പഴുതടച്ച് അന്വേഷണ സംഘം! ക്രൈംബ്രാഞ്ച് മേധാവിയുടെ മാസ്ബുദ്ധി.. ദിലീപിന്റെ തകർച്ച തുടങ്ങി.. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ച് വരുത്തി നിർണായക നീക്കം!

ക്രൈംബ്രാഞ്ചിന്റെ കൈവശമിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കേസുകളാണ് നടിയെ ആക്രമിച്ച കേസും ദിലീപിനെതിരായ വധഗൂഢാലോചന കേസും. ഇതിന്റെ പുരോഗതി വിലയിരുത്താൻ വേണ്ടിയാണ് വ്യാഴാഴ്ച തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് അന്വേഷണ സംഘത്തിന്റെ യോഗം വിളിച്ചുചേർത്തത്. ദിലീപിന്റെ ഫോണില്‍ കോടതിരേഖ വന്നത് എങ്ങനെയെന്നും ഇതിൽ അന്വേഷണം വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രഹസ്യവിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നാണ് വിചാരണക്കോടതി വ്യക്തമാക്കിയത്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ കോടതികളെയും അഭിഭാഷകരെയും പ്രതിരോധത്തിലാക്കുന്ന അന്വേഷണ വിവരങ്ങള്‍ പുറത്തു വരാതെ നോക്കണമെന്ന് അന്വേഷണ സംഘത്തിന് നിര്‍ദേശം നൽകിയിരിക്കുകയാണ്. എ ഡി ജി പി എസ് ശ്രീജിത്തിന് പകരം ക്രൈംബ്രാഞ്ച് മേധാവിയായി ചുമതലയേറ്റ എ ഡി ജി പി ഷേഖ് ദര്‍വേഷ് സാഹിബ് ആണ് നിര്‍ദേശം നല്‍കിയത്.
അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ച് വരുത്തിയാണ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. ഡി വൈ എസ് പി ബൈജു പൗലോസ്, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത് അടക്കമുള്ള തുടരന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എസ് പി മോഹനചന്ദ്രന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. നടിയെ ആക്രമിച്ചെന്ന കേസും അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയെന്ന കേസും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും എ ഡി ജി പി അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കേസിലെ വിവരങ്ങള്‍ ചോരുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി രൂക്ഷവിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് നിര്‍ദേശം.
കോടതിയില്‍ വിചാരണയിലിരിക്കുന്ന കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളും, ഓഡിയോ ക്ലിപ്പുകളും ചേരുന്നത് വിചാരണയെയും കേസിനെ തന്നെയും ദുര്‍ബലപ്പെടുത്താനിടയുണ്ടെന്നും അതിനാല്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നുമാണ് ക്രൈംബ്രാഞ്ച് മേധാവി നിര്‍ദേശിച്ചിരിക്കുന്നത്. കേസിന്റെ അന്വേഷണ പുരോഗതിയും എ ഡി ജി പി വിലയിരുത്തി. അന്വേഷണ ഉദ്യോഗസ്ഥര്‍ വിചാരണ കോടതിയുടെ വിമര്‍ശനം കേള്‍ക്കാതെ നോക്കണം എന്ന നിര്‍ദേശവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അതേസമയം കേസില്‍ ഹാജരാകേണ്ട സ്‌പെഷല്‍ പ്രോസിക്യൂട്ടറുടെ കാര്യത്തില്‍ അന്തിമ തീരുമാനമായില്ല.
കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന എ ഡി ജി പി എസ് ശ്രീജിത്തിനെ ഏതാനും ദിവസം മുമ്പാണ് ക്രൈംബ്രാഞ്ചിന്റെ ചുമതലയില്‍ നിന്നും മാറ്റി ഗതാഗത കമ്മീഷണറായി നിയമിച്ചത്. ഇതിന് പകരം ജയില്‍ മേധാവിയായിരുന്ന ഷേഖ് ദര്‍വേഷ് സാഹിബിനെ ക്രൈം ബ്രാഞ്ച് മേധാവിയായി നിയമിക്കുകയായിരുന്നു. നേരത്തെ കേസില്‍ വിചാരണ കോടതിക്ക് എതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തി രണ്ട് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാര്‍ രാജി വെച്ചിരുന്നു. അതേസമയം കേസില്‍ പുതുതായി ചോദ്യം ചെയ്യേണ്ട 12 പേരുടെ പട്ടിക അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യാനുള്ളവരുടെ പട്ടികയില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ കാവ്യ മാധവന്റെ മൊഴി എവിടെ വെച്ചു രേഖപ്പെടുത്തണം എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. നേരത്തെ കാവ്യ മാധവനെ രണ്ട് തവണ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. കേസില്‍ പുതുതായി മൊഴിയെടുത്ത 80 പേരില്‍ ആരെയെല്ലാം ആണ് പ്രോസിക്യൂഷന്റെ സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടത് എന്ന് അടുത്ത ദിവസങ്ങളില്‍ തീരുമാനമായേക്കും. മേയ് 30 ന് അന്വേഷണം പൂര്‍ത്തിയാക്കി 31 ന് വിചാരണ കോടതി മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് നിര്‍ദേശം. അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതിയോട് ഇനി കൂടുതല്‍ സമയം ആവശ്യപ്പെടാന്‍ കഴിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റേയും വിലയിരുത്തല്‍.
https://www.facebook.com/Malayalivartha























