുന്നു.
തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ 3 മാസം കൂടി സാവകാശം ആവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച അപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതേസമയം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ചോര്‍ന്നതു സംബന്ധിച്ച അന്വേഷണം ഒന്നില്‍ കൂടുതല്‍ കോടതികളിലേക്കു നീളുന്നു. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍െ്രെഡവ് 2018 ഡിസംബര്‍ 13ന് ഏതോ ലാപ്‌ടോപ് ഉപയോഗിച്ചു പകര്‍ത്തിയെടുത്തതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ സൈബര്‍ ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
2017 ഫെബ്രുവരി രാത്രിയാണു കേസിനു കാരണമായ കുറ്റകൃത്യം നടക്കുന്നത്. കേസിലെ തൊണ്ടിമുതലായ പെന്‍ഡ്രൈവ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ കസ്റ്റഡിയില്‍ ഇരുന്ന ഘട്ടത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ പരിശോധനാ റിപ്പോര്‍ട്ടാണ് അന്വേഷണ സംഘത്തിന് ആദ്യം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിരസ്തദാര്‍, തൊണ്ടി മുതലുകളുടെ ചുമതലയുള്ള ക്ലാര്‍ക്ക് എന്നിവരെ ചോദ്യം ചെയ്യാനുള്ള അനുവാദം അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.
എന്നാല്‍ ഒരിക്കല്‍ ദൃശ്യം പകര്‍ത്തിയതായി കണ്ടെത്തിയ 2018 ഡിസംബര്‍ 13നു പുറമേ മറ്റു ചില തീയതികളിലും ഇതേ പെന്‍ഡ്രൈവ് ഒന്നില്‍ കൂടുതല്‍ ലാപ് ടോപ്പുകളുമായി ബന്ധിപ്പിച്ചതിന്റെ ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചു. അങ്കമാലി മജിസ്‌ട്രേട്ട് കോടതി, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി, വിചാരണക്കോടതിയായ അഡീ. സെഷന്‍സ് കോടതി എന്നിവിടങ്ങളിലാണ് ഈ കേസുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകള്‍ പലഘട്ടങ്ങളിലായി സൂക്ഷിച്ചിരുന്നത്.
രഹസ്യവിചാരണ നടക്കുന്ന കേസില്‍ കോടതിയുടെ സേഫ് കസ്റ്റഡിയില്‍ നിന്നു പുറത്തുപോകാന്‍ പാടില്ലാത്ത രഹസ്യ സ്വഭാവമുള്ള കോടതി രേഖകള്‍ പലതും പ്രതികളുടെ ഫോണുകളിലെ രഹസ്യ ഫോള്‍ഡറുകളില്‍ കണ്ടെത്തിയതോടെയാണ് അന്വേഷണം കോടതികളിലേക്കും എത്തിയത്.
കോടതിയുടെ ഔദ്യോഗിക അനുമതിയില്ലാതെ കേസിലെ ഏറ്റവും നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് ഒന്നില്‍ അധികം തവണ അനധികൃതമായി പരിശോധിച്ചതും പകര്‍ത്തിയതും ഗുരുതരമായ വീഴ്ചയാണ്.
"
https://www.facebook.com/Malayalivartha
























