പ്രൊട്ടക്റ്റര്‍ ഓഫ് എമിഗ്രന്റ്‌സിന്റെ ഒത്താശയോടെ മനുഷ്യക്കടത്ത്: ഒന്നാം പ്രതി തിരുവനന്തപുരം പ്രൊട്ടക്റ്റര്‍ ഓഫ് എമിഗ്രന്റ്‌സ് വിചാരണ തീയതി ഷെഡ്യൂള്‍ ചെയ്യാന്‍ പ്രതികള്‍ ഹാജരാകാന്‍ ഉത്തരവ്, മെയ് 3 ന് ഹാജരാകണം, 22 പ്രതികള്‍ക്ക് മേല്‍ ഫെബ്രുവരി 25ന് സിബിഐ കോടതി കുറ്റം ചുമത്തിയിരുന്നു: :പ്രതികളെ വിചാരണ ചെയ്യാന്‍ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി

പ്രൊട്ടക്റ്റര്‍ ഓഫ് എമിഗ്രന്റ്‌സ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ തൊഴില്‍ - വിസാ രേഖകള്‍ ഉപയോഗിച്ച് മനുഷ്യക്കടത്ത് നടത്തിയ കേസില്‍ വിചാരണ തീയതി ഷെഡ്യൂള്‍ ചെയ്യാന്‍ പ്രതികള്‍ ഹാജരാകാന്‍ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു. പ്രതികള്‍ മെയ് 3 ന് ഹാജരാകാന്‍ സി ബി ഐ സ്‌പെഷ്യല്‍ ജഡ്ജി കെ. സനില്‍കുമാറാണ് ഉത്തരവിട്ടത്.
തിരുവനന്തപുരം തൈക്കാട് പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് (വിദേശ കുടിയേറ്റക്കാരുടെ സംരക്ഷകന്‍) പി.വി.സൂര്യ റാവു , ന്യൂ ഡെല്‍ഹിയിലെ പ്രൊട്ടക്റ്റര്‍ ഓഫ് എമിഗ്രന്റ്‌സ് ഇന്ദര്‍ സെയ്ന്‍ ശര്‍മ്മ (മരണപ്പട്ടു), തിരുവനന്തപുരം എമിഗ്രന്റ്‌സ് ഓഫീസ് ജീവനക്കാരായ എ.ഗണേശന്‍, വി.കെ.ശശിധരന്‍, ന്യൂ ഡെല്‍ഹിയിലെ എമിഗ്രന്റ്‌സ് ഓഫീസ് ജീവനക്കാരന്‍ മനോജ് കുമാര്‍ സിംഗ്, റിക്രൂട്ടിംഗ് ഏജന്‍സി സ്ഥാപനമായ റിസ്ഫാ ഹോളിഡേസ് ആന്റ് ട്രാവല്‍സ് സ്ഥാപന ഉടമ എം.മഷൂഖ് റഹ്മാന്‍, വിവിധ റിക്രൂട്ടിംഗ് ഏജന്‍സി സ്ഥാപന ഉടമകളായ ജേസു അമൃതം, എ.എല്‍.രാജീവ്, മുഹമ്മദ് റാഫി, എ.സലാഹുദീന്‍, വിവേകാനന്ദന്‍ ബാലകൃഷ്ണന്‍, കെ.ഇ.മുഹമ്മദ് ജലീല്‍, മുരളീധരന്‍, എ .അനില്‍കുമാര്‍, സന്തോഷ് കുമാര്‍, അബൂബക്കര്‍ ,പി.മുഹമ്മദ് അഷ്‌റഫ് ,വി.ബാന്‍സി കുമാര്‍, വിവിധ ട്രാവല്‍ ഏജന്‍സി നടത്തിപ്പുകാരായ എന്‍.ജയകുമാര്‍, സാജിദ് അഹമ്മദ്, എം.എം.സലിം ,ഷാജി. എം. മാത്യു , എം.പീരു മുഹമ്മദ് എന്നിവരാണ് കേസിലെ 1 മുതല്‍ 23 വരെയുള്ള പ്രതികള്‍. രണ്ടാം പ്രതി മരണപ്പെട്ടതിനാല്‍ അയാള്‍ക്കെതിരായ ചാര്‍ജ് കോടതി റദ്ദ് ചെയ്ത് കേസില്‍ നിന്നൊഴിവാക്കി. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 230 പ്രകാരമാണ് സെഷന്‍സ് കേസ് സാക്ഷി വിസ്താര തീയതികള്‍ കോടതി ഷെഡ്യൂള്‍ ചെയ്യുന്നത്.
മനുഷ്യക്കടത്ത് കേസില്‍ 22 പ്രതികള്‍ക്കെതിരെ സിബിഐ പ്രത്യേക കോടതി ഫെബ്രുവരി 25ന് കുറ്റം ചുമത്തിയിരുന്നു. പ്രതികളെ വിചാരണ ചെയ്യാന്‍ പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്ന് നിരീക്ഷിച്ച കോടതി പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജികള്‍ തള്ളി. സാക്ഷി വിസ്താരത്തിനുള്ള വിചാരണ തീയതികള്‍ ഷെഡ്യൂള്‍ ചെയ്യാനിരിക്കെ ഒന്നാം പ്രതി പ്രൊട്ടക്റ്റര്‍ ഓഫ് എമിഗ്രന്റ്‌സ് സൂര്യ റാവു തുടര്‍ച്ചയായി ഹാജരാകാത്തതിനാല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
തൊഴിലില്ലായ്മ രൂക്ഷമായി നേരിടുന്ന സംസ്ഥാനത്ത്, തൊഴിലന്വേഷകരെ ചൂഷണം ചെയ്ത് ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ച് വ്യാജ തൊഴില്‍ - വിസാ രേഖകള്‍ ചമച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ അയച്ച് , പണം തട്ടിച്ചെടുത്തതായുള്ള വായ് മൊഴി തെളിവുകളും പ്രാമാണിക തെളിവുകളും സിബിഐ ഹാജരാക്കിയിട്ടുണ്ടെന്ന് വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉള്ള കേസുകളില്‍ വിചാരണ കൂടാതെ പ്രതികളെ വിട്ടയക്കുന്നത് നീതിയുടെ താല്‍പര്യത്തിന് എതിരാകും. ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ചതായി സാമ്പത്തിക കുറ്റാരോപണമുള്ള തൊഴില്‍ - വി സാ തട്ടിപ്പ് കേസില്‍ വിചാരണ കൂടാതെ പ്രതികളെ കുറ്റ വിമുക്തരാക്കുന്നത് ലക്ഷക്കണക്കിന് രൂപ അന്യായമായി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരായ നീതി നിഷേധമാകുമെന്നും കോടതി വ്യക്തമാക്കി. വഞ്ചനയിലൂടെ പണം സ്വരൂപിച്ച് പ്രതികള്‍ അന്യായ സാമ്പത്തിക നേട്ടമുണ്ടാക്കിയതായും തുല്യ തുകയ്ക്കുള്ള അന്യായ സാമ്പത്തിക നഷ്ടം ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംഭവിച്ചതിനും വ്യക്തമായ തെളിവുകള്‍ ഉള്ളതായും വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ട് കുറ്റം ചുമത്താനുള്ള ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.
2006 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യാഗസ്ഥരായ 1 മുതല്‍ 5 വരെയുള്ള പ്രതികള്‍ , റിക്രൂട്ടിംഗ് - ട്രാവല്‍ ഏജന്‍സികളായ 6 മുതല്‍ 23 വരെയുള്ള പ്രതികളുമായി ഗൂഡാലോചന നടത്തി പരസ്യത്തിലൂടെ തൊഴിലന്വേഷകരെ ആകര്‍ഷിച്ച് ഉദ്യോഗാര്‍ത്ഥികളെ പറഞ്ഞ് വിശ്വസിപ്പിച്ച് വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് പണം കൈക്കലാക്കിയ ശേഷം വ്യാജ തൊഴില്‍ - വിസാ രേഖകള്‍ നിര്‍മ്മിച്ച് അവ അസ്സല്‍ രേഖകള്‍ പോലെ ഉപയോഗിച്ച് ഉദ്യോഗാര്‍ത്ഥികളെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും അവിടെച്ചെന്ന ഉദ്യാഗാര്‍ത്ഥികള്‍ വാഗ്ദാനം ചെയ്ത തൊഴിലോ ശമ്പളമോ ലഭിക്കാതെ വഞ്ചിക്കപ്പെട്ടുവെന്നുമാണ് കേസ്.
2009 ജനുവരി 1 നാണ് അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളായ 13 (1) (എ), (ഡി ),13 (2) ( സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒദ്യോഗിക പദവി ദുരുപയോഗം ചെയ്ത് യാതൊരു പൊതുതാല്‍പര്യവും കൂടാതെ സ്വന്തമായും മറ്റുള്ളവര്‍ക്കും വിലപ്പെട്ട കാര്യസാദ്ധ്യം, അന്യായ സാമ്പത്തിക നേട്ടം ഉണ്ടാക്കിക്കൊടുക്കല്‍ ), ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 - ബി (കുറ്റകരമായ ഗൂഢാലോചന ),420 ( വഞ്ചന),468 ( ചതിക്കുന്നതിന് വേണ്ടിയുള്ള വ്യാജ നിര്‍മ്മാണം ), 471 (വ്യാജ നിര്‍മ്മിത രേഖ അസ്സല്‍ രേഖ പോലെ ഉപയോഗിക്കല്‍ ),473(വ്യാജ രേഖ നിര്‍മ്മിക്കുന്നതിന് വേണ്ടി വ്യാജ മുദ്ര കൈവശം വെക്കല്‍) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
കേസുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും തങ്ങള്‍ക്കെതിരെയുള്ള കുറ്റപത്രം അടിസ്ഥാന രഹിതമാണെന്നും ആയതിനാല്‍ തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍ വിടുതല്‍ സമര്‍പ്പിക്കുകയായിരുന്നു. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 227 പ്രകാരമാണ് പ്രതികള്‍ സിബിഐ കോടതിയെ സമീപിച്ചത്.
അതേ സമയം തനിക്ക് സ്വിറ്റ്‌സര്‍ലന്റില്‍ പോകാനായി, ജാമ്യ വ്യവസ്ഥ അനുസരിച്ച് മുമ്പ് കോടതിയില്‍ കെട്ടിവച്ച ,തന്റെ പാസ്‌പോര്‍ട്ട് വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പ്രതിയായ റിക്രൂട്ടിംഗ് ഏജന്‍സി ഉടമ മഷൂഖ് റഹ്മാന്‍ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ മാര്‍ച്ച് 28 ന് സിബിഐ കോടതി തള്ളിയിരുന്നു. ഹര്‍ജി അനുവദിച്ചാല്‍ പ്രതി രാജ്യം വിട്ട് ഒളിവില്‍ പോകുമെന്നും വിചാരണക്ക് പ്രതിയെ ലഭിക്കില്ലെന്നുമുള്ള സിബിഐയുടെ വാദം അംഗീകരിച്ചാണ് കോടതി പ്രതിയുടെ പാസ്‌പോര്‍ട്ട് വിട്ടു കിട്ടല്‍ ഹര്‍ജി തള്ളിയത്.
https://www.facebook.com/Malayalivartha
























