തെരുവുനായയെ ഓടിക്കാൻ കമ്പിവടി! മനുഷ്യനെ കൊല്ലാൻ ഇറങ്ങിയതാണോ എന്ന് റോബിൻ ചോദിച്ചതോടെ തുടങ്ങിയ തർക്കം അടിപിടിയിൽ, പിന്നാലെ കമ്പിവടികൊണ്ട് അടിയേറ്റ് ഒരാൾ മരിച്ചു
വാക്കുതർക്കത്തിൽ കമ്പിവടികൊണ്ട് അടിയേറ്റ് ഒരാൾ മരിച്ചു. ആറന്മുള പഞ്ചായത്തിലെ കളരിക്കോട് വാർഡിൽ പരുത്തുപാറയിലാണ് സംഭവം. ഇടയാറന്മുള കണ്ടൻചാത്തൻകുളഞ്ഞിയിൽ സജി (46) ആണ് അടിയേറ്റതിന് പിന്നാലെ മരിച്ചത്. സംഭവത്തിൽ കളരിക്കോട് വടക്കേതിൽ റോബിനെതിരെ (26) പൊലീസ് കേസെടുക്കുകയുണ്ടായി.
അതേസമയം മരിച്ച സജിയും സുഹൃത്ത് സന്തോഷും കൂടി തെരുവുനായയെ ഓടിക്കാൻ കമ്പിവടിയുമായി പോകുമ്പോഴാണ് സംഭവമെന്ന് പ്രദേശവാസികൾ വ്യക്തമാക്കി. കമ്പിയുമായി എത്തിയ ഇവരോട്, മനുഷ്യനെ കൊല്ലാൻ ഇറങ്ങിയതാണോ എന്ന് റോബിൻ ചോദിച്ചതോടെയാണ് തർക്കം തുടങ്ങിയത് പിന്നാലെ അടിപിടിയിലെത്തുകയായിരുന്നു. ഇതേതുടർന്ന് ഇവരുടെ കയ്യിൽ ഇരുന്ന കമ്പിവടി പിടിവലിക്കിടയിൽ റോബിന്റെ കയ്യിലായി. അങ്ങനെ ഇതുപയോഗിച്ച് സജിയുടെ തലയിൽ അടിക്കുകയാണ് ചെയ്തത്.
തടയാൻ ശ്രമിച്ച സുഹൃത്ത് സന്തോഷിന്റെ കൈയ്ക്കു പരുക്കേറ്റ് ആശുപത്രിയിൽ കഴിയുകയാണ്. ഗുരുതരമായി പരുക്കേറ്റ സജിയെ ആദ്യം കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയുണ്ടായി. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സജി മരിച്ചത്. ഇരുവരും കമ്പിവടിയുമായി പോയ സാഹചര്യം ഉൾപ്പെടെ അന്വേഷിക്കുമെന്നു പൊലീസ് അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha