മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്‍ അഴിച്ചുപണി; എല്‍ഡിഎഫ് കണ്‍വീനറായി ഇപി ജയരാജിനെ തെരഞ്ഞെടുത്തു, നായനാര്‍ പുറത്താക്കിയ പി ശശി ഇനി മുഖ്യന്റെ ഉപദേശകന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ ചില സുപ്രധാന മാറ്റങ്ങള്‍ കൊണ്ടുവരുന്നിരിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇ.പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനറായി തെരഞ്ഞെടുത്തു. പോളിറ്റ് ബ്യൂറോ അംഗമായി എ. വിജയരാഘവന് പോയതോടെയാണ് ഈ സ്ഥാനത്ത് ഒഴിവ് വന്നത്.
അതേസമയം ഇതേ സ്ഥാനത്തേക്ക് എത്താന്‍ സി പി എം കേന്ദ്ര കമ്മിറ്റി അംഗമായ എ.കെ. ബാലനും താല്‍പ്പര്യമുണ്ടെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. അതിനിടയിലാണ് ജയരാജന് ഇപ്പോള്‍ നറുക്ക് വീണിരിക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. അടുത്തതായി ഏവരും ഉറ്റുനോക്കുന്നതും പി ശശിയുടെ സ്ഥാനമാണ്.
പി ശശിയെ പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിക്കാനാണ് തീരുമാനം. ഇനി മുതല്‍ കേരളാ പോലീസിനെ നയിക്കുന്നത് ശശിയായിരിക്കും. കഴിഞ്ഞ കുറച്ചു നാളുകളായി പോലീസിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ശശിയെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പരമാധികാരിയാക്കാന്‍ തീരുമാനിച്ചത്.
കേരളാ പോലീസിനെ വരച്ചവരയില്‍ നിര്‍ത്താന്‍ ശശിക്ക് തന്നെ ചുമതലക്കൊടുത്തതിന് പിന്നില്‍ ഒരു ചരിത്രമുണ്ട്. ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പോലീസ് സേനയെ അടക്കിഭരിച്ചിരുന്നത് ഈ ശശിയായിരുന്നു. അതുകൊണ്ട് തന്നെ അന്നത്തെ അച്ചടക്കവും കാര്യക്ഷമതയും തിരികെയെത്തിക്കാനാണ് പിണറായി വിജയന്‍ പി ശശിക്ക് തന്നെ ഈ ചുമതല നല്‍കിയിരിക്കുന്നത്.
എന്നാല്‍ ശശി ഈ സ്ഥാനത്ത് വരുന്നതില്‍ ചില എതിര്‍പ്പുകള്‍ പ്രതിപക്ഷം ഉന്നയിക്കാന്‍ സാധ്യതയുണ്ട്. കാരണം ഇകെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും നിറഞ്ഞു നിന്നിരുന്ന സമയത്ത് പി.ശശിക്കെതിരെ പീഡന പരാതി ഉയര്‍ന്നുവന്നിരുന്നു. പരാതി നല്‍കിയതാകട്ടെ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയുടെ ഭാര്യയുമായിരുന്നു. തുടര്‍ന്ന് വിവാദങ്ങള്‍ തലപൊക്കിയപ്പോള്‍ പാര്‍ട്ടി ശശിയോട് അവധിയില്‍ പോകാന്‍ ആവശ്യപ്പെടുകയാണ് ഉണ്ടായത്.
എന്നാല്‍ പരാതിക്കാര്‍ നിലപാടുകളില്‍ ഉറച്ച് കടുത്ത നടപടിയുമായി മുന്നോട്ട് പോകും എന്ന അവസ്ഥ എത്തിയപ്പോള്‍ പാര്‍ട്ടി പി.ശശിയെ പുറത്താക്കുകയാണ് ചെയ്തത്.
ഈ ചരിത്രമൊന്നും പരിഗണിക്കാതെ തന്നെ ശശിയെ പെളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിക്കുന്നത്. എന്നാല്‍ സ്ത്രീസുരക്ഷ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ തങ്ങള്‍ മുന്‍പന്തിയിലുണ്ട് എന്ന് നാഴിക്ക് നാല്‍പത് വട്ടം പറയുന്ന പിണറായി സര്‍ക്കാരിന്റെ അവകാശവാദം പൊളിച്ചടുക്കുന്നതാണ് ഈ തീരുമാനം എന്ന് നിസ്സംശയം പറയാം. സംസ്ഥാന സമ്മേളന പ്രതിനിധി അല്ലാതിരുന്നിട്ട് പോലും പി ശശിയെ നേതൃത്വം ഇടപെട്ട് സംസ്ഥാന കമ്മിറ്റിയിലെടുക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശി വരട്ടെ എന്ന ധാരണ നേതൃത്വത്തിന് നേരത്തെ തന്നെയുണ്ടായിരുന്നു എന്നാണ് സൂചന.
അതേസമയം നിലവിലെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശനെതിരെ നിരവധി പരാതികള്‍ നേരത്തെ മുതല്‍ ഉയരുന്നുണ്ട്. മാധ്യമങ്ങളോടും പാര്‍ട്ടിയോടുമുള്ള ദിനേശന്റെ ആശയവിനിമയവുമായി ബന്ധപ്പെട്ടാണ് പരാതികളില്‍ ഏറെയും വന്നിരുന്നത്. മാത്രമല്ല പെളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്ന അദ്ദേഹത്തെ ദേശാഭിമാനിയുടെ മാത്രം ചുമതല നല്‍കി ചിന്തയുടെ ചുമതല പുതിയതായി സെക്രട്ടേറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം സ്വരാജിന് നല്‍കാനും ആലോചനയുണ്ട്.
മാത്രമല്ല സ്ഥാനമാനങ്ങളെ ചൊല്ലി ചില അടിപിടികളും പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആരാവുമെന്നതിലാണ് ഇപ്പോഴത്തെ തര്‍ക്കം നടക്കുന്നത്. വി ശിവന്‍കുട്ടി ജയന്‍ബാബുവിനെ പിന്തുണയ്ക്കുമ്പോള്‍ കടകംപള്ളി സുരേന്ദ്രന്‍ വര്‍ക്കല എംഎല്‍എ വി ജോയിക്കു വേണ്ടി ചരടുവലി നടത്തുന്നുണ്ട്.
വര്‍ക്കല ശിവഗിരിയില്‍ ആര്‍ എസ് എസിനെ അകറ്റി നിര്‍ത്താനായതും കേരള ബാങ്കിന്റെ ലെയ്‌സണ്‍ ജോലികളിലും കാണിച്ച നേതൃപാടവമാണ് കടകം പള്ളി പക്ഷം എടുത്തുകാണിക്കുന്നത്. ആനത്തലവട്ടം ആനന്ദനും ബന്ധു കൂടിയായ വി ജോയിക്കായി രംഗത്തുണ്ട്. നിലവില്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ ആനാവൂര്‍ നാഗപ്പന്‍ സി പി എം സെക്രട്ടേറിയറ്റ് അംഗമായതിനെ തുടര്‍ന്നാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്.
https://www.facebook.com/Malayalivartha
























