ദിശ തെറ്റുമോ അന്വേഷണം ? ഡീലുകളുടെ അഗ്രഗണ്യൻ പൊളിറ്റിക്കൽ സെക്രട്ടറി ആകുമ്പോൾ ദിലീപ് കേസിൽ ആശങ്ക; നീതി നിഷേധിക്കപ്പെടുമോ അതിജീവിതയ്ക്ക്.

2017 ജൂലൈ 10 ന് ദിലീപ് അറസ്റ്റിലാകുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതർ പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. അറസ്റ്റിന് രാഷ്ട്രീയ അനുമതി നൽകിയത് മുഖ്യമന്ത്രിയും അന്നത്തെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനും അന്ന് പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന എം വി ജയരാജനും മാത്രമറിഞ്ഞാണ്. സംസ്ഥാന പോലീസ് മേധാവി പോലും നടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തു വന്ന സമയത്ത് ദിലീപുമായി നിരന്തരം ഫോണിൽ സൗഹൃദം പങ്കിട്ടത് പരസ്യമായ രഹസ്യമാണ്.
ആക്രമിക്കപ്പെട്ട പെൺകുട്ടി മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് വിളിച്ചതിന് ശേഷമായിരുന്നു അന്വേഷണം ശരിയായ ദിശയിൽ ആയതെന്ന് അതിജീവിതയോടൊപ്പമുള്ളവർ പറയുന്നു. എന്നാൽ പുതിയ പൊളിറ്റിക്കൽ സെക്രട്ടറിയുടെ നിയമനത്തോടെ പിന്നീടുള്ള തുടരന്വേഷണത്തിന്റെ വഴി തെറ്റുമോ എന്ന ആശങ്കയാണ് ഉയരുന്നത്.
അതിനു പ്രധാന കാരണം രണ്ട് സ്ത്രീകൾ പി ശശിക്കെതിരെ പീഡന പരാതി നൽകിയിരുന്നു എന്നതാണ്. പരാതിയിൽ നിന്ന് രക്ഷപ്പെടാൻ പി ശശി നടത്തിയ നാടകങ്ങളും പൊതുസമൂഹത്തിന് മുന്നിലുണ്ട്. വക്കീലെന്ന നിലയിൽ ദിലീപിന്റെ അഭിഭാഷകനുമായുള്ള ശശിയുടെ സൗഹൃദവും തുടരന്വേഷണത്തിന് തിരിച്ചടിയായേക്കും.
ശശിക്കെതിരായ പരാതികൾ എന്തൊക്കെ?
2011 ൽ നീലേശ്വരത്തുള്ള ഡി വൈ എഫ് ഐ നേതാവാണ് പി ശശി തന്റെ ഭാര്യയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി ആദ്യം പാർട്ടിക്ക് നൽകുന്നത്. തൊട്ടുപിന്നാലെ മകളെ പി ശശി കയറിപ്പിടിച്ചെന്ന പരാതിയുമായി ഒരു മുൻ എം എൽ എ തന്നെ രംഗത്തെത്തി.
പരാതികളിൽ പാർട്ടി കമ്മീഷനെ വച്ചെങ്കിലും ആ എം എൽ എ യെ പിന്നെ പൊതുരംഗത്തേ കണ്ടിട്ടില്ല. പി ശശിയെ രക്ഷിക്കാൻ പാർട്ടിയുടെ ഔദ്യോഗിക പക്ഷം സകല അടവുകളും പയറ്റി. പാർട്ടിയിലെ കടുത്ത വിഭാഗീയതയുടെ കാലം കൂടിയായിരുന്നു അത്.
വി എസ് അച്ചുതാനന്ദൻ കേന്ദ്രകമ്മിറ്റിയുടെ സഹായത്തോടെ അതി ശക്തമായ നിലപാട് എടുത്തതോടെയാണ് ശശിയുടെയും ഔദ്യോഗിക പക്ഷത്തിന്റെയും അടവുകൾ പൊളിഞ്ഞത്. ശശി പാർട്ടിക്ക് പുറത്താക്കപ്പെട്ടു. പിന്നീട് ലോയേഴ്സ് യൂണിയനിലൂടെയും കണ്ണൂർ ജില്ലാകമ്മിറ്റി അംഗമായും ഏറ്റവും ഒടുവിൽ സമ്മേളത പ്രതിനിധി അല്ലാതിരുന്നിട്ടു പോലും സംസ്ഥാന കമ്മിറ്റി അംഗമായുമുള്ള തിരിച്ചു വരവ് നമുക്ക് മുന്നിലുണ്ട്.
ഡീലുകളിൽ അഗ്രഗണ്യൻ എന്നാണ് സി പി എം നേതാക്കൾ പോലും ശശിയെ വിശേഷിപ്പിക്കുന്നത്. ദേശാഭിമാനി കണ്ണൂർ ജനറൽ മാനേജറായിരിക്കെ ശശിയുടെ പരസ്ത്രീ ബന്ധത്തിൽ മറ്റൊരു പരാതിയിലും പാർട്ടി ഏകാംഗ കമ്മീഷനെ വച്ചിരുന്നു. പരാതിയില്ലാത്തതിനാൽ പിന്നീടത് തേഞ്ഞുമാഞ്ഞു പോയി.
അന്വേഷണം ഇനി എങ്ങോട്ടേക്ക് എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.;
മെയ് 30 നകം തുടരന്വേഷണം പൂർത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ വാൾമുനയിലാണ് ഉദ്യോഗസ്ഥർക്ക് മുന്നോട്ടു പോകേണ്ടത് . ഒരു ചെറിയ ഇടപെടൽ പോലും അന്വേഷണത്തിന്റെ താളം തെറ്റിക്കാം .
വലിയ സമ്മർദ്ദങ്ങളുള്ള കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പൂർണ്ണ പിന്തുണയില്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർ പതറുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് പീഡന പരാതികളിൽ ഉൾപ്പെട്ടെയാൾ പൊളിറ്റിക്കൽ സെക്രട്ടറി ആകുമ്പോൾ എന്തും സംഭവിക്കാമെന്ന ആശങ്ക ഉയരുന്നത്.
കോടതിയിൽ പ്രോസിക്യൂട്ടർമാരുടെ പ്രകടനം, കൈയ്യിലുള്ള തെളിവുകളുടെ ചുരുളഴിക്കൽ, പുതിയ തെളിവുകൾ കണ്ടെത്തൽ ഇതെല്ലാം സർക്കാരിന്റെ പൂർണ പിന്തുണയെ ആശ്രയിച്ചിരിക്കുന്നു. ഈ മാസം 23 ന് മുഖ്യമന്ത്രി ചികിൽസയ്ക്കായി അമേരിക്കയ്ക്ക് പോകും. പിന്നീട്, പോലീസിന്റെ പൂർണ്ണ നിയന്ത്രണം പൊളിറ്റിക്കൽ ഉപദേശകനായ പി ശശിക്കായിരിക്കും.
പഴയ തെറ്റുകൾ പി ശശി തിരുത്തുമെന്ന് എന്താണുറപ്പെന്ന് ചോദിക്കുന്നത് സഹപ്രവർത്തകനായ പി ജയരാജനാണ്. മുഖ്യമന്ത്രിയുടെ ഉപദേശകന്റെ നിയമനം സൂക്ഷമതയോടെ വേണമെന്ന ജയരാജന്റെ മുന്നറിയിപ്പ് അതിജീവിതക്ക് നീതി നിഷേധിക്കപ്പെടുമെന്ന ആശങ്ക പുലർത്തുന്നവരുടേത് കൂടിയാണ്..
https://www.facebook.com/Malayalivartha
























