സൈബർ വിദഗ്ദ്ധൻ സായ് ശങ്കർ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ നടൻ ദിലീപിന്റെ ഐ ഫോണിൽ നിന്ന് വീണ്ടെടുത്ത് നൽകിയത് വിദേശ നമ്പറുകളുമായുള്ള എട്ട് വാട്സ്ആപ്പ് ചാറ്റുകളെന്ന് റിപ്പോർട്ടുകൾ... നേരത്തെ ദിലീപ് നീക്കിയ 12 ചാറ്റുകളുടെ ബാക്കിയാണ് ഇവയെന്നാണ് സൂചന... ഇതിലൊന്ന് സ്വകാര്യ ഫോറൻസിക് വിദഗ്ദ്ധയുമായി നടത്തിയത്... ദിലീപിനെതിരായ വധഗൂഢാലോചന കേസിൽ ഏഴാം പ്രതിയായ സായ് ശങ്കറെ വീണ്ടും ചോദ്യം ചെയ്‌തേക്കും....

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം കോടതിയില്‍ സമർപ്പിച്ച സുപ്രധാന ശബ്ദരേഖ പുറത്ത് വന്നതോടെ നടിയെ ആക്രമിച്ച കേസ് വമ്പൻ ട്വിസ്റ്റിലേക്ക് തന്നെയാണ് നീങ്ങുന്നത്. അക്ഷരാർഥത്തിൽ കേസിനെ മാറ്റിമറിക്കുന്ന സംഭവം തന്നെയായിരുന്നു കഴിഞ്ഞ ദിവസത്തെ നിർണായക ട്വിസ്റ്റ്. ഇപ്പോഴിതാ ദിലീപിന്റെ വീണ്ടെടുത്ത ഫോൺചാറ്റിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. സൈബർ വിദഗ്ദ്ധൻ സായ് ശങ്കർ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ നടൻ ദിലീപിന്റെ ഐ ഫോണിൽ നിന്ന് വീണ്ടെടുത്ത് നൽകിയത് വിദേശ നമ്പറുകളുമായുള്ള എട്ട് വാട്സ്ആപ്പ് ചാറ്റുകളെന്ന് റിപ്പോർട്ടുകൾ. നേരത്തെ ദിലീപ് നീക്കിയ 12 ചാറ്റുകളുടെ ബാക്കിയാണ് ഇവയെന്നാണ് സൂചന. ഇതിലൊന്ന് സ്വകാര്യ ഫോറൻസിക് വിദഗ്ദ്ധയുമായി നടത്തിയതാണ്. ദിലീപിനെതിരായ വധഗൂഢാലോചന കേസിൽ ഏഴാം പ്രതിയായ സായ് ശങ്കറെ വീണ്ടും ചോദ്യം ചെയ്‌തേക്കും. ദുബായിൽ സൂപ്പർ മാർക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി, ദുബായിൽ സാമൂഹ്യപ്രവർത്തകനായ തൃശൂർ സ്വദേശി, കാവ്യാ മാധവൻ, ദിലീപിന്റെ സഹോദരീ ഭർത്താവ് സൂരാജ്, മലയാളത്തിലെ ഒരു പ്രമുഖ നടി, ദുബായിലെ മലയാളി വ്യവസായികൾ തുടങ്ങിയവരുമായുള്ള ചാറ്റുകളാണ് ഹോട്ടലിൽ മുറിയെടുത്ത് ദിലീപിന്റെ സാന്നിദ്ധ്യത്തിൽ സായ് നീക്കിയത്.ഫോണിലെ വിവരങ്ങൾ നീക്കിയ വിധം, ഏത് സോഫ്റ്റ്‌വെയറാണ് ഉപയോഗിച്ചത്, എന്തിനാണ് നീക്കിയത് തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ്, ഫോണുകളിലെ വിവരങ്ങൾ വീണ്ടെടുക്കാൻ സായിയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. ദിലീപിന്റെ ഫോണിൽ നിന്ന് ചാറ്റുകൾ നീക്കം ചെയ്യാൻ സായ് ശങ്കർ ഉപയോഗിച്ച ഐമാക്ക് കമ്പ്യൂട്ടറിന്റെ ശാസ്ത്രീയ പരിശോധനാഫലം ഈയാഴ്ച ലഭിക്കുമെന്ന പ്രതീക്ഷയിൽ ക്രൈംബ്രാഞ്ച്. മാർച്ച് 19നാണ് സായിയുടെ കോഴിക്കോട്ടെ വീട്ടിൽ നിന്ന് ഇത് കസ്റ്റഡിയിലെടുത്തത്. സായിയുടെ ഭാര്യ എസ്സയുടെ പേരിലുള്ളതാണ് ഐമാക്ക്.
അതേസമയം നടിയെ അക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ മൊഴി രേഖപ്പെടുത്താനുള്ള നടപടികൾ ക്രൈം ബ്രാഞ്ച് ഉടൻ ആരംഭിക്കും. കാവ്യയ്ക്ക് വീണ്ടും നോട്ടീസ് നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ഫോണിലെ വിവരങ്ങളുടെ പരിശോധന വേഗത്തിലാക്കും. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ തുടരന്വേഷണം നടത്താൻ ഒന്നരമാസം കൂടി സമയമാണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. മെയ് മുപ്പതിന് മുൻപായി അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ദിലീപിന്റെ ഹര്‍ജി തള്ളിയ വിധിയിലാണ് ഇക്കാര്യം കോടതി വ്യക്തമാക്കിയത്. നടിയെ ആക്രമിച്ച കേസിലും വധഗൂഡാലോചനാക്കേസിലും ക്രൈംബ്രാഞ്ചിന് ഏറെ ആത്മവിശ്വാസം പകരുന്നതാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദീലിപും സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും സുഹൃത്തുക്കളായ ശരതും ബൈജു ചെങ്ങമനാടും ഗൂഡാലോചന നടത്തിയെന്ന കേസിലാണ് ഹൈക്കോടതി ഉത്തരവ്.
https://www.facebook.com/Malayalivartha
























